പിടിവിടാതെ വിലക്കയറ്റം
Mail This Article
ന്യൂഡൽഹി∙ രാജ്യത്തെ വിലക്കയറ്റ തോതിൽ നേരിയ കുറവെങ്കിലും നിരക്ക് ഉയർന്നു തന്നെ. ജനുവരിയിലെ നാണ്യപ്പെരുപ്പനിരക്ക് 6.52 ശതമാനമായിരുന്നത് ഫെബ്രുവരിയിൽ 6.44% ആയി കുറഞ്ഞു. എന്നാൽ കഴിഞ്ഞ 2 മാസമായി റിസർവ് ബാങ്കിന്റെ സഹന പരിധിയായ 6 ശതമാനത്തിനു മുകളിൽ തന്നെ തുടരുകയാണ്.
നിരക്ക് 4 ശതമാനത്തിന് അടുത്ത് എത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. നവംബർ, ഡിസംബർ മാസങ്ങളിൽ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്കിൽ കുറവുണ്ടായിരുന്നെങ്കിലും ജനുവരിയിൽ ഇത് വീണ്ടും ഉയരുകയായിരുന്നു.വിലക്കയറ്റം നേരിടാൻ റിസർവ് ബാങ്ക് തുടർച്ചയായി നടത്തുന്ന പലിശ വർധന വീണ്ടും തുടരുമെന്ന സൂചനയാണ് കണക്കുകൾ നൽകുന്നത്.ഏപ്രിലിൽ 3 മുതൽ 6 വരെ നടക്കുന്ന അടുത്ത പണനയ സമിതി യോഗത്തിലും പലിശ വർധന പ്രതീക്ഷിക്കാം.
ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട നിരക്ക് ജനുവരിയിൽ 5.94% ആയിരുന്നത് 5.95% ആയി വർധിച്ചു. സേവന മേഖലയിലും ചില ഭക്ഷ്യവസ്തുക്കളുടെയും വിലയിലുണ്ടായ കുറവാണ് ഇത്തവണ നിരക്കിൽ അയവു വരുത്തിയത്. പച്ചക്കറിയുടെ വിലയിൽ 2 മാസമായി കാര്യമായ വ്യത്യാസമില്ല.
കേരളത്തിലും നേരിയ കുറവ്
കേരളത്തിലെ വിലക്കയറ്റ തോത് ജനുവരിയിൽ 6.45% ആയിരുന്നത് ഫെബ്രുവരിയിൽ 6.27% ആയി കുറഞ്ഞു.ഡിസംബറിൽ 5.92% ആയിരുന്നു. നഗരമേഖലകളിലെ വിലക്കയറ്റം 5.77%, ഗ്രാമങ്ങളിലേത് 6.55%.