പെട്രോൾ പമ്പുകളിൽ വിഷവാതകം നിർവീര്യമാക്കുന്ന ഉപകരണം നിർബന്ധം
Mail This Article
ന്യൂഡൽഹി ∙ പെട്രോൾ പമ്പുകളിൽ പരക്കുന്ന വിഷമയമുള്ള വാതകങ്ങളെ നിർവീര്യമാക്കാൻ സഹായിക്കുന്ന ഉപകരണം (വേപ്പർ റിക്കവറി സിസ്റ്റം-വിആർഎസ്) സ്ഥാപിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് കർശനമായി പാലിക്കുന്നതിനു സുപ്രീം കോടതി മാർഗരേഖയിറക്കി. ഇതുപ്രകാരം, 10 ലക്ഷമോ അതിൽ കൂടുതലോ ജനസംഖ്യയുള്ള നഗരങ്ങളിലെ പമ്പുകൾ ഉടൻ വിആർഎസ് സജ്ജമാക്കണം. 2021 ജൂൺ 4ലെ സർക്കുലറിൽ മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ സമയക്രമം പാലിക്കണമെന്നും ജഡ്ജിമാരായ സുധാൻഷു ധൂലിയ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ചെന്നൈയിലെ അഭിഭാഷകൻ വി.ബി.ആർ. മേനോൻ നൽകിയ ഹർജിയിലായിരുന്നു ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. ഇതിനെതിരെ ഇന്ത്യൻ ഓയിൽ കോർപറേഷൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം പുതിയ ഔട്‌ലെറ്റുകൾ തുറക്കാനും പ്രവർത്തിപ്പിക്കാനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സിടിഒ (കൺസന്റ് ടു ഓപ്പറേറ്റ്) നിർബന്ധമാക്കിയ ട്രൈബ്യൂണൽ ഉത്തരവു സുപ്രീം കോടതി റദ്ദാക്കി. നിലവിൽ പ്രവർത്തിക്കുന്ന പമ്പുകൾക്ക് സിടിഒയ്ക്കായി 6 മാസ സമയപരിധി നൽകിയതും സുപ്രീം കോടതി റദ്ദാക്കി.