ADVERTISEMENT

വാഷിങ്ടൻ∙ ബാങ്കിങ് തകർച്ച ഉയർത്തുന്ന ആശങ്കയ്ക്കിടയിലും വിലക്കയറ്റം പിടിച്ചുനിർത്താൻ പലിശ നിരക്ക് ഉയർത്തി യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവും, യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും. കാൽ ശതമാനം വീതം വർധനയാണ് ഇരുബാങ്കുകളും വരുത്തിയത്. ഇതോടെ ഫെഡ് റിസർവ് പലിശ നിരക്ക് 5 ശതമാനമായി. 2007 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. തൊട്ടുമുൻപത്തെ തവണയും. 25% വർധന വരുത്തിയിരുന്നു. പണപ്പെരുപ്പം വരുതിയിലാക്കാൻ നിയന്ത്രണങ്ങൾ തുടരുമെന്നാണ് ഫെഡ് റിസർവ് നൽകുന്ന സൂചന. 

എന്നാൽ സിലിക്കൺ വാലി ബാങ്ക്, സിഗ്നേച്ചർ ബാങ്ക് എന്നിവയുടെ തകർച്ചയുടെ പശ്ചാത്തലത്തിൽ വീണ്ടുമൊരു നിരക്കു വർധനയെക്കുറിച്ച് ശക്തമായ പരാമർശങ്ങൾ ഫെഡ് റിസർവ് നടത്തിയില്ല. ഈ വർഷം അവസാനത്തോടെ .25 ശതമാനത്തിന്റെ കൂടി വർധന മാത്രമേ പ്രതീക്ഷിക്കുന്നുള്ളു. കഴിഞ്ഞ മാസത്തെ വിലക്കയറ്റം കൈവിട്ടുപോയെങ്കിലും പണപ്പെരുപ്പം ഉദ്ദേശിച്ചതിനേക്കാൾ വേഗം വരുതിയിലാക്കാൻ സാധിക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തൽ. ഫെബ്രുവരിയിലെ വിലക്കയറ്റത്തോത് 10.4 ശതമാനമാണ്. .25 ശതമാനം കൂട്ടിയതോടെ പലിശ നിരക്ക് 4.25 ശതമാനമായി. 

14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. യുഎസിലെ ബാങ്കുകളുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് ഫെഡ് റിസർവ് ചെയർമാൻ ജെറോം പവൽ ചൂണ്ടിക്കാട്ടി. സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച ഒഴിവാക്കുന്നതിൽ മാനേജ്മെന്റ് പരാജയപ്പെട്ടു. അതുകൊണ്ട് മൊത്തം ബാങ്കിങ് സംവിധാനങ്ങളും ദുർബലമാണെന്ന് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെഡ് റിസർവ് തീരുമാനം വന്നതിനു പിന്നാലെ യുഎസിലെ ഓഹരി വിപണികളിൽ തകർച്ച രേഖപ്പെടുത്തി.

ഗൾഫ് രാജ്യങ്ങളിലും പലിശ നിരക്ക് കൂട്ടി

അബുദാബി∙ യുഎസ് ഫെഡറൽ റിസർവിനു പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളും പലിശ നിരക്ക് വർധിപ്പിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങൾ കാൽ ശതമാനമാണ് വർധിപ്പിച്ചത്. ഇതോടെ  വ്യക്തിഗത, ഭവന, ബിസിനസ് തുടങ്ങി എല്ലാ ഇനം വായ്പകൾക്കും കൂടുതൽ പലിശ കൊടുക്കേണ്ടിവരും.

സ്വർണവില വീണ്ടും ഉയർന്നു

കണ്ണൂർ∙ യുഎസ് ഫെഡറൽ റിസർവിന്റെ നയപ്രഖ്യാപനത്തെത്തുടർന്ന് ഡോളർ 7 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്കിടിഞ്ഞതോടെ സ്വർണവില വീണ്ടും ഉയർന്നു. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) 1935 ഡോളർ വരെ ഇടിഞ്ഞ വില ഫെഡ് പ്രഖ്യാപനത്തിനുശേഷം 1980 ഡോളർ കടന്നു മുന്നേറി. സംസ്ഥാനത്ത് ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. പവന് 43840 രൂപയാണ് ഇന്നലത്തെ വില. 

യുഎസ് ഡോളർ ഇൻഡക്സ് 100 ലേക്ക് ഇടിഞ്ഞതോടെയാണ് സ്വർണവില കുതിച്ചത്. 100 നും താഴേക്ക് ഇൻഡക്സ് ഇടിഞ്ഞാൽ വില ഇനിയും ഉയർന്നേക്കും. ഡോളറിന്റെ മൂല്യമിടിഞ്ഞതോടെ രൂപ അൽപം കരുത്താർജിച്ചതാണ് രാജ്യത്ത് രാജ്യാന്തരവിലയുടെ അതേതോതിൽ വില വർധന പ്രകടമാകാത്തതിന്റെ കാരണം. വെള്ളിയുടെ വിലയിലും കാര്യമായ വർധനയുണ്ടായി. രാജ്യാന്തര വിപണിയിൽ വില 23.08 ഡോളറായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com