ADVERTISEMENT

ഫ്രാങ്ക്ഫർട്ട് (ജർമനി)∙ ജർമനിയിലെ ഏറ്റവും വലിയ വായ്പാവിതരണ ബാങ്കായ ഡോയ്ചെയുടെ ഓഹരി ഇന്നലെ കൂപ്പുകുത്തി. ജർമൻ ഓഹരിവിപണിയിൽ ഡോയ്ചെ ഓഹരി 14% ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസിൽ ആരംഭിച്ച ബാങ്കിങ് പ്രതിസന്ധി ക്രെഡിറ്റ് സ്വീസ് തകർച്ചയോടെ യൂറോപ്പിലേക്കു വ്യാപിച്ചതാണു ഡോയ്ചെ ഓഹരിയെ ബാധിച്ചത്.

വായ്പകൾക്കെതിരെ ബാങ്ക് പുറത്തിറക്കുന്ന ബോണ്ട് ആയ സിഡിഎസ് (ക്രെഡിറ്റ് ഡിഫോൾട് സ്വാപ്സ്) പലിശനിരക്കുയർന്നതാണ് ഡോയ്ചെ ഓഹരിവിലയെ ബാധിച്ചത്. രണ്ടു ദിവസം മുൻപ് 142 ആയിരുന്ന സിഡിഎസ് നിരക്ക് ഇന്നലെ 200 കടന്നു. ഡോയ്ചെ നൽകിയ വായ്പകളുടെ തിരിച്ചടവു മുടങ്ങുമെന്ന ആശങ്കയാണ് വായ്പാ ഇൻഷുറൻസായി പ്രവർത്തിക്കുന്ന സിഡിഎസ് നിരക്ക് വർധിപ്പിപ്പിച്ചത്.

ക്രെഡിറ്റ് സ്വീസ് പോലെ രാജ്യാന്തര ബാങ്കിങ് രംഗത്തു നിർണായക സ്വാധീനമുള്ളതായി കണക്കാക്കപ്പെടുന്ന 30 ബാങ്കുകളിൽ ഒന്നാണ് ഡോയ്ചെ. മറ്റ് യൂറോപ്യൻ ബാങ്കുകളുടെ ഓഹരിയിലും ഇന്നലെ ഇടിവുണ്ടായി. ജർമനിയുടെ കൊമേഴ്സ് ബാങ്ക് ഓഹരി 8.4 ശതമാനവും ഫ്രാൻസിന്റെ സൊസൈറ്റ് ജനറൽ 7.2 ശതമാനവും ഓസ്ട്രിയയുടെ റൈഫൈസെൻ 7.5 ശതമാനവും ഇടിഞ്ഞു. ലയനത്തിനൊരുങ്ങി നിൽക്കുന്ന ക്രെഡ‍ിറ്റ് സ്വീസ്, യുബിഎസ് എന്നിവ യഥാക്രമം 8.6%, 8% ഇടിഞ്ഞു.

എന്താണ് സിഡിഎസ് ?

ക്രെഡിറ്റ് ഡിഫോൾട് സ്വാപ്സ് (സിഡിഎസ്) എന്നാൽ ബാങ്ക് സ്വന്തം വായ്പകൾക്കെതിരെ പുറത്തിറക്കുന്ന ബോണ്ടുകളാണ്. സിഡിഎസിൽ നിക്ഷേപിക്കുന്നവർക്കു ബാങ്ക് പലിശ നൽകും. വായ്പ മുടങ്ങിയാൽ സിഡിഎസ് മറിച്ചുവിറ്റ് ബാങ്കിനു നഷ്ടം നികത്താമെന്നതിനാൽ ഇതു ഫലത്തിൽ വായ്പകൾക്കുള്ള ഇൻഷുറൻസായി പ്രവർത്തിക്കും. അതേ സമയം, ബാങ്കിന്റെ വായ്പകളുടെ സ്ഥിതിയനുസരിച്ച് സിഡിഎസ് നിരക്കും വ്യത്യാസപ്പെടും. കിട്ടാക്കടങ്ങൾ വർധിക്കുമ്പോൾ സിഡിഎസിൽ നിക്ഷേപിച്ചിരിക്കുന്നവർക്കു ബാങ്ക് കൂടുതൽ പലിശ നൽകേണ്ടി വരുന്നതു ബാങ്കിന്റെ ലാഭം കുറയ്ക്കുകയും ഇത് ഓഹരിത്തകർച്ചയിലേക്കു നയിക്കുകയും ചെയ്യും. ഡോയ്ചെയ്ക്കും ഇതാണു സംഭവിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com