എച്ച്‌യുഐഡി: 6 മാസം നീട്ടിവയ്ക്കണമെന്ന് സ്വർണവ്യാപാരികൾ കേന്ദ്രത്തോട്

Mail This Article
ന്യൂഡൽഹി∙ സ്വർണാഭരണങ്ങളിൽ എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) മുദ്ര നിർബന്ധമാക്കുന്നത് 6 മാസം നീട്ടിവയ്ക്കണമെന്ന് കേരളത്തിൽ നിന്നടക്കമുള്ള സ്വർണവ്യാപാര സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ഉപഭോക്തൃകാര്യ മന്ത്രാലയം ഹാൾമാർക്കിങ്ങുമായി ബന്ധപ്പെട്ട് നടത്തിയ അവലോകന യോഗത്തിലാണ് അഭിപ്രായം ഉയർന്നത്. ഏപ്രിൽ ഒന്നിനാണ് പുതിയ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത്.
ഭൂരിഭാഗം വ്യാപാരികൾക്കും പ്രയാസം നേരിടേണ്ടി വരില്ലെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയ സെക്രട്ടറി രോഹിത് കുമാർ സിങ് ഉറപ്പുനൽകി. ഒരാഭരണത്തിൽ നിന്ന് പഴയ 4 ഹാൾമാർക്കിങ് മുദ്രകൾ മായ്ച്ചുകളയുമ്പോൾ 2 മുതൽ 5 മില്ലിഗ്രാം വരെ സ്വർണം നഷ്ടപ്പെടുമെന്നും ഇത് ലക്ഷക്കണക്കിന് ആഭരണങ്ങളിലാകുമ്പോൾ വ്യാപാരികൾക്കു വലിയ നഷ്ടമുണ്ടാകുമെന്നും കേരളത്തിൽ നിന്നുള്ള വ്യാപാര സംഘടനാ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
പഴയ സ്റ്റോക്ക് ഇനിയും വിറ്റുതീരാനുള്ളതിനാൽ ഏപ്രിൽ 1 എന്ന തീയതി പ്രായോഗികമല്ലെന്നും സംഘടനകൾ പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്.അബ്ദുൽ നാസർ, വൈസ് പ്രസിഡന്റ് ബി.പ്രേമാനന്ദൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനും ഇതു സംബന്ധിച്ച നിവേദനം നൽകിയിട്ടുണ്ട്.