കൊച്ചി ∙ മൂന്നു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള ഡെറ്റ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് അനുവദിച്ചിരുന്ന നികുതി ആനുകൂല്യം ഇല്ലാതാക്കിയതോടെ ബാങ്കിങ് വ്യവസായത്തിനു പണം വാരാനുള്ള അവസരം. ബാങ്കിങ് മേഖലയിലേക്കു 3,00,000 കോടി രൂപയുടെ നിക്ഷേപം അധികമായി എത്തുമെന്നാണ് ഏകദേശ അനുമാനം. മൂന്നു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള ഡെറ്റ് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനു പണപ്പെരുപ്പവുമായി തട്ടിച്ചുള്ള ഇൻഡക്സേഷനിൽ നൽകിയിരുന്ന നികുതി ആനുകൂല്യമാണു സർക്കാർ ഒഴിവാക്കിയിരിക്കുന്നത്.
ഇതോടെ വരുമാനത്തിന്റെ കാര്യത്തിൽ ഇത്തരം നിക്ഷേപം ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിനു സമാനമായിരിക്കുന്നു. ആ സ്ഥിതിക്കു താരതമ്യേന കൂടുതൽ സുരക്ഷിതവും നിശ്ചിത വരുമാനം ലഭിക്കുമെന്ന് ഉറപ്പുള്ളതുമായ ബാങ്ക് സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കാൻ നിക്ഷേപകർ ആഗ്രഹിക്കുക സ്വാഭാവികം. വായ്പാ വിതരണത്തിലെ ഗണ്യമായ വളർച്ചയെ തുടർന്നു നിക്ഷേപ സമാഹരണത്തിനു കഠിന യത്നത്തിലായിരുന്ന ബാങ്കുകൾക്ക് ഓർക്കാപ്പുറത്തു കൈവന്ന സൗഭാഗ്യമാണിത്.
വായ്പയുടെയും നിക്ഷേപത്തിന്റെയും അളവിലെ അന്തരം വിപുലമാകുന്നതിന്റെ അപകടവും ധന സാമഹരണത്തിലെ ചെലവിലുണ്ടാകുന്ന വർധനയും ഒഴിവാകുമെന്നതാണു ബാങ്കുകൾക്കുണ്ടാകുന്ന നേട്ടം. ബാങ്കുകളുടെ ലാഭക്ഷമത വർധിക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടും. ബാങ്ക് വായ്പയിൽ 16 ശതമാനത്തോളമാണു വാർഷിക വർധനയെന്നിരിക്കെ നിക്ഷേപത്തിലെ വളർച്ച 11 ശതമാനത്തിലൊതുങ്ങുന്നുവെന്നാണു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരീക്ഷണം. ബാങ്കുകളുടെ നേട്ടം രാജ്യത്തെ കടപ്പത്ര വിപണിക്കു പക്ഷേ വലിയ ദോഷം ചെയ്തേക്കുമെന്ന് ആശങ്കയുണ്ട്.
മ്യൂച്വൽ ഫണ്ടുകളിലേക്ക് എത്തേണ്ട നിക്ഷേപത്തിന്റെ വലിയൊരു പങ്ക് ബാങ്കുകളിലേക്കു വഴിതിരിഞ്ഞുപോകുന്നത് ഓഹരി വിപണിക്കും അഭികാമ്യമല്ല. അതേസമയം, 3,00,000 കോടി രൂപ ബാങ്കിങ് മേഖലയിലേക്കു ചോർന്നുപോയാലും ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അളവു ഗണ്യമായ തോതിൽത്തന്നെയുണ്ടാവുമെന്നും അതിനാൽ ആശങ്കയില്ലെന്നും ചില ഫണ്ട് മാനേജർമാർ പറയുന്നു. ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ ഇപ്പോൾ കൈകാര്യം ചെയ്യുന്ന ആസ്തി 8,00, 000 കോടി രൂപയ്ക്കു മുകളിലാണ്.