ADVERTISEMENT

ന്യൂഡൽഹി∙ ഓൺലൈനായി ഭക്ഷണവും പലചരക്കും വാങ്ങുമ്പോൾ സ്വിഗി, സൊമാറ്റൊ എന്നിവയേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് കേന്ദ്രസർക്കാർ പിന്തുണയുള്ള ഒഎൻഡിസി (ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്) നിലവിൽ വിൽപന നടത്തുന്നത്. എന്നാൽ ഈ ഇളവ് തുടക്കത്തിൽ പ്രോത്സാഹനത്തിനു വേണ്ടിയാണെന്ന് ഒഎൻഡിസി സിഇഒ ടി.കോശി 'മനോരമ'യോടു പറഞ്ഞു. പേയ്ടിഎം, ഫോൺപേ പോലെയുള്ള കമ്പനികൾ വഴിയാണ് ഒഎൻഡിസി സേവനം ലഭിക്കുന്നത്. 

ഇത്തരം ഓരോ കമ്പനിയുടെയും പ്രതിദിനമുള്ള 2,000 ഇടപാടുകൾക്കാണ് ഒഎൻഡിസി 50 രൂപ വീതം ഡിസ്കൗണ്ട് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഡെലിവറി ചാർജും ഇല്ല.

ഇളവിനായി നൽകുന്ന പണം സർക്കാർ ഖജനാവിൽ നിന്നല്ലെന്നും ടി.കോശി വ്യക്തമാക്കി. വിവിധ ബാങ്കുകൾ അടക്കമുള്ള പാർട്ണർമാരാണ് ഒഎൻഡിസിക്കുള്ള മൂലധനനിക്ഷേപം നടത്തിയിരിക്കുന്നത്. നിലവിൽ 180 കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ട്. ഇതിൽ നിന്ന് മൂന്നോ നാലോ കോടി രൂപയാണ് തുടക്കത്തിലെ ഇളവിനായി മാറ്റിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരേ ഹോട്ടലിലെ, ഒരേ ഭക്ഷണത്തിന് സ്വിഗി പോലെയുള്ള പ്ലാറ്റ്ഫോമുകളിലെ വിലയും ഒഎൻഡിസിയിലെ വിലയും താരതമ്യം ചെയ്ത് ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടിരുന്നു. ജനുവരിയിൽ ഒഎൻഡിസിയിലെ പ്രതിദിന ഓർഡർ 50 ആയിരുന്നത് മൂന്ന് മാസത്തിനുള്ളിൽ 20,000 ആയി. ഡിസംബറിൽ ഇത് 1 ലക്ഷം കടക്കും. വ്യാപാരികളുടെ എണ്ണം 36,000 ആയി. 

 

ഒഎൻഡിസി എങ്ങനെ?

 

യുപിഐ സേവനം ഗൂഗിൾ പേ, ഫോൺപേ വഴി ലഭിക്കുന്നു എന്നതുപോലെ സ്വകാര്യ കമ്പനികൾ വഴിയാണ് ഒഎൻഡിസിയും സേവനം നൽകുന്നത്. ഉദാഹരണത്തിന് പേയ്ടിഎം ആപ് തുറന്ന് മുകളിലെ സെർച് ബാറിൽ 'ONDC Store' എന്ന് സെർച് ചെയ്ത് ഇഷ്ട ഉൽപന്നം ഓർഡർ ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com