ടാറ്റയുടെ തേരിൽ വിപണികളുടെ കുതിപ്പ്
Mail This Article
മുംബൈ∙ വിദേശനിക്ഷേപരുടെ കൈപിടിച്ച് രാജ്യത്തെ ഓഹരി വിപണി സൂചികകൾ 5 മാസത്തെ ഉയർന്ന നിലവാരത്തിൽ. നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി വ്യാപാരത്തിനിടെ 18400 പോയിന്റ് കടന്നു മുന്നേറി. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 62,345.71 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2022 ഡിസംബർ 14 നു ശേഷമുള്ള ഏറ്റവും ഉയർന്ന ക്ലോസിങ് നിലവാരമാണിത്. വ്യാപാരത്തിനിടെ 534.7 പോയിന്റ് വരെ ഉയർന്ന സെൻസെക്സ് 371.8 പോയിന്റ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 84 പോയിന്റാണ് നിഫ്റ്റിയുടെ ഇന്നലത്തെ നേട്ടം. 23,152 കോടിയുടെ നിക്ഷേപമാണ് വിദേശനിക്ഷേപകർ (എഫ്ഐഐ) മാസത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യൻ ഓഹരി വിപണികളിൽ നടത്തിയത്. മറ്റ് ഏഷ്യൻ വിപണികൾ നേട്ടമുണ്ടാക്കിയതും ഇന്ത്യൻ വിപണികൾക്കു കരുത്തായി. വിലക്കയറ്റത്തോത് റിസർവ് ബാങ്കിന്റെ ലക്ഷ്യത്തോടടുക്കുന്നതും വിപണികളുടെ കുതിപ്പിനു കരുത്തു പകർന്നു.
ടാറ്റയുടെ തേരിൽ
നാലാം പാദത്തിൽ 5480 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയ ടാറ്റാ മോട്ടോഴ്സായിരുന്നു ഇന്നലത്തെ താരം. മൂന്നു ശതമാനത്തിലേറെ ഓഹരികൾ നേട്ടമുണ്ടാക്കിയ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ആഭ്യന്തര ഡിമാൻഡ് ഉയർന്നതും വിതരണ ശൃംഖലയിലെ സങ്കീർണതകൾ കുറഞ്ഞതുമാണ് ടാറ്റയുടെ ലാഭം കൂട്ടിയത്. ടാറ്റ സ്റ്റീൽ, ഐടിസി, എൽ ആൻഡ് ടി, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി.മാരുതി, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, നെസ്‌ലെ തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.
രൂപയുടെ മൂല്യത്തിൽ ഇടിവ്
അതേസമയം ഡോളർ കരുത്താർജിക്കുന്നത് രൂപയുടെ മൂല്യമിടിയാൻ കാരണമായി. ഡോളറിനെതിരെ ഇന്നലെ 13 പൈസ നഷ്ടപ്പെടുത്തിയ രൂപ 82.30 നിലവാരത്തിലെത്തി.