ADVERTISEMENT

കൊച്ചി∙ പ്രമുഖ ട്രാവൽ സോഫ്റ്റ്‌വെയർ കമ്പനിയായ ഐബിഎസിന്റെ ഏകദേശം 30% ഓഹരികൾ ബ്ലാക്ക്സ്റ്റോണിൽ നിന്ന് 45 കോടി ഡോളറിന് (3700 കോടി രൂപ) പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ കമ്പനിയായ എപാക്സ് വാങ്ങാൻ ധാരണയായി. റഗുലേറ്റിങ് ഏജൻസികളുടെ അനുമതിയോടെ ഇക്കൊല്ലം രണ്ടാം പാദത്തിൽ ഓഹരി കൈമാറ്റം നടക്കും.കേരളത്തിൽ വളർന്നു വന്ന ഐടി കമ്പനികൾക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപമാണിത്.

എപാക്സ് ഐബിസിന്റെ പ്രവർത്തനത്തിൽ പങ്കാളിയാവുമെങ്കിലും ചെയർമാൻ വി.കെ.മാത്യൂസ് തന്നെ മേധാവിയായി തുടരും. ഭൂരിപക്ഷം വരുന്ന അദ്ദേഹത്തിന്റെ സ്വകാര്യ ഓഹരികളിൽ യാതൊരു മാറ്റവും ഉണ്ടാവില്ല. രാജ്യാന്തര ട്രാവൽ, ലോജിസ്റ്റിക്സ് രംഗത്തെ കടുത്ത മൽസരത്തെ നേരിടാൻ പുതിയ നിക്ഷേപം പ്രയോജനപ്പെടുമെന്ന് വി.കെ.മാത്യൂസ് പ്രതികരിച്ചു.

നിക്ഷേപ കമ്പനിയായ ബ്ലാക്ക്സ്റ്റോൺ ഓഹരി വിൽക്കാൻ താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഏറ്റെടുക്കാൻ താൽപര്യമുള്ള കമ്പനികളെ കണ്ടെത്താൻ ജെപി മോർഗനെ ചുമതലപ്പെടുത്തിയിരുന്നു. 2015ൽ ജനറൽ അറ്റ്ലാന്റിക്കിൽ നിന്ന് ഐബിഎസ് ഓഹരികൾ ബ്ലാക്ക്സ്റ്റോൺ വാങ്ങിയത് 17 കോടി ഡോളറിനാണ്. വിറ്റത് ഇരട്ടിയിലേറെ വിലയ്ക്കും.

ഐബിഎസിന് 18 ശതമാനത്തിലേറെ വാർഷിക വളർച്ചാ നിരക്കാണുള്ളത്. 2022ൽ ഐബിഎസിന് 1213 കോടിയുടെ വിറ്റുവരവുണ്ടായെന്ന് ഇന്ത്യാ റേറ്റിങ്സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഐകാർഗോ പോലുള്ള ഒട്ടേറെ സോഫ്റ്റ്‌വെയർ ഉൽപന്നങ്ങളിൽ നിന്ന് 858.4 കോടിയും സോഫ്റ്റ്‌വെയർ സർവീസിൽ നിന്ന് 355.3 കോടിയും. വളർച്ചയുടെ അടുത്ത ഘട്ടത്തിന് എപാക്സുമായുള്ള പങ്കാളിത്തം ഗുണകരമാവുമെന്ന് ഐബിഎസ് സിഇഒ ആനന്ദ് കൃഷ്ണൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com