ADVERTISEMENT

ന്യൂഡൽഹി∙ റാബി, ഖാരിഫ് വിളകൾക്കുള്ള രാസവളങ്ങളുടെ പോഷകാധിഷ്ഠിത സബ്സിഡി പുതുക്കി നിശ്ചയിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഖാരിഫ് സീസണിലേക്കു മാത്രം 1,08,000 കോടി രൂപയുടെ സബ്സിഡി ഫോസ്‌ഫോറ്റിക് ആൻഡ് പൊട്ടാഷ് (പി ആൻഡ് കെ) വളങ്ങളുടെ വിവിധ പോഷകങ്ങളായ നൈട്രജൻ (എൻ), ഫോസ്ഫറസ് (പി), പൊട്ടാഷ്, സൾഫർ (എസ്) എന്നിവയ്ക്കു നൽകുമെന്ന് കേന്ദ്ര രാസവള മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ അറിയിച്ചു.

യൂറിയയ്ക്ക് 70,000 കോടി രൂപയും (റാബി സീസണിൽ അനുവദിച്ചത്) ഡിഎപിക്ക് 38,000 കോടി രൂപയും (ഖാരിഫ് സീസണിലേക്ക്) സബ്സിഡി നൽകും. യൂറിയയുടെ വില ചാക്കിന് 276 രൂപയായി തുടരും. ഡൈ അമോണിയം ഫോസ്ഫേറ്റിന്(ഡിഎപി) 1350 രൂപയും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിന്(എംഒപി) 734 രൂപയും ആയിരിക്കും ചാക്കിനു വില. നൈട്രജൻ–ഫോസ്ഫറസ്(എൻപി) ചാക്കിന് 1639 രൂപയായിരിക്കും. രാജ്യാന്തര വിലയിൽ വൻ വർധനയുണ്ടായിട്ടും സബ്സിഡി കാരണം രാജ്യത്തു വില പിടിച്ചുനിർത്താനായതായി മന്ത്രി പറഞ്ഞു. രാജ്യത്ത് ഇപ്പോൾ 75 ലക്ഷം മെട്രിക് ടൺ യൂറിയ സ്റ്റോക്കുണ്ട്. 36 ലക്ഷം മെട്രിക് ടൺ ഡിഎപിയും 45,000 മെട്രിക് ടൺ മറ്റുവളങ്ങളും സ്റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

ഐടി ഹാർഡ്‌വെയർ ഉൽപാദന ബന്ധിത ആനുകൂല്യം

ഐടി ഹാർഡ്‌വെയറിനായുള്ള 17,000 കോടി രൂപയുടെ ഉൽപാദനബന്ധിത ആനുകൂല്യപദ്ധതി രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മൊബൈൽഫോൺ നിർമാണത്തിനുള്ള പദ്ധതിയുടെ വിജയം കണക്കിലെടുത്താണിതെന്ന് അദ്ദേഹം പറഞ്ഞു.

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പിസികൾ, സെർവറുകൾ, അൾട്രാ സ്മോൾ ഫോം ഫാക്ടർ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിന് ആനുകൂല്യം ലഭിക്കും. 6 വർഷമാണ് പദ്ധതിയുടെ കാലാവധി. 3.35 ലക്ഷം കോടി രൂപയുടെ അധിക ഉൽപാദനം പ്രതീക്ഷിക്കുന്നു. അധിക നിക്ഷേപം 2430 കോടി രൂപ പ്രതീക്ഷിക്കുന്ന പദ്ധതിയിൽ നേരിട്ട് 75,000 തൊഴിലവസരങ്ങളടക്കം 2 ലക്ഷത്തിലേറെ തൊഴിലവസരങ്ങളുമാണു പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com