കിംസ്: ട്രൂനോർത്ത് വാങ്ങിയ ഓഹരികൾ വിൽപനയ്ക്ക്
Mail This Article
കൊച്ചി∙ കിംസ് ആശുപത്രിയുടെ 42% ഓഹരികൾ ട്രൂനോർത്ത് എന്ന പ്രൈവറ്റ് ഇക്വിറ്റി കമ്പനി വിൽക്കാൻ ശ്രമിക്കുന്നു. 5 വർഷത്തെ കാലാവധിക്ക്, 6 വർഷം മുൻപ് വാങ്ങിയ ഓഹരികളാണ് ഇപ്പോൾ വിൽക്കാൻ ശ്രമിക്കുന്നത്. ഇതിനായി മെർച്ചന്റ് ബാങ്കിനെ ചുമതലപ്പെടുത്തി. ഓഹരികൾക്കായി ഒട്ടേറെ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളും മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസ് പോലുള്ള കമ്പനികളും രംഗത്തുണ്ട്.
അതേസമയം, കിംസ് ആശുപത്രി പ്രമോട്ടർമാർ വിൽക്കുന്നുവെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്ന് ആശുപത്രി മാനേജ്മെന്റ് പ്രതിനിധി അറിയിച്ചു. ട്രൂനോർത്തിന്റെ ഓഹരികൾ മറ്റാരെങ്കിലും വാങ്ങിയാലും ഭൂരിപക്ഷം ഓഹരികളും ഇപ്പോഴത്തെ മാനേജ്മെന്റിൽ നിക്ഷിപ്തമായിരിക്കും.
ട്രൂനോർത്ത്1450 കോടി രൂപയ്ക്കാണ് ഓഹരികൾ വാങ്ങിയത്. നിക്ഷേപം ആശുപത്രിയുടെ തിരുവനന്തപുരം ക്യാംപസ് വിപുലീകരണത്തിനും മറ്റു സ്ഥലങ്ങളൽ ആശുപത്രികൾ സ്ഥാപിക്കുന്നതിനും വിനിയോഗിച്ചു. നാഗർകോവിലിലും ആധുനിക കിംസ് ആശുപത്രി നിർമിച്ചു. കൊല്ലം, കോട്ടയം, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും ആശുപത്രികളുണ്ട്.
നിക്ഷേപ കാലാവധി കഴിഞ്ഞതു മുതൽ ഓഹരി വിറ്റു ലാഭമെടുക്കാൻ ട്രൂനോർത്ത് ശ്രമിക്കുന്നുണ്ട്. എന്നാൽ കിംസിന്റെ ഇന്നത്തെ മൂല്യനിർണയം പൂർണമായിട്ടില്ല. ട്രൂനോർത്തിന്റെ 42% ഓഹരികളുടെ ഇന്നത്തെ മൂല്യം നിർണയിക്കാനുള്ള ബിസിനസ് ചർച്ചകൾ നടക്കുന്നുണ്ട്. ട്രൂനോർത്തിന് മണിപ്പാൽ ഉൾപ്പെടെ നിരവധി ആരോഗ്യസ്ഥാപനങ്ങളിൽ നിക്ഷേപവുമുണ്ട്. ചർച്ചകൾ പ്രാരംഭ ഘട്ടത്തിൽ മാത്രമാണെന്നും മൂല്യവും ഓഹരിവിലയും നിബന്ധനകളും സംബന്ധിച്ച് അന്തിമ രൂപമായിട്ടില്ലെന്നും കിംസ് മാനേജ്മെന്റ് പ്രതിനിധി അറിയിച്ചു.