സ്കൂൾ വിപണിയിലെ വിലക്കയറ്റത്തിൽ പൊള്ളുകയാണ് രക്ഷിതാക്കൾ. നെയിം സ്ലിപ് മുതൽ പെൻസിലിനും പേനയ്ക്കും യൂണിഫോമിനും എല്ലാം വിലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30% വരെ വില കൂടിയിട്ടുണ്ട്. ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾക്കെല്ലാം വില ഉയർന്നു നിൽക്കുമ്പോഴാണ് സ്കൂൾ വിപണിയും പൊള്ളിക്കുന്നത്.
2 വർഷം മുൻപ് 15 രൂപയുണ്ടായിരുന്ന നോട്ടുബുക്കുകൾക്ക് വില 30 രൂപ മുതൽ 65 രൂപ വരെയായി ഉയർന്നു. പെൻസിൽ, റബർ, ഷാർപ്നർ, ഇറേസർ, പേന എന്നിവയ്ക്കെല്ലാം വില വർധിച്ചിട്ടുണ്ട്. 300 രൂപയ്ക്കു കിട്ടിയിരുന്ന സാധാരണ ബാഗിന് 500 രൂപയായി. ബ്രാൻഡ് ബാഗിന് 1000– 2500 രൂപ. സ്വകാര്യ സ്‌കൂളുകളിൽ യൂണിഫോം തയ്ച്ചു നൽകുകയാണ്. 2,000 മുതൽ 7,000 രൂപ വരെ വാങ്ങുന്ന സ്കൂളുകളുണ്ട്. കുടകൾക്കും വില കുറവില്ല. 400 രൂപ മുതൽ 1500രൂപ വരെ. ഇൻസ്ട്രുമെന്റ് ബോക്‌സിന് 100 രൂപ മുതൽ 300 രൂപ വരെയായി. ഇന്ധന വില ഉയർന്നതോടെ സ്കൂൾ വാഹനത്തിനു നൽകേണ്ട തുകയും കൂടി.
സ്കൂൾ സീസൺ: ഖാദിയിൽ 30 ശതമാനം
തിരുവനന്തപുരം∙ സ്കൂൾ അധ്യയന വർഷത്തോടനുബന്ധിച്ചു ഖാദി തുണിത്തരങ്ങൾക്കു മേയ് 27 മുതൽ 31 വരെ 30% സർക്കാർ റിബേറ്റ് അനുവദിച്ചു. ഖാദി ബോർഡിന്റെ ഷോറൂമുകളിൽ നിന്നും മേളകളിൽ നിന്നും വാങ്ങുന്നവയ്ക്ക് റിബേറ്റ് ലഭിക്കും. സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ഉണ്ടായിരിക്കും.