ആസ്റ്ററിന്റെ 2480 കോടിയുടെ ഓഹരികൾ വിൽക്കും
Mail This Article
മുംബൈ∙ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിൽ നിക്ഷേപമുള്ള വിദേശ ധന സ്ഥാപനങ്ങൾ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ബിസിനസിന്റെ 30% ഓഹരികൾ വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. 2480 കോടി രൂപ സമാഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയിലും യുഎഇയിലുമായി 32 ആശുപത്രികളാണ് ഗ്രൂപ്പിനുള്ളത്. 127 ക്ലിനിക്കുകളും 521 ഫാർമസികളുമുണ്ട്. പ്രൈവറ്റ് ഇക്വിറ്റി വമ്പനായ കെകെആർ, മാക്സ് ഹെൽത്ത്കെയർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുമായി ചർച്ചകൾ ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
ഓഹരി വിൽപനയ്ക്കായി ന്യൂയോർക്ക് ആസ്ഥാനമായ മോവെലിസ് ആൻഡ് കമ്പനിയെ ഏൽപിച്ചിട്ടുണ്ട്. ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ ഈ വർഷം ഇതുവരെ 200 കോടി ഡോളർ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളിലൂടെ സ്വരൂപിച്ചിട്ടുണ്ട്. ഫോർട്ടിസ്, മണിപ്പാൽ ഹോസ്പിറ്റൽസ്, മാക്സ് ഹെൽത്ത്കെയർ തുടങ്ങിയ വൻകിട ഗ്രൂപ്പുകളെല്ലാം ഇത്തരത്തിൽ വലിയ നിക്ഷേപം ആർജിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആസ്റ്ററിന്റെ വരുമാനത്തിൽ 16% വർധന രേഖപ്പെടുത്തിയിരുന്നു.