കോഴിയിറച്ചി വില കൂട്ടി കെപ്കോ; പിന്നാലെ കുറച്ചു
Mail This Article
തിരുവനന്തപുരം∙പൊതുവിപണിയിൽ കോഴിയിറച്ചി വില കൂടുന്നതിനിടെ സംസ്ഥാന പോൾട്രി വികസന കോർപറേഷൻ(കെപ്കോ) ഇന്നലെ പകൽ ഇറച്ചിക്ക് വില കുത്തനെ കൂട്ടി, വൈകിട്ട് വിലവർധന മരവിപ്പിക്കുകയും ചെയ്തു. സർക്കാർ പ്രതിനിധികൾ ഉൾപ്പെട്ട കമ്മിറ്റിയുടെ അനുമതിയില്ലാതെ ഏകപക്ഷീയമായി വില വർധിപ്പിച്ച കെപ്‍കോ തീരുമാനം വിവാദമായതോടെയാണ് മരവിപ്പിച്ചത്. വകുപ്പു മന്ത്രി പോലും അറിയാതെയാണ് വില കൂട്ടിയതെന്നാണ് അറിയുന്നത്. സംഭവത്തിൽ കെപ്കോ അധികൃതരോട് വിശദീകരണം തേടി.
ചൊവ്വാഴ്ച കെപ്കോ ആസ്ഥാനത്ത് ലോഡ് എടുക്കാൻ എത്തിയവർക്കാണ് പുതുക്കിയ വില വർധനയുടെ പകർപ്പു കൈമാറിയത്. ഇന്നലെ മുതൽ വില വർധന നടപ്പാക്കാനായിരുന്നു നിർദേശം. ഇതു പ്രകാരം കെപ്കോയുടെ ഔട്‌ലെറ്റുകളിൽ ഇന്നലെ രാവിലെ മുതൽ പുതുക്കിയ വില ഈടാക്കി.
വിവിധ ഇനം ഇറച്ചിക്ക് 3 മുതൽ 26 രൂപ വരെയാണ് വില കൂട്ടിയത്. ഫ്രഷ് ചിക്കൻ കിലോഗ്രാമിന് 220 രൂപയിൽ നിന്ന് 230 രൂപയാക്കി. 231 രൂപയായിരുന്ന ഫ്രോസൺ ചിക്കൻ 241.50 രൂപയുമാക്കിയാണ് വർധിപ്പിച്ചത്. അതിനിടെ, പൊതുവിപണിയിൽ ഇറച്ചിക്കോഴിയുടെയും കോഴിയിറച്ചിയുടെയും വില കുതിക്കുകയാണ്. കടകളിൽ കിലോയ്ക്ക് 140 മുതൽ 165 രൂപ വരെയാണ് വില.