മുംബൈ∙ പലിശ നിരക്ക് മാറ്റുന്നില്ലെന്ന ആർബിഐയുടെ പണനയ സമിതി പ്രഖ്യാപനത്തെ തുടർന്ന് ഇടിഞ്ഞ ഓഹരി വിപണിക്ക് ഇന്നലെയും ക്ഷീണത്തിന്റെ ദിനം. തിങ്കളാഴ്ച നാണ്യപ്പെരുപ്പ റിപ്പോർട്ട് വരാനിരിക്കുന്നതും വിപണിയിൽ പ്രതിഫലിച്ചു. എഫ്എംസിജി, ഐടി, ടെക് ഓഹരികൾ നിക്ഷേപകർ കൂടുതലായി വിറ്റു. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയിലെ കടുത്ത വിൽപന സമ്മർദവും തിരിച്ചടിയായി. സെൻസെക്സ് 223.01 പോയിന്റ് ഇടിഞ്ഞ് 62,625.63 ൽ ആണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 71.15 പോയിന്റ് കുറഞ്ഞ് 18,563.40ലും വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സിൽ ഏറ്റവും കൂടുതൽ ഇടിവു രേഖപ്പെടുത്തിയത് ടാറ്റ സ്റ്റീലിനാണ്; രണ്ട് ശതമാനത്തിനടുത്ത്. എസ്ബിഐ, ഹിന്ദുസ്ഥാൻ യൂണിലീവർ, എച്ച്സിഎൽ, ഇൻഫോസിസ്, ഐടിസി, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ് എന്നിവയുടെ ഓഹരികളും ഇടിഞ്ഞു. ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, അൾട്രാടെക് തുടങ്ങിയവ നേട്ടമുണ്ടാക്കി.