ADVERTISEMENT

കൊച്ചി∙ അരിപ്പൊടി കൊണ്ട് സ്ട്രോ, ഗോതമ്പ് തവിടു കൊണ്ട് പാത്രങ്ങൾ.. നാം കഴിക്കുന്ന ഭക്ഷണം ഭൂമിക്കു കൂടി ആരോഗ്യം നൽകുന്നതാകണമെന്ന ആഗ്രഹത്തിൽ നിന്നാണ് വിനയ് ബാലകൃഷ്ണൻ ‘തൂശൻ’ എന്ന ബ്രാൻഡിനെ അവതരിപ്പിക്കുന്നത്. ഭക്ഷണശേഷം പാത്രങ്ങൾ മണ്ണിൽ ഉപേക്ഷിക്കുകയോ കന്നുകാലികൾക്കോ മത്സ്യങ്ങൾക്കോ തീറ്റയായി നൽകുകയോ ചെയ്യാം. വേണമെങ്കിൽ മനുഷ്യർക്കും കഴിക്കാം.

മൗറീഷ്യസിലെ ഇൻഷുറൻസ് കമ്പനിയിലെ സിഇഒ പദവി രാജിവച്ച്, സിഎസ്ഐആറിന്റെ സഹായത്തോടെ പാത്രനിർമാണത്തെക്കുറിച്ച് ഗവേഷണം നടത്തിയ ശേഷമാണ് 2020ൽ വിനയും ഭാര്യ ഇന്ദിരയും ചേർന്ന് വിഐആർ നാച്വറൽ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്. 1.5 കോടി രൂപയായിരുന്നു മുടക്കുമുതൽ.

ഗോതമ്പു തവിടു കൊണ്ടു ദിവസവും ആയിരക്കണക്കിന് പാത്രങ്ങൾ നിർമിക്കുന്ന അങ്കമാലിയിലെ ഇൻകൽ ബിസിനസ് പാർക്കിലെ ഫാക്ടറിയിൽ ആകെയുള്ളത് രണ്ടു ജീവനക്കാർ മാത്രം. ഓട്ടമാറ്റിക് റോബട്ടിക് സംവിധാനത്തിലുള്ള മെഷീനുകളാണ് ഉപയോഗിക്കുന്നത്. ഒരു കിലോഗ്രാം തവിടു കൊണ്ട് 10 ഇഞ്ച് വലുപ്പമുള്ള 8 വലിയ പാത്രങ്ങൾ നിർമിക്കാം. 6 ഇഞ്ചിന്റെ 30 എണ്ണവും. പാത്രങ്ങളിൽ കൂടുതലും പോകുന്നത് ഉത്തരേന്ത്യയിലേക്കാണ്. പ്രകൃതിസൗഹൃദ വിവാഹച്ചടങ്ങുകൾ നടത്തുന്നവരാണ് ആവശ്യക്കാർ. ഗോതമ്പ് തവിടായതിനാൽ പാത്രം കഴിക്കാമെങ്കിലും ആരെയും നിർബന്ധിക്കാറില്ലെന്നു വിനയ്.

അരിപ്പൊടി കൊണ്ട് വിവിധ തരം സ്ട്രോകൾ നിർമിക്കുന്ന കമ്പനി ആന്ധ്രയിലാണ്. ഒരു സ്ട്രോ ഉണ്ടാക്കാൻ വേണ്ടത് 75ഗ്രാം അരിപ്പൊടി.

വിനയ് അടുത്തതായി തുടങ്ങാൻ പോകുന്നത് അരിയുടെ തവിടും ഭക്ഷ്യധാന്യങ്ങളിൽ നിന്നുള്ള ഉപോൽപന്നങ്ങളും ചേർത്ത മിശ്രിതം ഉപയോഗിച്ച് സ്പൂൺ, ഫോർക്ക്, ഫുഡ് കണ്ടെയ്നർ എന്നിവ നിർമിക്കുന്ന ഫാക്ടറിയാണ്. കൂടാതെ ഉമി ഉപയോഗിച്ച് പാത്രങ്ങൾ നിർമിക്കാനുള്ള പദ്ധതിയുമുണ്ട്. യുഎന്നിന്റെ  ഉൾപ്പെടെ ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ച കമ്പനിയുടെ ഈ പാത്രങ്ങളിലാണ് കുമരകത്തു നടന്ന ജി20 ഷെർപ്പ ഉച്ചകോടിയിൽ അതിഥികൾക്കു ഭക്ഷണം വിളമ്പിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com