ADVERTISEMENT

കൊച്ചി ∙ ‘‘ഇന്നവേഷൻ– പുതുമകൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കുക, ഒപ്പം ഗുണനിലവാരവും ഉറപ്പാക്കുക’’ – ഇന്ത്യൻ അടുക്കള ഉപകരണങ്ങൾക്കു നിറങ്ങളും ഡിസൈൻ ചാരുതയും ഉൾപ്പെടെ പുതുമകൾ സമ്മാനിച്ച വണ്ടർഷെഫ് ഹോം അപ്ലയൻസസ് സ്ഥാപകനും എംഡിയുമായ രവി സക്സേനയുടെ വാക്കുകൾ പുതു സംരംഭകർക്കുള്ള വിജയ മന്ത്രം കൂടിയാണ്. ഉൽപന്നം വിപണിയിലിറക്കി 10 വർഷത്തിനുള്ളിൽ 600 കോടി രൂപയോളം വിറ്റുവരവു നേടിയ വണ്ടർഷെഫ് നടപ്പു സാമ്പത്തിക വർഷം ലക്ഷ്യമിടുന്നത് 700 കോടി രൂപയുടെ വിറ്റുവരവാണ്. 

1000 കോടി രൂപ വിറ്റുവരവിൽ എത്തുമ്പോൾ കമ്പനി ലിസ്റ്റ് ചെയ്യും. വിഐപി ഇൻഡസ്ട്രീസ്, ലാൻഡ്മാർക്ക് തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനത്തിനു ശേഷമാണു 2009 ൽ അദ്ദേഹം വണ്ടർഷെഫ് സ്ഥാപിക്കുന്നത്. തുടക്കത്തിൽ ജർമൻ ഉൽപന്നങ്ങളുടെ വിതരണം മാത്രം. ഉൽപാദനം തുടങ്ങിയത് 2014ൽ. രവി സക്സേന വിജയകഥ പറയുന്നു.

മാർക്കറ്റിങ് പുതുമകൾ

പതിവു രീതികളിലുള്ള വിപണനത്തെക്കാൾ ഞങ്ങൾ ശ്രദ്ധിച്ചതു പുതുമകളിലാണ്. 70,000 വനിതകളാണു ഞങ്ങളുടെ ഉൽപന്നങ്ങളുടെ പ്രചാരകർ. ‍ഡിടിഎച്ച് (ഡയറക്ട് ടു ഹോം) വിപണനം. ഉൽപന്നങ്ങളുടെ പ്രവർത്തനം ഉപയോക്താക്കൾക്കു മുന്നിൽ അവതരിപ്പിക്കുകയാണു ചെയ്യുന്നത്. ‘ഡെമോ’ മാത്രം. ഉൽപന്നം വാങ്ങാൻ ആവശ്യപ്പെടാറുമില്ല! മറ്റൊന്ന്, ഉപയോക്താക്കളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും തേടുകയാണ്. ഓരോ പുതിയ ഉൽപന്നത്തിനു പിന്നിലും അവരുടെ പ്രായോഗിക നിർദേശങ്ങളുണ്ടാകും. പ്രചാരണ വിഡിയോകൾ പ്രാദേശിക ഭാഷകളിലാണ്.

സമയമില്ലാക്കാലം, സൗകര്യം പ്രധാനം

അടുക്കളയിൽ ചെലവഴിക്കാൻ ആർക്കും ഏറെ സമയമില്ല. സ്വാഭാവികമായും, കുറഞ്ഞ സമയത്തിൽ കൂടുതൽ സൗകര്യപ്രദമായി പാചകം ചെയ്യാനുള്ള സാധ്യതകൾക്കാണു പ്രാധാന്യം. കുക്ക്‌വെയറുകൾക്കും അപ്ലയൻസുകൾക്കുമെല്ലാം നിറങ്ങളും ഭംഗിയുള്ള ഡിസൈനും നൽകിയത് അടുക്കളകളുടെ വിരസത മാറ്റാൻ സഹായിക്കുമെന്നു തോന്നി. സെലിബ്രിറ്റി ഷെഫായ സഞ്ജീവ് കപൂറാണു വണ്ടർഷെഫിന്റെ സഹസ്ഥാപകൻ. അദ്ദേഹമാണു കമ്പനിയുടെ മുഖം. സഞ്ജീവിന്റെ സ്പെഷൽ പാചകക്കുറിപ്പുകളും ഞങ്ങൾ ഉപയോക്താക്കൾക്കു നൽകാറുണ്ട്. 12,000 റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിൽ സാന്നിധ്യമുണ്ട്. യുകെയും യുഎസും ഉൾപ്പെടെ 15 വിദേശ രാജ്യങ്ങളിലേക്ക് ഉൽപന്നങ്ങൾ കയറ്റുമതിയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com