ADVERTISEMENT

മുംബൈ∙ ഐഡിഎഫ്സി ലിമിറ്റഡ് –ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലയനത്തിന് അംഗീകരിച്ച ഫോർമുലയിൽ ഐഡിഎഫ്സിക്കു കൂടുതൽ പ്രാധാന്യം ലഭിക്കുമെന്ന വിലയിരുത്തലിനെത്തുടർന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരികളുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തിൽ 6 ശതമാനം വരെ ഇടിവു നേരിട്ടു.

ലയനതീരുമാനത്തിനു പിന്നാലെ ഐഡിഎഫ്സി ഓഹരി നേരിയ നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി– എച്ച്ഡിഎഫ്സി ബാങ്ക് ലയനം യാഥാർഥ്യമായതിനു തൊട്ടുപിന്നാലെയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് മാതൃകമ്പനിയിൽ ലയിക്കുന്നുവെന്നു പ്രഖ്യാപിക്കുന്നത്.  ലയനം ഇരു സ്ഥാപനങ്ങളുടെയും ബോർഡ് അംഗീകരിച്ചു.

ലയനത്തിന്റെ ഫോർമുലയനുസരിച്ച് ഐഡിഎഫ്സിയുടെ 100 ഓഹരികളുള്ളവർക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ 155 ഓഹരികൾ എന്ന രീതിയിൽ ലഭിക്കും. 10 രൂപയാണ് ഓഹരികളുടെ മുഖവില. റിസർവ് ബാങ്ക്, സെബി, കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ, നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ, സ്റ്റോക് എക്സ്ചേഞ്ചുകൾ തുടങ്ങിയവയുടെയെല്ലാം അനുമതി ലയനത്തിന് ആവശ്യമുണ്ട്. ഇതിന് 12–15 മാസം വേണ്ടിവന്നേക്കും. എച്ച്ഡിഎഫ്സി– എച്ച്ഡിഎഫ്സി ബാങ്ക് 2022 ഏപ്രിലിൽ പ്രഖ്യാപിച്ച ലയനമാണ് കഴിഞ്ഞദിവസം പൂർത്തിയായത്.

1997ൽ അടിസ്ഥാന സൗകര്യവികസനങ്ങൾക്കു വായ്പകൾ നൽകുന്ന സ്ഥാപനമായാണ് ഐഡിഎഫ്സിയുടെ തുടക്കം. 2015ൽ ഉപസ്ഥാപനമായി ബാങ്ക് തുടങ്ങിയെങ്കിലും കാര്യമായി വളർച്ച നേടാനായില്ല.  2018 ൽ എംഎസ്എംഇ മേഖലയ്ക്കു വായ്പ നൽകുന്ന ക്യാപ്പിറ്റൽ ഫസ്റ്റുമായി ലയിച്ചതോടെയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്ന പേരു വന്നത്. ബാങ്കിൽ 40% ഓഹരി പങ്കാളിത്തം ഐഡിഎഫ്സിക്കുണ്ട്. കഴിഞ്ഞ മാർച്ച് വരെയുള്ള കണക്ക് അനുസരിച്ച് ബാങ്കിന്റെ ആസ്തി 2.4 ലക്ഷം കോടി രൂപയാണ്. 2023 സാമ്പത്തിക വർഷത്തിൽ 2437 കോടി രൂപയാണു ലാഭം. ബാങ്കിന്റെ ദീർഘകാല ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പാണിതെന്ന് ചെയർമാൻ സഞ്ജീബ് ചൗധരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com