ADVERTISEMENT

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സംരംഭ വികസനത്തിന് തടസ്സമാകുകയും വ്യവസായത്തിന് അനുയോജ്യമായ വികസിത ഭൂമിയും കെട്ടിടവും നൽകാൻ സർക്കാർ സംവിധാനങ്ങൾ മതിയാകാതെ വരുന്ന സാഹചര്യത്തിലാണ് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളെ കുറിച്ചു ചിന്തിക്കുന്നത്. 2017 മുതൽ ഇതിനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ച. 2018ലും 2022ലും ചില മാറ്റങ്ങൾ വരുത്തി. 2023 ജൂൺ 2ന് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ നടപടിക്രമങ്ങൾ കൂടുതൽ ലളിത വൽക്കരിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.

സവിശേഷതകൾ

∙10 ഏക്കറിൽ കുറയാത്ത സ്ഥലത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങാം. ബഹുനില കെട്ടിടങ്ങൾ (സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി) നിർമിക്കാൻ ഉദ്ദേശിച്ചുള്ള എസ്റ്റേറ്റുകൾക്ക് കുറഞ്ഞത് 5 ഏക്കർ മതിയാകും.

∙ഇത്രയും സ്ഥലം അപേക്ഷിക്കുന്ന സ്ഥാപനത്തിന്റെ കൈവശത്തിലും കരം തീരുവയിലും ഉണ്ടായിരിക്കണമെന്നില്ല. 30 വർഷത്തിൽ കുറയാത്ത ലീസ് എഗ്രിമെന്റും പരിഗണിക്കാം.

∙കമ്പനികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, എംഎസ്എംഇ കൺസോർഷ്യങ്ങൾ, എന്നിവയ്ക്കു പുറമേ,

ഒരു കുടുംബത്തിന്റെ പേരിൽ ഇത്രയും സ്ഥലം സ്വന്തമായോ ലീസിനോ ഉണ്ടെങ്കിലും അപേക്ഷിക്കാം.

∙അപേക്ഷിക്കുന്ന സ്ഥലത്തിന് പെർമിറ്റ് ലഭിച്ചുകഴിഞ്ഞാൽ സ്വന്തം നിലയിൽ സംരംഭമോ സംരംഭങ്ങളോ നടത്തുന്നതിന് എസ്റ്റേറ്റ് ഉപയോഗിക്കാവുന്നതാണ്.

∙അപേക്ഷിക്കുന്ന സ്ഥാപനത്തിന്റെ ഘടനയിൽ പിന്നീട് അനുമതിയോടെ മാറ്റം വരുത്താം.

∙ലഭിക്കുന്ന പെർമിറ്റ് 2019ലെ മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങളും 2019 കേരള പഞ്ചായത്ത് കെട്ടിടം നിർമാണ ചട്ടങ്ങളും അനുസരിച്ചുള്ള കെട്ടിട നിർമാണ അനുമതി കൂടി ആയിരിക്കും. കെട്ടിടം നിർമിക്കുന്നതിന് പ്രത്യേകമായ അനുമതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു നേടേണ്ടതില്ല.

∙ഓരോ വ്യവസായ എസ്റ്റേറ്റുകൾക്കും വേണ്ടി പ്രത്യേക ഏകജാലക ക്ലിയറൻസ് ബോർഡിന് രൂപം നൽക്കുന്നതാണെന്നും കെട്ടിട നിർമാണ അനുമതികളും മറ്റും ഈ ബോർഡ് ആയിരിക്കും നടത്തുകയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

∙വെയർഹൗസ്, ലോജിസ്റ്റിക്സ്, വാഹന റിപ്പയറിങ് എന്നിവയ്ക്കായി 30% വരെ സ്ഥലം ഉപയോഗപ്പെടുത്താം.

∙നെൽവയലുകൾ, തീരദേശ മേഖലകൾ, പരിസ്ഥിതി ലോല പ്രദേശങ്ങൾ, മറ്റ് നിയന്ത്രണങ്ങളുള്ള പ്രദേശങ്ങൾ എന്നിവ സ്വകാര്യ വ്യവസായ എസ്റ്റേറ്റിനായി തിരഞ്ഞെടുക്കരുത്.

∙റെഡ് കാറ്റഗറി സംരംഭങ്ങൾക്ക് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളിൽ സ്ഥലം / കെട്ടിടം അനുവദിക്കാൻ പാടില്ല .വാഹനങ്ങളുടെ ഷോറൂമുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവയും പാടില്ല

∙ഏക്കറിന് 30 ലക്ഷം വരെ സർക്കാർ ആനുകൂല്യം.

∙റോഡ്, വൈദ്യുതി, വെള്ളം, മാലിന്യനിർമാർജനം, ലബോറട്ടറി പോലുള്ള പൊതുസൗകര്യങ്ങൾ, ടെസ്റ്റിങ് സെന്ററുകൾ എന്നിവയെല്ലാം പെർമിറ്റ് ലഭിക്കുന്ന സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. ഇതിന് ചെലവായ തുക തിരികെ നൽകുന്ന രീതിയിലാണു ലഭ്യമാക്കുക.

∙വ്യവസായ വാണിജ്യ ഡയറക്ടർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വേണ്ട പരിശോധനകൾ ജില്ലാതലത്തിൽ തന്നെ നടത്തും. 30 ദിവസത്തിനുള്ളിൽ അപേക്ഷയിൽ തീരുമാനം എടുത്തിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

( സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com