ADVERTISEMENT

ന്യൂഡൽഹി∙ ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സേവനദാതാക്കൾ ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന നെറ്റ്‍വർക് കപ്പാസിറ്റി ഫീ (എൻസിഎഫ്) വർധിപ്പിക്കേണ്ടതുണ്ടോയെന്ന വിഷയത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പൊതുജനാഭിപ്രായം തേടി. എൻസിഎഫ് വർധിപ്പിക്കാൻ തീരുമാനമെടുത്താൽ ഡിടിഎച്ച് നിരക്ക് കൂടും.

നിലവിൽ 200 സ്റ്റാൻഡേഡ് ഡെഫനിഷൻ (എസ്ഡി) ചാനലുകൾക്ക് 130 രൂപയാണ് (നികുതി പുറമേ) എൻസിഎഫ് ആയി ട്രായ് നിജപ്പെടുത്തിയിരിക്കുന്നത്. 200ന് മുകളിലെങ്കിൽ 160 രൂപയാണ്. ഇത് വർധിപ്പിക്കണമെന്നാണ് ഡിടിഎച്ച് കമ്പനികളുടെ ആവശ്യം. വിലക്കയറ്റ സൂചികയുടെ അടിസ്ഥാനത്തിൽ വർഷംതോറും നിരക്ക് പുതുക്കണമെന്നും ആവശ്യമുണ്ട്. ഇത് അംഗീകരിച്ചാൽ വർഷാവർഷം ഡിടിഎച്ച് നിരക്ക് ഉയരും.

എൻസിഎഫിന്റെ പരിധി നിശ്ചയിക്കുന്ന ട്രായ് നടപടി പിൻവലിക്കണമെന്നും ചില കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പായാൽ കമ്പനികൾക്ക് അവരവരുടെ ഉയർന്ന നിരക്ക് നിശ്ചയിക്കാം.ഒടിടി വിഡിയോ പ്ലാറ്റ്ഫോമുകളുടെ വരവോടെ ഡിടിഎച്ച് ഉപയോക്താക്കളുടെ എണ്ണം കുറയുകയാണെന്നും പിന്തുണ ആവശ്യമാണെന്നും ചില കമ്പനികൾ ട്രായിയെ അറിയിച്ചു. ഒടിടി വിഡിയോ പ്ലാറ്റ്ഫോമുകളും ഡിടിഎച്ച് സേവനങ്ങളും തമ്മിൽ തുല്യത ഉറപ്പാക്കണമെന്നമെന്നാണ് ഇവരുടെ നിർദേശം.

സംസ്ഥാന, നഗര, ഗ്രാമ അടിസ്ഥാനത്തിൽ വ്യത്യസ്തമായി എൻസിഎഫ് ഏർപ്പെടുത്താമോയെന്ന കാര്യത്തിലും ട്രായ് അഭിപ്രായം തേടിയിട്ടുണ്ട്.ഒന്നിലധികം ടിവിയിൽ ഡിടിഎച്ച് ഉപയോഗിക്കുന്ന വീടുകളിൽ അധികമുള്ള കണക‍്ഷന് എൻസിഎഫ് ചാർജ് 40% മാത്രമേ നിലവിൽ ഈടാക്കാനാവൂ. ഉദാഹരണത്തിന് ഒന്നാമത്തെ ടിവിയിലെ 200 ചാനലിന് 130 രൂപയാണ് എൻസിഎഫ് എങ്കിൽ രണ്ടാമത്തെ ടിവിക്ക് 52 രൂപ മാത്രമേ ഈടാക്കാവൂ. ഈ നിരക്ക് വർധിപ്പിക്കുന്നതിന്റെ സാധ്യതയും ആരാഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com