ADVERTISEMENT

∙  എൽഐസി പോളിസിയുടെ നികുതി  കിഴിവിൽ അടുത്തിടെ വന്ന മാറ്റങ്ങൾ  എന്തെല്ലാം?  

∙   ലൈഫ് ഇൻഷുറൻസ് പോളിസികൾ വ്യക്തികളുടെ ജീവൻസുരക്ഷ ഉറപ്പാക്കുന്നതിനു പുറമേ, നികുതി ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഇൻഷുറൻസ് പോളിസിയുടെ മേൽ അടയ്ക്കുന്ന മുഴുവൻ പ്രീമിയം തുകയ്ക്കും നികുതികിഴിവ് ലഭിക്കുമെന്നും പോളിസി കാലാവധി കഴിഞ്ഞു കിട്ടുന്ന മുഴുവൻ തുകയും നികുതി വിമുക്തമാണെന്നുമാണ് പൊതുധാരണ. എന്നാൽ, ഇത് പൂർണമായും ശരിയല്ല. എടുത്തിരിക്കുന്ന പോളിസിയെ അടിസ്ഥാനമാക്കി ചില നിബന്ധനകൾക്ക് വിധേയമായാണു കിഴിവ് ലഭിക്കുക. കഴിഞ്ഞ ബജറ്റിൽ ഇത്തരം കിഴിവുകളിൽ ചില ഭേദഗതികൾ വരുത്തി. ഇക്കാര്യങ്ങൾ എല്ലാം വിശദീകരിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് 2023 ഓഗസ്റ്റ് 16 നു സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

∙  എന്താണ് ഇൻഷുറൻസ് പോളിസിയിലെ കിഴിവ്?

∙  എല്ലാ ലൈഫ് ഇൻഷുറൻസ് പോളിസികൾക്കും, അവയുടെ പ്രീമിയം തുക ആദായ നികുതി നിയമത്തിൽ നിർദേശിച്ചിരിക്കുന്ന തുകയ്ക്ക് താഴെയാണെങ്കിൽ, ബോണസ് ഉൾപ്പെടെ പോളിസി കാലാവധി കഴിഞ്ഞു കിട്ടുന്ന തുകയ്ക്കു (മച്യുരിറ്റി എമൗണ്ട്) നികുതി ഇളവു ലഭിക്കും.

∙  ബജറ്റിൽ വരുത്തിയ ഭേദഗതി?

∙  യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പോളിസികൾ ഒഴികെയുള്ള മറ്റ് ലൈഫ് ഇൻഷുറൻസ് പോളിസികൾക്ക് അടയ്ക്കുന്ന പ്രീമിയം തുക 2012 ഏപ്രിൽ 1 മുതൽ മൊത്തം പോളിസി തുകയുടെ 10ശതമാനത്തിനു താഴെയാണെങ്കിൽ മാത്രമേ നികുതി കിഴിവ് ലഭിച്ചിരുന്നുള്ളു. 

എന്നാൽ, കഴിഞ്ഞ ബജറ്റിൽ ഇത് ഒരു വർഷത്തിൽ അടയ്ക്കുന്ന പ്രീമിയം തുക 5 ലക്ഷം രൂപയ്ക്ക് താഴെയാണെങ്കിൽ മാത്രം കിഴിവ് ലഭിക്കത്തക്ക രീതിയിൽ പുനർനിശ്ചയിച്ചിട്ടുണ്ട്. അതായത് 2023 ഏപ്രിൽ 1നു ശേഷം എടുക്കുന്ന ഏതെങ്കിലും ലൈഫ് പോളിസിക്ക് പ്രതിവർഷം അടയ്ക്കുന്ന പ്രീമിയം 5 ലക്ഷം രൂപയിൽ കൂടിയാൽ പോളിസിയിൽ നിന്ന് ബോണസ് ഉൾപ്പെടെ ലഭിക്കുന്ന എല്ലാ തുകയും നികുതി വിധേയമാണ്.

യൂണിറ്റ് ലിങ്ക്ഡ് പോളിസിയുടെ നികുതി ഇളവുകൾ പഴയതു പോലെ തന്നെ തുടരും. 2021 ഫെബ്രുവരി 1നു ശേഷം പ്രീമിയം തുക പ്രതിവർഷം 2.5 ലക്ഷം രൂപയ്ക്കു താഴെയാണെങ്കിൽ കാലാവധി കഴിഞ്ഞു കിട്ടുന്ന തുകയ്ക്കു കിഴിവ് ലഭിക്കും.

ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് ഇളവ്

ലൈഫ് ഇൻഷുറൻസ് പോളിസിയിന്മേൽ അടയ്ക്കുന്ന പ്രീമിയം 1.5 ലക്ഷം രൂപവരെ മൊത്ത വരുമാനത്തിൽ നിന്നു കുറവു ചെയ്യാവുന്നതാണ്. നികുതി നിയമത്തിലെ വകുപ്പ് 80 സി അനുസരിച്ചുള്ള മറ്റു കിഴിവുകൾക്കൊപ്പമാണിത്. 2012 ഏപ്രിൽ 1 മുതൽ അടയ്ക്കുന്ന പ്രീമിയം തുക മൊത്തം പോളിസി തുകയുടെ 10 ശതമാനത്തിനു താഴെയാണെങ്കിൽ മാത്രമാണ് നികുതി കിഴിവ് ലഭിച്ചിരുന്നത്.  

വ്യക്തി തന്റെയോ ജീവിതപങ്കാളിയുടെയോ മക്കളുടെയോ പേരിൽ എടുക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളുടെ പ്രീമിയത്തിന് നികുതി കിഴിവു ലഭിക്കും. ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെയും സ്വകാര്യ മേഖലയിലെ ഇൻഷുറൻസ് കമ്പനികളുടെയും എല്ലാത്തരം ഇൻഷുറൻസ് പോളിസികളുടെയും പ്രീമിയത്തിന് ഇളവ് ലഭിക്കും. ഇതിനുപുറമേ, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും എൽഐസി  മ്യൂച്വൽ ഫണ്ടിന്റെയും (ധനരക്ഷാ പ്ലാൻ) യൂണിറ്റ് അധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയിൽ (യുലിപ്) അടയ്ക്കുന്ന തുകയ്ക്കും കഴിവിന് അർഹതയുണ്ട്. അതുപോലെ ഇൻഷുറൻസ് കമ്പനികളുടെ, മുൻകൂർ പണം വാങ്ങാൻ അനുവദിക്കാത്ത ഡെഫേഡ് ആന്യുവിറ്റി പദ്ധതികളിലേക്കു നൽകുന്ന തുകയ്ക്കും ഇത്തരം ആനുകൂല്യം ലഭിക്കും.

സർക്കാർ ജീവനക്കാർ കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിപ്രകാരവും വ്യക്തികൾ കുട്ടികളുടെ ഡെഫേഡ് എൻഡോവ്മെന്റ് ഇൻഷുറൻസ് പോളിസി പ്രകാരവും നൽകുന്ന പ്രീമിയത്തിനു കിഴിവു ലഭിക്കും. മക്കളുടെ പേരിലെടുക്കുന്ന പോളിസിയുടെ പ്രീമിയത്തിനു കിഴിവ് നേടുമ്പോൾ അവർ വിവാഹിതരോ അവിവാഹിതരോ പ്രായപൂർത്തിയായവരോ അല്ലാത്തവരോ ആൺകുട്ടികളോ പെൺകുട്ടികളോ മാതാപിതാക്കളെ ആശ്രയിച്ചു ജീവിക്കുന്നവരോ അല്ലാത്തവരോ ആകാം.

പോളിസിത്തുകയും  നികുതി ബാധ്യതയും

മരണാനന്തരം ലഭിക്കുന്ന ഇൻഷുറൻസ് തുക എല്ലാം നികുതി വിമുക്തമാണ്. എന്നാൽ പെൻഷൻ പദ്ധതിപ്രകാരമുള്ള പോളിസികളിൽമേൽ കാലാവധിക്കു മുൻപായി പെൻഷൻ തുക മൊത്തമായി വാങ്ങിയാൽ (കമ്യൂട്ടഡ് പെൻഷൻ) അതിനു നികുതി കൊടുക്കണം. തൊഴിൽ ഉടമ, തൊഴിലാളിക്കു വേണ്ടിയെടുക്കുന്ന കീമാൻ ഇൻഷുറൻസ് പോളിസിയിൽ നിന്നു ലഭിക്കുന്ന തുകയും നികുതിവിധേയമാണ്.

insurance

ഈ ഉദാഹരണത്തിൽ, പോളിസി ബിയിൽ നിന്നു ലഭിക്കുന്ന തുകയ്ക്ക് നികുതി കൊടുക്കണം. കാരണം, പോളിസിയുടെ വാർഷിക പ്രീമിയം 5,00,000 രൂപയ്ക്ക് മുകളിലാണ്. എന്നാൽ പോളിസി എ ക്കു പ്രീമിയം തുക 5,00,000 രൂപയ്ക്ക് മുകളിൽ ആണെങ്കിൽപോലും പോളിസി എടുത്തത് 2023 ഏപ്രിൽ 1നു മുൻപ് ആയതിനാൽ പ്രീമിയം, സം അഷ്വേഡിന്റെ 10 ശതമാനത്തിൽ കൂടാത്തതുകൊണ്ട് പോളിസിയിൽ നിന്നു ലഭിക്കുന്ന എല്ലാ തുകയും നികുതി മുക്തമാണ്.  പുതിയ ഭേദഗതിയോടെ നികുതി കിഴിവ് കണക്കാക്കാൻ പ്രീമിയം തുകയും സം അഷ്വേഡും തമ്മിൽ ബന്ധമില്ല. വാർഷിക പ്രീമിയം മാത്രമാണ് മാനദണ്ഡം.

Content Highlight: There is no tax deduction if the life insurance premium exceeds Rs 5 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com