ADVERTISEMENT

കൊച്ചി ∙ പൊതുമേഖലയിലെ വമ്പൻ കപ്പൽ നിർമാണശാലയായ കൊച്ചി ഷിപ്‌യാഡ് കുതിക്കുന്നത് ആഗോള കപ്പൽശാലയെന്ന ഖ്യാതിയിലേയ്ക്ക്. വിദേശ ഓർഡറുകൾ ഉൾപ്പെടെ ഷിപ്‌യാഡിന്റെ ഓർഡർ ബുക്കിലുള്ളത് 21,000 കോടി രൂപയിലേറെ മൂല്യമുള്ള കരാറുകൾ. വൻകിട കരാറുകളുടെ തിളക്കത്തിൽ ഓഹരി വിപണിയിലും ഷിപ്‌യാഡിനു തിളക്കമേറുകയാണ്. ഒരു വർഷത്തിനിടെ ഓഹരി വിലയിലുണ്ടായ വർധന 206%. കഴിഞ്ഞ വർഷം സെപ്റ്റംബർ 8 നു 396.10 രൂപ മാത്രമായിരുന്നു ഓഹരിയുടെ വില. ഇന്നലെ ക്ലോസ് ചെയ്തതാകട്ടെ 1209.45 രൂപയിലും. തലേ ദിവസത്തെക്കാൾ 5.52 % വർധന. കൂടിയത് 63.30 രൂപ.

ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് നിർമാണത്തിലൂടെ ആഗോള പ്രശസ്തി നേടിയ ഷിപ്‌യാഡിന്റെ കൈവശമുള്ള കരാറുകളുടെ സിംഹഭാഗവും പ്രതിരോധ മേഖലയിൽ നിന്നു തന്നെ. മൂല്യം ഏകദേശം 17545 കോടി രൂപ. ഐഎൻഎസ് വിക്രാന്തിന്റെ പോസ്റ്റ് കമ്മിഷൻ ജോലികളുടെ കരാർ മൂല്യം 1876 കോടി രൂപ. നാവിക സേനയ്ക്കായി 8 ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (എഎസ്ഡബ്ല്യു – എസ്‌സിഡബ്ല്യു) നിർമിക്കുന്നതിനുള്ള കരാർ 5864 കോടി രൂപയുടേതാണ്. നെക്സ്റ്റ് ജനറേഷൻ മിസൈൽ വെസൽ (എൻജിഎംവി) നിർമാണ കരാർ മൂല്യം 9806 കോടി രൂപ. നാവിക സേനയ്ക്കായി 6 എൻജിഎംവികളാണു നിർമിക്കുന്നത്.

പ്രതിരോധ കരാറുകൾക്കു പുറമേ തദ്ദേശീയ സ്ഥാപനങ്ങൾക്കായി വിവിധയിനം വാണിജ്യ യാനങ്ങളുടെ നിർമാണ കരാറുകളും ഷിപ്‌യാഡ് നേടിയിരുന്നു. ആൻഡമാൻ ഭരണകൂടത്തിനു വേണ്ടി 2 ചരക്കു കപ്പലുകൾ, കൊച്ചി വാട്ടർ മെട്രോക്ക് 16 എസി ബോട്ടുകൾ, ഡ്രജിങ് കോർപറേഷനു വേണ്ടി മണ്ണുമാന്തിക്കപ്പൽ, ഉൾനാടൻ ജലഗതാഗത മന്ത്രാലയത്തിനു വേണ്ടി 2 ഹൈബ്രിഡ് യാത്രാക്കപ്പലുകൾ എന്നിവയാണു നിർമിക്കുന്നത്. വിദേശ ഓർഡറുകളും വർധിക്കുകയാണ്. കരാർ മൂല്യം 2386 കോടി രൂപയായി. വിവിധ യൂറോപ്യൻ ഏജൻസികൾക്കായി ഇതിനകം നിർമിച്ചതു 40 ലേറെ യാനങ്ങളാണ്.

Content Highlight: Cochin Shipyard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com