ജീവിതം തന്നെ വഴിമുട്ടി, ദുരിതങ്ങളുടെ പെരുമഴയാണു രാജീവന്റെ ജീവിതം
Mail This Article
കൊല്ലം ∙ ദുരിതങ്ങളുടെ പെരുമഴയാണു രാജീവന്റെ ജീവിതം. രോഗങ്ങൾ വിട്ടൊഴിയാതായതോടെ ജീവിതം തന്നെ വഴിമുട്ടി. ആഹാരം കഴിക്കാൻ പോലും മറ്റുള്ളവരുടെ കാരുണ്യം തേടുകയാണ് ഈ കുടുംബം. നെടുമ്പന, മുട്ടയ്ക്കാവ്, കുഴിയഴികത്ത് വീട്ടിൽ രാജീവൻ (50) 6 വർഷം മുൻപാണു കിടപ്പിലാകുന്നത്. ക്ഷയ രോഗമായിരുന്നു തുടക്കം. പിന്നീട് രോഗം ഗുരുതരമായി ശ്വാസകോശം തകരാറിലായി. നിലവിൽ രോഗം അതിതീവ്രമായ അവസ്ഥയിലാണ്.
ഹൃദയത്തിന്റെ ആരോഗ്യവും ക്ഷയിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് രാജീവനും ഭാര്യ ഗീതയും. കശുവണ്ടി തൊഴിലാളിയായിരുന്ന ഗീതയ്ക്കു രാജീവനു രോഗം മൂർച്ഛിച്ചതോടെ ജോലിക്കു പോകാൻ കഴിയാതെയായി. ചില സൻമനസുകൾ സഹായിക്കുന്നതു കൊണ്ടു മാത്രമാണ് ഇവരുടെ ജീവിതം ഇപ്പോൾ മുന്നോട്ടു പോകുന്നത്. ജീവിതത്തിൽ കൈത്താങ്ങാകാൻ കരുണയുള്ളവരുടെ സഹായം തേടുകയാണു മക്കൾ പോലുമില്ലാത്ത ഇവർ.
രാജീവന് അടിയന്തരമായി മികച്ച ചികിൽസ ലഭ്യമാക്കണമെന്നാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എങ്ങനെയും ഭർത്താവിന്റെ ജീവൻ നിലനിർത്താനുള്ള കഠിന പരിശ്രമത്തിലാണു ഗീതയും. ചികിൽസാ ധന ശേഖരണത്തിനായി എസ്ബിഐ കണ്ണനല്ലൂർ ശാഖയിൽ എ.ഗീത എന്ന പേരിൽ അക്കൗണ്ടുണ്ട്. നമ്പർ – 672911 50807 ഐഎഫ്എസ് കോഡ് – SBIN 0071121. ഫോൺ: 75111 06540