വീടും പുരയിടവും വിറ്റു,പക്ഷേ 6 മാസമായി മരുന്നുപോലും ഇല്ല, കാണാതിരിക്കരുത് ഈ ദുരിതകഥ
Mail This Article
കൊല്ലം ∙ ബന്ധുവീടുകളിൽ താമസം തുടങ്ങിയിട്ടു രണ്ടു മാസത്തിലേറെയായി. സ്വന്തമായൊരു വീട് എന്നതിനേക്കാൾ മകൻ മുഹമ്മദ് ആസിഫിനു കൃത്യമായി മരുന്നുകൾ വാങ്ങി നൽകുകയാണു കിളികൊല്ലൂർ ക്ലാവർത്തറ നൗഷാദിന്റെ സ്വപ്നം. 12 വയസ്സുള്ള മകൻ ആസിഫ് 9 വർഷമായി വൃക്ക രോഗത്തിന്റെ പിടിയിലാണ്.
മേക്കോൺ എസ്‌സിഡി യുപി സ്കൂളിലെ ഹാജർ ബുക്കിൽ അവന്റെ പേരുണ്ട്! എന്നാൽ ഈ വർഷം സ്കൂളിൽ പോയിട്ടില്ല. രോഗം പിടിമുറുക്കിയതിനാൽ കഴിഞ്ഞ കുറച്ചു വർഷമായി പരീക്ഷയെഴുതാൻ മാത്രമാണ് ആസിഫ് സ്കൂളിലെത്തുന്നത്.
മകന്റെ ചികിത്സയ്ക്കായി 6 വർഷം മുൻപു നൗഷാദിനു വീടും പുരയിടവും വിൽക്കേണ്ടി വന്നു. പിന്നീടു വാടകവീടുകളിലായി താമസം. എന്നാൽ ആസിഫിന്റെയും മുത്തച്ഛന്റെയും ചികിത്സാച്ചെലവുകൾക്കൊപ്പം വാടകയും നൗഷാദിനു താങ്ങാൻ കഴിയാതെ വന്നപ്പോൾ വാടക വീടുകളിൽ നിന്നെല്ലാം ഇറങ്ങേണ്ടി വന്നു. പിന്നീടു ബന്ധുവീടുകളിലായി താമസം.
കല്ലുംതാഴത്തുള്ള ഒരു ബന്ധുവിന്റെ വീട്ടിലാണ് ഇപ്പോഴവരുടെ താമസം. സ്കൂളിൽ പോകുന്നതിനേക്കാളും കൂട്ടുകാർക്കൊപ്പം കളിച്ചു നടക്കുന്നതിനേക്കാളുമൊക്കെ ഉപരിയായി സ്വന്തം വീട്ടിൽ സമാധാനത്തോടെ ഉറങ്ങുകയെന്നതാണു കുഞ്ഞ് ആസിഫിന്റെ ഏറ്റവും വലിയ സ്വപ്നം.
ആസിഫിന്റെ മരുന്നുകൾക്കു മാത്രം മാസം 20,000 രൂപയാണു ചെലവ്. എന്നാൽ 6 മാസത്തിലധികമായി ഇപ്പോൾ ആ മരുന്നുകൾ മുടങ്ങിയിട്ട്. വില കൂടിയ മരുന്നുകൾ മകനു വാങ്ങി നൽകാൻ കഴിയുന്നില്ലെന്നു കൂലിപ്പണിക്കാരനായ നൗഷാദ് പറയുന്നു. ആസിഫിന്റെ മുത്തച്ഛൻ അബൂബക്കറിന്റെ പേരിൽ എസ്ബിഐ ചിന്നക്കട ബ്രാഞ്ചിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോൺ – 7593052519.
അക്കൗണ്ട് വിവരങ്ങൾ:
നമ്പർ – 34199028244.
ബാങ്ക്– എസ്ബിഐ ചിന്നക്കട ബ്രാഞ്ച്
ഐഎഫ്എസ്‍സി – എസ്ബിഐഎൻ0008668