അനീഷിന് വൃക്ക പകുത്ത് നൽകാൻ അമ്മ തയാർ; പക്ഷേ ചികിത്സാ ചിലവ്....
Mail This Article
നെടുങ്കണ്ടം ∙ ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. നെടുങ്കണ്ടം ആശാരികണ്ടം സ്വദേശി ശാന്തവിലാസം പ്രഭാകരന്റെയും ലേഖയുടെയും മകനായ അനീഷാണ് (34) കാരുണ്യമതികളുടെ സഹായം തേടുന്നത്. പെയിന്റിങ് തൊഴില്‍ ചെയ്ത് വീട്ടുചിലവുകള്‍ നടത്തിയിരുന്ന മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാന്‍ വൃക്ക പകുത്തു നല്‍കാന്‍ മാതാവ് തയാറാണെങ്കിലും ഓപ്പറേഷനും അമ്മയുടെ ചികിത്സക്കുമായി ലക്ഷങ്ങള്‍ വേണ്ടിവരും.
ആശാരികണ്ടം കോളനിയിലെ മൂന്നു സെന്റ് സ്ഥലത്ത് പൊട്ടിപൊളിഞ്ഞ ഒരു കൂര മാത്രം സ്വന്തമായിയുള്ള ഇവര്‍ക്ക് ഒരു ദിവസത്തെ ചികിത്സാ ചിലവ് പോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇപ്പോള്‍ ആഴ്ച്ചയില്‍ രണ്ട് ഡയാലിസിസ് നടത്തിയാണ് അനീഷ് ജീവന്‍ നിലനിര്‍ത്തുന്നത്. ഒരു വര്‍ഷം മുമ്പ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അനീഷിന്റെ പിതാവ് മരണപ്പെട്ടിരുന്നു.
പിതാവിന്റെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റ് ഭീമമായ കടബാധ്യതയില്‍ നില്‍ക്കുമ്പോഴാണ് അനീഷിനെയും രോഗം ബാധിച്ചത്. നിലവില്‍ പോണ്ടിച്ചേരിയിലെ ജിപ്‌മെര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിനെ സഹായിക്കാൻ പ്രദേശത്തെ രാഷ്ട്രീയ– സാമൂഹിക രംഗത്തെ ആളുകളും ജനമൈത്രി പൊലീസും സന്നദ്ധ സംഘടനകളും ചേര്‍ന്ന് നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.
അനീഷിന്റെ സഹോദരന്‍ അനൂപിന്റെയും ചികിത്സാ സഹായ നിധി അംഗമായ പി.കെ. ഷാജി, സമിതി ചെയര്‍മാന്‍ എസ്. ജ്ഞാന സുന്ദരന്‍ എന്നിവരുടെ പേരില്‍ നെടുങ്കണ്ടം ഫെഡറല്‍ ബാങ്കില്‍ ആശാരികണ്ടം അനീഷ് ചികിത്സാ സഹായനിധി സമിതി എന്ന പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
- ഫെഡറല്‍ ബാങ്ക്, നെടുങ്കണ്ടം ശാഖ
- അക്കൗണ്ട് നമ്പര്‍: 10180200005872
- IFSC Code: FDRL0001018
- MICR Code: 685049052