കാൽപാദം മുറിച്ചു, ഇരു വൃക്കകളും തകരാറിൽ; സഹായം തേടുന്നു
Mail This Article
അടൂർ(പത്തനംതിട്ട)∙ പ്രമേഹ രോഗം കൂടി ഇടതു കാലിന്റെ പാദം മുറിച്ചു മാറ്റുകയും ഇതിന്റെ ചികിത്സയിലിരിക്കെ ഇരു വൃക്കകൾക്കും തകരാറു സംഭവിക്കുകയും ചെയ്ത അടൂർ നഗരസഭയിലെ മുൻ വനിതാ കൗൺസിലർ തുടർ ചികിത്സയ്ക്കു സഹായം തേടുന്നു. ആനന്ദപ്പള്ളി അട്ടക്കുളത്ത് മേലേതിൽ രാധാമണി ശിവരാജാനാണ്(54) അടിയന്തര ശസ്ത്രക്രിയയ്ക്കു പണമില്ലാതെ സുമനസ്സുകളുടെ കനിവു കാത്തു കഴിയുന്നത്.
1995–2000, 2005–2010 കാലയളവിലാണ് അടൂർ നഗരസഭയുടെ കൗൺസിലറായി പ്രവർത്തിച്ചിരുന്നത്. ഇതിന്റെ കാലാവധി കഴിഞ്ഞതിനു ശേഷമാണ് പ്രമേഹ രോഗം പിടികൂടുകയും ഇടതു കാലിന്റെ പാദം മുറിച്ചു മാറ്റുകയും ചെയ്തത്. ഇപ്പോൾ ഇറങ്ങി നടക്കാൻ പറ്റാത്തതിനാൽ ഈ മുൻ വനിതാ കൗൺസിലർ കിടപ്പിലാണ്.
ഇതിനിടയിൽ വൃക്ക രോഗം കൂടി ബാധിച്ചതോടെ ചികിത്സാ ചെലവ് വർധിച്ചതിനാൽ മരുന്നു വാങ്ങാൻ പോലും വഴിയില്ലാത്ത സ്ഥിതിയാണ്. കൂലിപ്പണിക്കാരനായ ഭർത്താവ് ഛന്നി രോഗം ബാധിച്ചതിനാൽ ശിവരാജൻ ജോലിക്കു പോകാൻ കഴിയാതെയും വന്നു. ഇതോടെ കുടുംബത്തിന്റെ ആകെയുള്ള വരുമാന മാർഗവും നിലച്ചു.
രാധാമണി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വൃക്ക രോഗം മാറണമെങ്കിൽ അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിനായി 2 ലക്ഷം രൂപ ചെലവു വരും. ഈ തുക കണ്ടെത്താൻ കഴിയാതെ വിഷമത്തിലാണ് ഈ കുടുംബം. രണ്ടു മക്കൾ ഉള്ളതിൽ മൂത്ത മകളും ഭർത്താവും ബധിരയും മൂകയുമാണ്. ഈ മകളുടെയും ഭർത്താവിന്റെയും സംരക്ഷണയിലാണ് രാധാമണിയും ഭർത്താവും ഇപ്പോൾ കഴിയുന്നത്. ഈ കുടുംബത്തിന് ഇനിയുള്ള ആശ്രയം സുമനസ്സുകളുടെ കൈത്താങ്ങാണ്.
ഇതിനായി രാധാമണിയുടെ പേരിൽ എസ്ബിഐ അടൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്
അക്കൗണ്ട് നമ്പർ: 57067778221
ഐഎഫ്എസ്‌സി കോഡ്: .SBIN0070060
ഫോൺ: 7025751311