മകനെ തിരിച്ചു കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിൽ പിതാവ് , കരുണ തേടുന്നു
Mail This Article
കൊച്ചി∙ നന്നായി പഠിച്ച് ഒരു ജോലി വാങ്ങണമെന്നും അച്ഛനെയും അമ്മയെയെയും കഷ്ടപ്പാടിൽ നിന്ന് സംരക്ഷിക്കണം എന്നുമെല്ലാമുള്ള ചെറിയ സ്വപ്നങ്ങളേ വിഷ്ണുവിനുണ്ടായിരുന്നുള്ളൂ. പക്ഷെ 14ാം വയസിൽപിടിച്ച വിട്ടുമാറാത്ത പനി ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് അവൻ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. ബ്ലഡ് കാൻസർ തിരിച്ചറിഞ്ഞ് എട്ടുമാസമായി ചികിത്സയിലാണ് തൃപ്പൂണിത്തുറ ഏരൂർ ചിത്രവള്ളിപ്പറമ്പ് വിഷ്ണു ശശിധരൻ. ഇപ്പോൾ എറണാകുളം അമൃത ആശുപത്രിയിൽ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപാലത്തിലാണ് അവൻ. എന്തു വിലകൊടുത്തും മകനെ തിരിച്ചു കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് പിതാവ് ശശിധരനും മാതാവ് സിനിയും. വിഷ്ണുവിന് എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു സഹോദരനുണ്ട്.
തൃപ്പൂണിത്തുറ ബോയ്സ് എച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് വിഷ്ണു. കാൻസർ തിരിച്ചറിഞ്ഞപ്പോൾ മുതൽ കീമോയും മറ്റുമായി തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്നു. സാമ്പത്തികമായി വളരെ പ്രയാസത്തിൽ ആയിട്ടും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തിൽ തിരുവനന്തപുരത്ത് വീടെടുത്തായിരുന്നു ചികിത്സ നടത്തിയിരുന്നത്. എന്നാൽ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചതിന്റെ തൊട്ടടുത്ത ദിവസം രോഗം മൂർച്ഛിച്ച് അപസ്മാരം വന്നതോടെ പ്രതീക്ഷകൾക്കു മങ്ങലേറ്റു. മൂന്നു മാസമായി അവിടെവെന്റിലേറ്ററിലായിരുന്നു.
തുടർന്നാണ് എറണാകുളത്ത് അമൃത ആശുപത്രിയിലേയ്ക്ക് മാറ്റുന്നത്.വിഷ്ണുവിന്റെ ചികിത്സയ്ക്ക് വേണ്ട വലിയ തുക കണ്ടെത്താനാകാതെ കഷ്ടപ്പെടുകയാണ് ആശാരിപ്പണിക്കാരനായ ശശിധരൻ.ഇവരെ സഹായിക്കാൻ മനസുള്ളവർ മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.വിഷ്ണുവിന്റെ അമ്മ സിനി ശശിധരന്റെ പേരിൽ കാനറ ബാങ്ക് ഏരൂർ ബ്രാഞ്ചിൽ എടുത്ത ബാങ്ക് അക്കൗണ്ട് നമ്പർ:1532101017662, ഐഎഫ്എസ്‍സി കോഡ്: CNRB0001532. ഫോൺ: 9539603916