വീണ്ടും നടക്കാൻ ആഗ്രഹം; സഹായം തേടി ഓമന
Mail This Article
കോട്ടയം ∙ 22 വർഷം മുൻപാണ് പ്രവിത്താനം സ്വദേശി ഓമന ജോസിന് അസഹനീയമായ പുറംവേദന തുടങ്ങിയത്. നട്ടെല്ലിനു ഗുരുതരമായ പ്രശ്നമുണ്ടെന്നും ഭാവിയിൽ നടക്കാൻ പ്രയാസം നേരിടുമെന്നും അന്നു തന്നെ ഡോക്ടർ പറഞ്ഞിരുന്നു.ഏറെനാൾ ചികിത്സ നടത്തിയെങ്കിലും സന്ധിവാതം, മൂക്കിൽ ദശവളർച്ച, ശരീരത്തിൽ രക്തത്തിന്റെ അളവ് കുറയുക എന്നിങ്ങനെഒന്നിനു പിന്നാലെ ഒന്നായി രോഗങ്ങൾ ഓമനയെ തേടിയെത്തി. കൂലിപ്പണിക്കാരനായ ഭർത്താവ് ജോസും 2 മക്കളുമടങ്ങിയ കുടുംബം ദുരിതത്തിലായി. വർഷങ്ങൾക്കു ശേഷം കാലിന്റെ എല്ലുകൾ പൊടിയുന്ന അവസ്ഥയുമായി. അതുമായി ബന്ധപ്പെട്ട 4 ശസ്ത്രക്രിയകൾ നടത്താനായി ആകെയുണ്ടായിരുന്ന വീടും സ്ഥലവും വിൽക്കേണ്ടി വന്നു. ചികിത്സയ്ക്കു കൊണ്ടുപോകേണ്ടതിനാൽ കൃത്യമായി പണിക്കു പോകാൻ ജോസിനു സാധിക്കാതെ വന്നതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു.
അതിനിടെ കാലിൽ പഴുപ്പ് കയറിയതിനാൽ ഓമനയുടെ 4 വിരലുകൾ മുറിച്ചുമാറ്റി. ഇനിയും ഒരു ശസ്ത്രക്രിയ കൂടി നടത്തേണ്ടതുണ്ട്. വലതുകാലിലേക്കു രക്തയോട്ടം കുറവായതിനാൽ സ്വയം നടക്കാനോ ഇരിക്കാനോ സാധിക്കില്ല. മാസം മരുന്നിനു മാത്രം 12,000 രൂപയോളം ചെലവു വരും. വിവിധ ബാങ്കുകളിൽ ഉൾപ്പെടെ10 ലക്ഷത്തിലേറെയാണു കടബാധ്യത. ശസ്ത്രക്രിയയ്ക്കു വേണ്ട 3 ലക്ഷത്തിലേറെ രൂപയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണു കുടുംബമിപ്പോൾ. ശസ്ത്രക്രിയ നടന്നാൽ ഓമനയ്ക്കു വീണ്ടും നടക്കാനാകുമെന്നാണു പ്രതീക്ഷ.
വിലാസം: എം.ജെ.ജോസ്,മുരിങ്ങയിൽ വീട്,പ്രവിത്താനം പി.ഒ., കോട്ടയം. ഫെഡറൽ ബാങ്ക് കൊല്ലപ്പള്ളി ശാഖ. അക്കൗണ്ട് നമ്പർ: 11060100074757
IFSC : FDRL0001106. ജോസിന്റെ ഫോൺ: 9605960881