കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം തേടി ജിക്കു
Mail This Article
കോട്ടയം ∙ ജീവൻ നിലനിർത്താൻ സഹായം തേടി യുവാവ്. പാറാമ്പുഴ മുകളേൽ വീട്ടിൽ ജോസഫിന്റെയും മേരിക്കുട്ടിയുടെയും ഏകമകൻ ജിക്കു ജോസഫ് (31) ആണു കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നത്. കേറ്ററിങ് തൊഴിലാളിയായിരുന്ന ജിക്കുവിന് ഇപ്പോൾ ജോലിക്കു പോകാൻ കഴിയുന്നില്ല. സ്വകാര്യ ബാറിൽ സപ്ലയർ ആയിരുന്ന ജോസഫിനും ഇപ്പോൾ ജോലിയില്ല. അമ്മയും കരൾ രോഗത്തിനു മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണ്.
സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള ഈ കുടുംബം നിത്യച്ചെലവിനു പോലും ബുദ്ധിമുട്ടുന്നു. അതിനൊപ്പമാണു ചികിത്സച്ചെലവുകൾ. അവിവാഹിതനായ ഈ ചെറുപ്പക്കാരനെ ആറു വർഷം മുൻപു മഞ്ഞപ്പിത്തം ബാധിച്ചു. ഇതു ഭേദമായെങ്കിലും കരൾരോഗങ്ങൾ വിട്ടുമാറിയില്ല. ഒപ്പം ഹെർണിയയും.
കരൾമാറ്റ ശസ്ത്രക്രിയയ്ക്കും തുടർച്ചികിത്സയ്ക്കും കൂടി 60 ലക്ഷത്തോളം രൂപ വേണ്ടിവരും. ജിക്കുവിന്റെ അമ്മയ്ക്കും കരൾ രോഗം ഉള്ളതിനാൽ കുടുംബത്തിൽ നിന്നു കരൾ സ്വീകരിക്കാനാവില്ല. അവയവ ദാതാവിനെ തേടുകയാണു ജിക്കു. സുഹൃത്തുക്കൾ ചേർന്ന് 12 ലക്ഷം രൂപ സമാഹരിച്ചു. ബാക്കി തുക കണ്ടെത്തണം. സുമനസ്സുകളുടെ സഹായം കൊണ്ടു മാത്രമേ ശസ്ത്രക്രിയയും ചികിത്സകളും നടക്കൂ. ഇതിനായി കോട്ടയം സെൻട്രൽ ജംക്‌ഷനിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0037053000027728, ഐഎഫ്എസ് കോഡ്: എസ്ഐബിഎൽ 0000037.