മസ്തിഷ്കാഘാതം, വിവാഹത്തിന്റെ ഏഴാം മാസം മുതൽ കിടപ്പിൽ; ജീവൻ നിലനിർത്താൻ സഹായം തേടുന്നു
Mail This Article
മാരാരിക്കുളം ∙ മസ്തിഷ്കാഘാതത്തെ തുടർന്ന് വിവാഹത്തിന്റെ ഏഴാം മാസം മുതൽ കിടപ്പിലായ ശംഭു(29)വിന്റെ ജീവൻ നിലനിർത്തുവാൻ കുടുംബം സഹായം തേടുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് വിനോദ് ഭവനത്തിൽ വി.എം.ശംഭുവാണ് കഴിഞ്ഞ 3 മാസമായി ഒരുവശം തളർന്ന് കിടപ്പിലുള്ളത്. ക്ഷേത്രത്തിലെ ശാന്തിയായ ശംഭവിന്റെ വിവാഹം കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ശരീരത്തിന് തളർച്ച അനുഭവപ്പെടുകയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയതും. വിദഗ്ധ ചികിത്സ ആവശ്യമായതോടെ ക്ഷേത്ര ഭാരവാഹികൾ ഇടപെട്ട് വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എട്ട് ലക്ഷത്തോളം രൂപയായി.
സുഹൃത്തുക്കളും നാട്ടുകാരും സഹായിച്ചു. ഒപ്പം ശംഭുവിന്റെ വീടും സ്ഥലവും ജാമ്യം നൽകിയ വായ്പയും എടുത്തു. ആശുപത്രിയിൽ മുന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം ഇപ്പോൾ വീട്ടിലുള്ള ശംഭുവിന്റെ ശരീരത്തിന്റെ വലതുവശം തളർന്ന അവസ്ഥയിലാണ്. സംസാരിക്കുവാനും തനിയെ ഭക്ഷണം കഴിക്കുവാനും കഴിയില്ല. അടുത്ത മാസം വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. പതിനൊന്ന് സെന്റിലെ ചെറിയ വീട്ടിൽ കഴിയുന്ന ശംഭുവിന് ചികിത്സയ്ക്ക് മാർഗമില്ലാതെ വിഷമിക്കുകയാണ്. ദിവസവും ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയും ആവശ്യമാണ്.
മുഹമ്മയിലെ കേന്ദ്രത്തിലാണ് കൊണ്ടുപോകാറ്. പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇതും മുടങ്ങുന്നു. കൊച്ചുകുട്ടികളോടെന്ന പോലെ പരിചരണം ആവശ്യമാണെന്നും അക്ഷരങ്ങളും മറ്റും പറഞ്ഞ് മനസിലാക്കണമെന്നുമാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഭർത്താവിനെ ആരോഗ്യവാനായി തിരിച്ചുകിട്ടുവാൻ പ്രാർഥനയോടെ കഴിയുകയാണ് ഭാര്യ രേഷ്മ.
ചികിത്സ സഹായങ്ങൾ ശംഭുവിന്റെ ധനലക്ഷ്മി ബാങ്കിന്റെ കണിച്ചുകുളങ്ങര ശാഖയിലെ അക്കൗണ്ടിലേക്ക് അയക്കാം.
അക്കൗണ്ട് നമ്പർ–005200100055944.
ഐഎഫ്എസ്‌സി കോഡ്–DLXB0000052.
ഫോൺ: 9645852033.