അവസാനം നടന്നത് 34 വർഷം മുൻപ്, ഏക ആശ്രയം 80 വയസ്സുള്ള അമ്മ; സഹായിക്കില്ലേ..
Mail This Article
കോട്ടയം ∙ അയാൾ അവസാനം നടന്നത് 34 വർഷം മുൻപായിരുന്നു. ചെറുപ്പത്തിലെ കളികൾക്ക് ഇടയിൽ മരത്തിൽ നിന്നു വീണത് പിന്നെ ഒരിക്കലും എഴുന്നേൽക്കാൻ സാധിക്കാത്ത വീഴ്ചയിലേക്കു ആയിരിക്കും എന്ന് അയാൾ അറിഞ്ഞിരുന്നില്ല. പതിനൊന്നാം വയസ്സിലെ വീഴ്ചയിൽ നട്ടെല്ലിനു ഏറ്റ ക്ഷതം കിളിരൂർ, പതിനെട്ടുംതറ പി.എൻ. സന്തോഷിനെ കിടപ്പിലാക്കിയിട്ടു 34 വർഷം കഴിഞ്ഞു. പരസഹായമില്ലാതെ കട്ടിലിൽ നിന്നു എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സന്തോഷ്.
സന്തോഷിന്റെ അച്ഛൻ നിരവധി ഇടങ്ങളിൽ ചികിത്സയ്ക്കായി കൊണ്ടു പോയെങ്കിലും ഫലം കണ്ടില്ല. അച്ഛന്റെ മരണ ശേഷം സന്തോഷിന്റെ ആശ്രയം 80 വയസ്സുള്ള അമ്മയാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് മരുന്നും മറ്റു ചെലവുകളും നടന്നിരുന്നത്. ഒരു വർഷം മുൻപ് തുടയുടെ മുകളിലായി ഒരു പരു ഉണ്ടാവുകയും പഴുപ്പ് അധികമായതിനാൽ ശസ്ത്രക്രിയയിലൂടെ അത് നീക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും അതേ സ്ഥലത്ത് പഴുപ്പ് ഉണ്ടായി. ഓപ്പറേഷൻ ചെയ്യണമെന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്.
രണ്ട് മാസം മുൻപ് നാഭി ഭാഗത്തുണ്ടായ ഇൻഫക്‌ഷൻ മൂലം ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. മാത്രമല്ല ഇപ്പോൾ ഫിസ്റ്റുല രോഗവും ബാധിച്ചിരിക്കുകയാണ്. വരുമാനമൊന്നും ഇല്ലാത്ത സന്തോഷിനു ഇതുവരെ ഉണ്ടായിരുന്ന ചെലവുകൾ തന്നെ സുമനസ്സുകളുടെ സഹായത്താലാണ് നടന്നു പോയത്. തുടർ ചികിത്സ നടത്തുവാൻ കൈയ്യിൽ പണമൊന്നും തന്നെ ഇല്ല. തന്റെ സഹോദരനൊപ്പം ആണ് സന്തോഷ് കഴിയുന്നത്.
അച്ഛൻ ഉള്ളപ്പോൾ പണിതു നൽകിയ ഒരു ചെറിയ മുറിയിലാണ് സന്തോഷും അമ്മയും താമസിക്കുന്നത്. തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് സന്തോഷ്. കാനറാ ബാങ്ക് വേളൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Act no.4004108001178
ifs code : CNRB0004004
ഫോൺ 9605530622