റോസിനു ജീവിതത്തിലേക്കു തിരിച്ചു വരണം; അതിനു സുമനസ്സുകൾ കനിയണം
Mail This Article
തൊടുപുഴ ∙ റോസിനു ജീവിതത്തിലേക്കു തിരിച്ചു വരണം, അതിനു സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ...സ്ട്രോക്കിനെ തുടർന്നു ശരീരത്തിന്റെ ഒരുവശം തളർന്നു ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന വണ്ണപ്പുറം പുത്തൻപറമ്പിൽ പി.ജെ. റോസ് (37) ആണ് ചികിത്സാ സഹായം തേടുന്നത്.
ബ്യൂട്ടിഷ്യനായ റോസിന് ഇറ്റലിയിൽ ജോലിയിൽ പ്രവേശിച്ച് മൂന്നു മാസം കഴിഞ്ഞപ്പോഴാണ് ആദ്യം സ്ട്രോക്ക് വന്നത്. തുടർന്നു തലച്ചോറിലെ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റുന്ന ‘ത്രോംബോലൈസിസ്’ ചികിത്സയ്ക്കു വിധേയമാക്കി. ഒന്നര വർഷത്തോളം അവിടെ വിശ്രമത്തിലായിരുന്ന റോസ് ആരോഗ്യനില മെച്ചപ്പെട്ടതോടെ, ഈ മാസം നാലിനാണ് തിരികെ നാട്ടിലെത്തിയത്.
ക്വാറന്റീനിലിരിക്കെ, കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെ റോസിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. കോവിഡിനെ തുടർന്നു ന്യൂമോണിയയും ബാധിച്ചു. റോസ് ഇപ്പോൾ അങ്കമാലി അപ്പോളോ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ഇതിനോടകം മൂന്നരലക്ഷം രൂപ ചെലവായി. തുടർ ചികിത്സയ്ക്കു 7 ലക്ഷത്തോളം രൂപ വേണ്ടിവരും. റോസും രണ്ട് മക്കളും വണ്ണപ്പുറത്തു വാടക വീട്ടിലാണ് താമസിക്കുന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ് ഈ കുടുംബം. മൂത്ത മകൻ ഗ്ലാഡ്സൺ വീടിനടുത്ത് ഒരു മൊബൈൽ ഷോപ്പിൽ ജോലിക്കു പോകുന്നുണ്ട്. ഇളയ മകൻ ഗ്ലാഡിസ് റോസിനൊപ്പം ആശുപത്രിയിൽ നിൽക്കുകയാണ്.
അമ്മയുടെ ചികിത്സയ്ക്കു എങ്ങനെ പണം കണ്ടെത്തുമെന്നതു ഈ മക്കൾക്കു മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. റോസിന്റെ മകൻ ഗ്ലാഡിസ് സുരേഷിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് കാളിയാർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 5556053000046647 ഐഎഫ്എസ്‌സി കോഡ്: എസ്ഐബിഎൽ 0000243