ADVERTISEMENT

ആര്യാട് ∙ യൗവനത്തിൽ തന്നെ നിർഭാഗ്യവും ദുരിതവും ഒന്നിച്ചു വേട്ടയാടുകയാണ് തെക്കൻ ആര്യാട് പുളിക്കൽ വിജേഷ് കുമാറിനെ (36). അത്യാവശ്യ യാത്രയിൽ ലിഫ്റ്റ് ചോദിച്ചു കയറിയ ലോറി അപകടത്തിൽ പെട്ടപ്പോൾ വിജേഷിന്റെ ഒരു കാൽ മുറിച്ചു മാറ്റേണ്ടിവന്നു. എന്നിട്ടും തളരാതെ ജീവിതത്തിലേക്കു പിടിച്ചു കയറുമ്പോൾ മുറിച്ച കാലിലെ വ്രണം പഴുത്ത് അപകടകരമായ അവസ്ഥയിലായി. വീട്ടിത്തുടങ്ങിയ കടങ്ങൾ വീണ്ടും പെരുകുന്നു.

ബെംഗളുരുവിൽ വസ്ത്രനിർമാണ സ്ഥാപനത്തിലായിരുന്നു വിജേഷിനു ജോലി. 15 വർഷം മുൻപ് ഓണക്കാലത്ത് വേഗം നാട്ടിലെത്താൻ ഒരു ലോറിയിൽ കയറിയതാണ്. ഡ്രൈവർ ഉറങ്ങിപ്പോയതിനാൽ കോയമ്പത്തൂരിൽ വച്ച് ലോറി അപകടത്തിൽ‍ പെട്ടു. വിജേഷിനു ഗുരുതരമായി പരുക്കേറ്റു. ഒരു കാൽ മുറിക്കേണ്ടിവന്നു.

കാലിൽ ശസ്ത്രക്രിയ നടത്തിയ ശേഷം വ്രണം കരിഞ്ഞതാണ്. അടുത്തിടെ ചെറിയൊരു മുറിവ് വലുതായി. പഴുപ്പു കയറി. സ്കിൻ ഗ്രാഫ്റ്റിങ് സർജറി ചെയ്തു കാലിന്റെ മുറിവു മാറ്റണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. 5 ലക്ഷത്തോളം രൂപ ചെലവു വരും. കടങ്ങൾ വീട്ടാനും മാർഗമില്ല.

കൃത്രിമക്കാലിന്റെ ബലത്തിൽ വിജേഷ് ആലപ്പുഴയിൽ പൂക്കട നടത്തി പിടിച്ചു നിൽക്കുകയായിരുന്നു. ഭാര്യ അമ്പിളി ആലപ്പുഴ വെള്ളക്കിണറിലെ ചപ്പാത്തി നിർമാണ സ്ഥാപനത്തിൽ ജോലിക്കു പോയിരുന്നെങ്കിലും വിജേഷിന്റെ സ്ഥിതി മോശമായതോടെ അതു മുടങ്ങി.

വിജേഷിനും കുടുംബത്തിനും സ്വന്തം വീടില്ല. അമ്പിളിയുടെ വീട്ടിലായിരുന്നു താമസം. അവിടെ വെള്ളം കയറിയതോടെ മറ്റൊരു വീട്ടിലേക്കു മാറി. ഇവർക്ക് 3 ആൺമക്കളുണ്ട്. രണ്ടുപേർ സ്കൂൾ വിദ്യാർഥികൾ. സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്നുണ്ട് വിജേഷും കുടുംബവും. വിജേഷ് കുമാറിന്റെ പേരിൽ ഇന്ത്യൻ ബാങ്ക് ആലപ്പുഴ ശാഖയിൽ അക്കൗണ്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • Vijesh Kumar
  • Indian Bank, Alappuzha Branch
  • A/C No: 951979151
  • IFSC Code: IDIB000A012
  • Phone: 9846307401
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com