3 പെൺകുട്ടികളുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; നാടൊരുമിച്ചു, 19 ലക്ഷം കിട്ടി, ഇനി വേണം 71 ലക്ഷം
Mail This Article
മാന്നാർ ∙ സഹോദരിമാർ ഉൾപ്പെടെ 3 നിർധന പെൺകുട്ടികളുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി രണ്ടു ദിവസം കൊണ്ടു സുമനസ്സുകൾ നൽകിയത് 19 ലക്ഷം. ഇനി വേണ്ടത് 71 ലക്ഷം രൂപ. മാന്നാർ 9–ാം വാർഡിലെ കുട്ടംപേരൂർ മുട്ടേൽ കരിയിൽ കിഴക്കേതിൽ ഗോപിക്കുട്ടൻ– സരസ്വതി ദമ്പതികളുടെ മക്കളായ അഞ്ജന (18), ആർദ്ര (13), 16ാം വാർഡിലെ കുട്ടംപേരൂർ കുന്നുതറയിൽ രതീഷ്– വിദ്യ ദമ്പതികളുടെ മകൾ നിഹ (09) എന്നിവരുടെ ചികിത്സയ്ക്കായി 90 ലക്ഷം രൂപ സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനപ്രതിനിധികളും സന്നദ്ധസംഘടനാ പ്രവർത്തകരും വീടുവീടാന്തരം സഹായം അഭ്യർഥിച്ചെത്തിയത്.
17 വാർഡുകളിൽ നിന്ന് രണ്ടു ദിവസം കൊണ്ടു 19 ലക്ഷം രൂപ ലഭിച്ചു. മൂന്നുപേരുടെയും ചികിത്സയ്ക്കായി ഇനി 71 ലക്ഷം രൂപ കൂടി വേണം. ഈ തുക കണ്ടെത്തുന്നതിനായി മാന്നാർ ഗ്രാമപഞ്ചായത്ത് ചികിത്സാ സഹായനിധി എന്ന പേരിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, മധു പുഴയോരം, വി.ആർ. ശിവപ്രസാദ് എന്നിവർ ചേർന്ന് കാനറ ബാങ്കിന്റെ മാന്നാർ ശാഖയിൽ അക്കൗണ്ടു തുടങ്ങി. നമ്പർ: 110028545580, ഐഎഫ്എസ്‌സി: സിഎൻആർബി 0014110.