ADVERTISEMENT

അണക്കര∙ ദാ, ഈ ചിത്രത്തിലെ ആർക്കും ഓമനത്തം തോന്നുന്ന മിടുക്കൻ കുട്ടിയെ കാണണോ. എങ്കിൽ ദാ തൊട്ടടുത്തുള്ള ചിത്രത്തിൽ നോക്കിയാൽ മതി. നേരിട്ടു കാണണമെങ്കിൽ കട്ടപ്പന കുമളി റൂട്ടിലെ അണക്കരയിൽ ആശാരിപ്പണിക്കാരനായ മാടപ്പള്ളിൽ എം.ജി പ്രസാദിന്റെ വീട്ടിലെത്തിയാൽ മതി. പക്ഷേ, നിങ്ങളെ കാണാൻ അവനിപ്പോൾ കാഴ്ചയില്ല. കാണുമ്പോൾ എഴുന്നേറ്റു വരാൻ അവനു ശരീരത്തിനു ശേഷിയില്ല. ഒരു വശം തളർന്നിരിക്കുന്നു. വിശേഷം ചോദിച്ചാൽ അവൻ പറയുന്ന മറുപടി നിങ്ങൾക്കു മനസ്സിലാകില്ല, വാക്കുകൾ അവ്യക്തമാണ്.

പേര് സിയാഞ്ച്. ഒൻപതുമാസം മുൻപ് വീടിനടുത്തുള്ള ഇറക്കത്തു കൂടി സൈക്കിളോടിച്ചു പോവുകയായിരുന്നു അവൻ. ബ്രേക്ക് നഷ്ടപ്പെട്ടു. നിയന്ത്രണം വിട്ടു പാഞ്ഞ സൈക്കിൾ ഒരു മരത്തിലിടിച്ചു മറിഞ്ഞു. ബോധം നഷ്ടപ്പെട്ട് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലും എറണാകുളം രാജഗിരി ആശുപത്രിയിലുമായി ചികിത്സാക്കാലം. 20 ദിവസം  വെന്റിലേറ്ററിൽ. മരത്തിലിടിച്ചു തകർന്നുപോയ തലച്ചോറിൽ നീരുവന്നു വീർത്തു.  സജീവമായ തലച്ചോർ കോശങ്ങളെയും നശിപ്പിച്ചു കളയുമെന്ന സ്ഥിതി വന്നു. തലച്ചോറിനു ചതവുണ്ടായ ഭാഗത്തെ തലയോട് മുറിച്ചെടുത്ത്വ യറിനുള്ളിൽ ആറുമാസം വച്ചു.

തലച്ചോറിലെ നീർക്കെട്ട് കുറയുന്നതു വരെ. അതിനുശേഷം വയർ തുറന്നെടുത്ത് വീണ്ടും തലയോട്ടിൽ വച്ചുപിടിപ്പിച്ചു. ചെറിയ ചെറിയ ചലനങ്ങളിലൂടെ സിയാഞ്ച് ജീവിതത്തിലേക്കു തിരിച്ചു വന്നു തുടങ്ങുന്നതിന്റെ സൂചനകൾ ലഭിച്ചു. പക്ഷേ, ശരീരത്തിന്റെ ഇടതുഭാഗം പൂർണമായി തളർന്നു. കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. അവ്യക്തമായ സംസാരശേഷിയുണ്ട്. അത്രമാത്രം. ഒരു കണ്ണിനു ചെറിയൊരു വെളിച്ചം കിട്ടാനുള്ള സാധ്യതയുണ്ട്. 2 വർഷം തുടർച്ചയായി ചികിത്സിച്ചാൽ കുറച്ചെങ്കിലും എഴുന്നേറ്റു നടക്കാനാകും. രാജഗിരിയിലേയും വെല്ലൂർ സിഎംസിയിലേയും ഡോക്ടർമാരുടെ വാക്കുകളാണിവ. പക്ഷേ, ദിവസം 3000 രൂപയോളം മരുന്നിനു വേണം. ഞരമ്പുകൾ ഉറച്ചു പോകാതിരിക്കാൻ

മൂന്നു മാസം കൂടുമ്പോൾ 40,000 രൂപയിലേറെ വരുന്ന കുത്തിവയ്പെടുക്കണം. ദിവസവും ഫിസിയോതെറപ്പി ചെയ്യിക്കണം. ആശാരിപ്പണി ചെയ്തു കുടുംബം നോക്കുന്ന പ്രസാദിന് ഇതൊക്കെ സങ്കൽപിക്കാവുന്നതിലും അപ്പുറമുള്ള ചെലവുകളാണ്. അവധി ദിവസങ്ങളിൽ സൈക്കിളിൽ ചായവിറ്റും പഠനച്ചെലവു കണ്ടെത്തിയിരുന്ന അവനെ നാട്ടുകാർക്ക് ഇഷ്ടമാണ്. അവരുടെ സഹായം കൊണ്ടും മറ്റും ഇതുവരെ ചികിത്സ നടന്നു. ആ കുഞ്ഞു ശരീരത്തിൽ 7 ശസ്ത്രക്രിയകൾ. ചെലവായത് 30 ലക്ഷത്തോളം രൂപ. ഇനിയും അത്രയെങ്കിലും വേണം.

ഈ അവസ്ഥയിൽ അവനെ ഉപേക്ഷിക്കാനാവുമോയെന്നു പ്രസാദ് ചോദിക്കുമ്പോൾ നമ്മുടെ നെഞ്ചുലഞ്ഞു പോകും. രാവിലെ 5മണിക്കെഴുന്നേറ്റ് കാഴ്ചയില്ലാത്ത അവനെ കിടക്കയിൽ നിന്നു കോരിയെടുത്ത് ഓരോന്നു ചെയ്തു കൊടുക്കണം. കുളി, ഭക്ഷണം, ഫിസിയോതെറപ്പി. ജോലിക്കു പോകാനാവില്ല. എല്ലാം കഴിഞ്ഞുറങ്ങുമ്പോൾ രാത്രി  12 മണിയോളമാകും. ഇതിനിടയ്ക്ക് ആശുപത്രിയിലേക്കുള്ള ഓട്ടങ്ങൾ. പക്ഷേ, ആ മനുഷ്യനും കുടുംബവും തളർന്നിട്ടില്ല. തളരാൻ പറ്റില്ല. കാരണം അവരുടെ മനസ്സിൽ ദാ ആ ആദ്യഫോട്ടോയിലുള്ള ആ ഓമനത്തമുള്ള കുട്ടിയാണ് അവൻ ഇപ്പോഴും.

അച്ഛൻ എംജി പ്രസാദിന്റെ അക്കൗണ്ട്:

67171198837. (എസ്ബിഐ അണക്കര ശാഖ).

ഐഎഫ്സ് കോഡ്: എസ്ബിഐഎൻ0070784.

ഗൂഗിൾ പേ: 9947971101.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com