ജീവിത കൂടാരം തകർന്ന് അനന്തു; പ്രതീക്ഷ കൈവിടാതെ കുടുംബം
Mail This Article
കോഴഞ്ചേരി ∙ മകൻ അനന്തു സുശീലൻ (26) എന്നെങ്കിലും സാധാരണ ജീവിതത്തിലേക്കു തിരികെവരുമെന്നു തന്നെയാണ് മാതാവ് വത്സമ്മയുടെ പ്രതീക്ഷ. 2016 ഫെബ്രുവരിയിലാണ് കുടുംബത്തിന്റെ താളംതെറ്റിച്ച സംഭവം ഉണ്ടായത്. എൻജിനീയറിങ് വിദ്യാർഥിയായിരിക്കെ കോളജിൽ എക്സിബിഷന്റെ ടെന്റ് സ്ഥാപിക്കുന്നതിനിടെ സമീപത്തുകൂടിപോയ 11 കെവി വൈദ്യുതി ലൈനിൽനിന്ന് അനന്തുവിനു വൈദ്യുതാഘാതമേറ്റു തലച്ചോറിന്റെയും ശരീരത്തിന്റെയും പ്രവർത്തനം നിലയ്ക്കുകയായിരുന്നു.
വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുരോഗതി കാണുമ്പോൾ വീണ്ടും ചികിത്സയ്ക്കായി കൊണ്ടുവരണമെന്ന് നിർദേശിച്ചാണ് വിട്ടതെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പിന്നീട് പോകാൻ കഴിഞ്ഞില്ല. ആയുർവേദവും ഫിസിയോതെറപ്പിയും തുടർന്നു.ഫിസിയോതെറപ്പിക്കും കിടപ്പുരോഗിയെന്ന നിലയിലുള്ള അനുബന്ധ കാര്യങ്ങൾക്കും ഓരോ മാസവും നല്ലൊരു തുക കണ്ടെത്തണം. ചികിത്സയ്ക്കായി നാരങ്ങാനം കണമുക്ക് സഹകരണ ബാങ്കിൽനിന്ന് എടുത്ത 6 ലക്ഷം രൂപയുടെ വായ്പ ജപ്തിയുടെ വക്കിലാണ്.
ആറു വർഷമായി കുറിയന്നൂരിൽ വാടക വീട്ടിലാണ് താമസം. ഭർത്താവ് നാരങ്ങാനം കണമുക്ക് രണ്ടാം വാർഡ് ആലുംമൂട്ടിൽ സുശീലന്റെ വരുമാനം ചികിത്സയ്ക്കു തികയുന്നില്ല. അനന്തുവിന്റെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി തോട്ടപ്പുഴശേരി പഞ്ചായത്ത് ആറാം വാർഡ് അംഗവും പ്രസിഡന്റുമായ സി.എസ്.ബിനോയിയുടെയും അനന്തുവിന്റെ മാതാവ് വത്സമ്മ സുശീലന്റെയും പേരിൽ ഫെഡറൽ ബാങ്ക് തോണിപ്പുഴ ശാഖയിൽ പുതിയ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 12970100089887. ഐഎഫ്എസ്‌സി :FDRL0001297. ഗൂഗിൾ പേ: 9539319287