ആലപ്പുഴ∙ പട്ടണക്കാട് കാട്ടുവെളി കെ.വി. ദിലീപ്കുമാർ (55) 4 വർഷമായി രോഗിയാണ്. ആശാരിപ്പണി ചെയ്തുകൊണ്ടിരുന്ന ദിലീപ് 2019ൽ ജോലി സ്ഥലത്ത് വച്ച് ബോധരഹിതനാവുകയും തുടർന്നു ചേർത്തലയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പിന്നീടുള്ള പരിശോധനയിലാണ് ഹൃദയത്തിന് ബ്ലോക്ക് ഉള്ളതായി അറിയിക്കുകയും ഇതോടൊപ്പം അറ്റാക്ക് ഉണ്ടായതായും അറിഞ്ഞത്. ആൻജിയോപ്ലാസ്റ്റി നടത്തുകയും സ്റ്റെന്റ് ഇടുകയും ചെയ്തു.
ചികിത്സ നടക്കുന്നതിനിടെയാണ് ശ്വാസകോശത്തിന് കാൻസർ ബാധിച്ച കാര്യം അറിയുന്നത്. തുടർന്ന് ഇപ്പോൾ എല്ലാ മാസവും കീമോതെറാപ്പി ചെയ്യണം. നാലാം സ്റ്റേജിലെത്തിയപ്പോളാണ് കാൻസറിന്റെ കാര്യം അറിയാൻ കഴിഞ്ഞത്. കഴിഞ്ഞയിടക്ക് കടുത്ത തലവേദനയനുഭവപ്പെട്ടതിനേത്തുടർന്നു പരിശോധനയ്ക്കായി പോയപ്പോഴാണ് കാൻസർ തലച്ചോറിലേക്കും മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചതായും അറിയാൻ കഴിഞ്ഞത്. തുടർന്ന് റേഡിയേഷൻ നടത്തി.
ആയിരക്കണക്കിന് രൂപയുടെ മരുന്നുകളാണ് എല്ലാ ആഴ്ച്ചയിലും വേണ്ടിവരുന്നത്. ഇപ്പോൾ ചികിത്സ നടത്തുന്നതെല്ലാം കോട്ടയം മെഡിക്കൽ കോളജാശുപത്രിയുടെ കാർഡിയോ, ഓങ്കോളജി വിഭാഗങ്ങളിലാണ്. ജോലിയോ വരുമാനമോ ഇല്ലാത്ത ദിലീപിന്റെ കുടുംബത്തിനിത് താങ്ങാവുന്നതിനപ്പുറമാണ്. മക്കളില്ലാത്ത ദിലീപിന് ഭാര്യ ബിന്ധു മാത്രമാണ് ആകെയുള്ള സഹായം. ഇവർക്കും ജോലിയില്ലാത്തതിനാൽ നിലവിലത്തെ ജീവിതം പരിതാപകരമാണ്.
ഇതുവരെ ചികിത്സിക്കാനായത് സുമനസ്സുകളുടെ സഹായത്താലാണ്. 10 ലക്ഷത്തിലധികം രൂപ ദിലീപിന്റെ ചികിത്സയ്ക്കായി ചിലവായതായി കുടുംബം പറയുന്നു. ആശുപത്രിയിൽ ഒരുദിവസം വന്നു പോകണമെങ്കിൽ വാഹനം വിളിക്കാതെ പറ്റില്ല. ചികിത്സയ്ക്കും മുന്നോട്ടുള്ള ജീവിതത്തിനും യാതൊരു മാർഗവുമില്ലാതെ പ്രയാസപ്പെടുന്ന ഇവർ സുമനസ്സുകളുടെ കാരുണ്യം തേടുന്നു.
അക്കൗണ്ട് നമ്പർ: 67331271648
ഐഎഫ്എസി കോഡ്: SBIN0070267 (എസ്ബിഐ പട്ടണക്കാട് ശാഖ)
ഫോൺ: 9249278296