ADVERTISEMENT

സിമന്റ് വിലയിലെ വൻവർധന കേരളത്തിലെ നിർമാണമേഖലയുടെ വലിയ ആശങ്കയാവുന്നു. വീടു പണിയാനൊരുങ്ങുന്ന സാധാരണക്കാർക്കൊപ്പം കെട്ടിടനിർമാണ മേഖലയിലെ നിർമാതാക്കളും തൊഴിലാളികളുമൊക്കെ ഈ തീവിലയിൽ പൊള്ളുന്നുണ്ട്. പ്രളയ പുനർനിർമാണത്തെപ്പോലും ബാധിക്കുന്ന വിധത്തിലാണു വർധന.

അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ 100 രൂപയോളം വിലക്കൂടുതലുള്ളതും ഗൗരവമുള്ള കാര്യമാണ്. സിമന്റ് വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ലെങ്കിൽ നിർമാണമേഖല സ്തംഭിപ്പിച്ചു പ്രതിഷേധിക്കുമെന്ന് നിർമാണരംഗത്തെ സംഘടനകൾ വ്യക്തമാക്കിക്കഴിഞ്ഞു. പ്രതിമാസം ഒൻപതു ലക്ഷം ടണ്ണോളം സിമന്റ് സംസ്ഥാനം ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ മൊത്തം സിമന്റ് ഉപയോഗത്തിന്റെ 30 ശതമാനവും സർക്കാർ പദ്ധതികൾക്കുവേണ്ടിയായിട്ടുപോലും വിലവർധനയ്ക്കെതിരെ നടപടി ഉണ്ടാവുന്നില്ല. 

മഴ കഴിഞ്ഞ് കേരളത്തിൽ കെട്ടിടം, പാലം, റോഡ് തുടങ്ങിയവയുടെ നിർമാണം മുറുകുമ്പോഴാണ് എല്ലാ വർഷവും പുറത്തുള്ള സിമന്റ് കമ്പനികൾ വില കയറ്റുന്നത്. ഡിസംബറിൽ സംസ്ഥാനത്ത് സിമന്റിന് 12 ലക്ഷം ടൺ റെക്കോർഡ് വിൽപനയുണ്ടായി; സിമന്റ് കമ്പനികൾ വൻ ലാഭം കൊയ്യുകയും ചെയ്തു. അതിനുപുറമേയാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായ ശരാശരി 50 രൂപയുടെ വർധന.

സിമന്റ് വിതരണക്കാരുടെയും സ്റ്റോക്കിസ്റ്റുകളുടെയും യോഗം വിളിച്ച് വില കുറയ്ക്കാനുള്ള നടപടികളെടുക്കുമെന്ന് നിയമസഭയിൽ മന്ത്രി ഇ.പി.ജയരാജൻ അറിയിച്ചിരുന്നു. മലബാർ സിമന്റ്സ് ഒഴികെയെല്ലാം കേരളത്തിനു പുറത്തുള്ള കമ്പനികളായതിനാൽ വിലനിർണയാധികാരം സർക്കാരിൽ നിക്ഷിപ്തമാക്കുന്നതിനു പരിമിതിയുണ്ടെന്നു പറഞ്ഞ മന്ത്രി, മലബാർ സിമന്റ്സിന്റെ ഉൽപാദനം കൂട്ടാൻ നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം, മലബാർ സിമന്റ്സ് മാത്രം വിചാരിച്ചാൽ വിപണിയിൽ വില നിയന്ത്രിക്കാൻ കഴിയില്ലെന്നതാണു വാസ്തവം. വെറും 50,000 ടൺ മാത്രമാണ് അവിടെ ഉൽപാദിപ്പിക്കുന്നത്. മലബാർ സിമന്റ്സിന്റെ ഒരു ബാഗ് സിമന്റിന് സ്ഥാപനം പ്രവർത്തിക്കുന്ന വാളയാറിൽ 351 രൂപയും ഗതാഗതക്കൂലി അടക്കം വിപണിയിൽ പരമാവധി 390 രൂപയുമാണു വില. തമിഴ്നാട്ടിൽ അമ്മ സിമന്റ് എന്ന പേരിൽ ചാക്കിന് 200 രൂപയ്ക്കാണു സർക്കാർ വിൽപന. തമിഴ്നാട് വിപണിയിലെ സിമന്റ് വില പിടിച്ചുനിർത്തുന്ന പ്രധാന ഘടകവും ഇതുതന്നെ. 

രണ്ടുവർഷമായി തമിഴ്നാട്ടിൽ നിർമാണ, വികസനപ്രവർത്തനങ്ങൾ വൻതോതിൽ കുറഞ്ഞതോടെ അവിടെ ഉൽപാദിപ്പിക്കുന്ന 21 സിമന്റ് നിർമാണ കമ്പനികളുടെ പ്രധാന വിപണി കേരളമാണെന്നതുകൂടി ഓർമിക്കാം. അയൽസംസ്ഥാനങ്ങളിലെ സിമന്റ് കമ്പനികൾ കൂട്ടുകെട്ട് ഉണ്ടാക്കി മനഃപൂർവം വില കയറ്റുകയാണെന്നു വ്യക്തമായിട്ടും കേരള സർക്കാർ ഇടപെടുന്നില്ലെന്നാണു പരാതി. 

കൃഷി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും വലിയ തൊഴിൽ - സാമ്പത്തികരംഗം നിർമാണമേഖലയാണ്. നിർമാണസാമഗ്രികളുടെ വിലക്കയറ്റം തൊഴിൽമേഖലയെയും രൂക്ഷമായി ബാധിക്കും. സിമന്റ് വിതരണക്കാരുടെയും സ്റ്റോക്കിസ്റ്റുകളുടെയും യോഗം വിളിച്ച് വില കുറയ്ക്കാനുള്ള നടപടികളെടുക്കുമെന്ന സർക്കാർ വാക്ക് പാഴായിക്കൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com