‘എന്തും നേരിടാം, സേന സുസജ്ജം’
Mail This Article
പ്രതിരോധ സേനാംഗങ്ങളുടെ നിതാന്ത ജാഗ്രതയിലാണു നമ്മുടെ രാജ്യത്തിന്റെ സുരക്ഷ. അവർ ഒരു നിമിഷമെങ്കിലും കണ്ണടച്ചാൽ ഭീകരർ അതു മുതലെടുക്കുമെന്നതിന്റെ തെളിവാണു പുൽവാമ. ആക്രമണങ്ങൾക്കു ലഭിക്കുന്ന വാർത്താ പ്രാധാന്യവും ജനങ്ങൾക്കിടയിൽ അതുണ്ടാക്കുന്ന ഭീതിയുമാണു ഭീകരരുടെ ഓക്സിജൻ. സുരക്ഷയിൽ വീഴ്ചയുണ്ടായി എന്നതു യാഥാർഥ്യമാണ്. പക്ഷേ, കശ്മീരിൽ ഭീകരർ കരുത്തു വർധിപ്പിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നമ്മുടെ സേനാംഗങ്ങൾ അതിന് അനുവദിക്കില്ല.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഇന്ത്യയുടെ പ്രതിരോധ സേനകൾ സുസജ്ജമാണ്. തൊണ്ണൂറുകളിൽ കശ്മീരിൽ ആക്രമണം അഴിച്ചുവിട്ട ദേശവിരുദ്ധ ശക്തികളെ സേനാ നടപടിയിലൂടെ കീഴ്പ്പെടുത്തിയ ചരിത്രമുണ്ട് നമുക്ക്.
ഭീകരാക്രമണത്തിനുള്ള നൂറിലധികം ശ്രമങ്ങളാണു പ്രതിരോധ സേനകൾ ദിവസേന തുരത്തുന്നത്. സേനകളെ പ്രതിക്കൂട്ടിൽ നിർത്തേണ്ട സമയമല്ലിത്. അവർക്കൊപ്പം നമുക്ക് ഉറച്ചു നിൽക്കാം. ഇക്കാര്യത്തിൽ മാധ്യമങ്ങളും ശ്രദ്ധ കാട്ടണം.
സംഘർഷ മേഖലകളിൽ രാഷ്ട്രീയ ഭരണകൂടം നിലവിലില്ലാത്ത അവസ്ഥ കാര്യങ്ങൾ വഷളാക്കുമെന്നതിന്റെ ഉദാഹരണമാണു പുൽവാമ ഭീകരാക്രമണം. സൈനികതലത്തിലുള്ള പരിഹാരം കശ്മീരിൽ സാധ്യമല്ല. രാഷ്ട്രീയ നടപടികളാണ് ആവശ്യം. അത്തരം നടപടികളെടുക്കുന്നതിനു രാഷ്ട്രീയ നേതൃത്വത്തിനു സാഹചര്യമൊരുക്കാൻ മാത്രമേ പ്രതിരോധ സേനകൾക്കു സാധിക്കൂ. ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ബുർഹാൻ വാനിയുടെ വധത്തിനു ശേഷം കശ്മീരിലെ ഒരു വിഭാഗം യുവാക്കൾ എന്തുകൊണ്ട് ഭീകരസംഘടനകളിൽ ചേരുന്നുവെന്നു കണ്ടെത്താൻ രാഷ്ട്രീയ നേതൃത്വത്തിനാവണം. വിദ്യാഭ്യാസം, തൊഴിൽ എന്നിവ ലഭ്യമാക്കണം. അല്ലാത്തപക്ഷം, ഭീകര സംഘടനകൾ യുവാക്കളെ വേട്ടയാടിക്കൊണ്ടിരിക്കും.