വാചകമേള
Mail This Article
∙ കാനായി കുഞ്ഞിരാമൻ: സമ്പാദിക്കണം എന്ന ചിന്തയ്ക്കെതിരാണ് മാർക്സ് പറഞ്ഞതും ഗാന്ധി പ്രവർത്തിച്ചു കാണിച്ചതും. ദാസ് ക്യാപ്പിറ്റലൊക്കെ എഴുതിയത് അതിനുവേണ്ടിയാണ്. എന്നാൽ, സഖാക്കൾ വിചാരിച്ചത് ജീവിക്കാനായി ക്യാപ്പിറ്റൽ ഉണ്ടാക്കണം എന്നാണ്.
∙ ശിഹാബുദീൻ പൊയ്ത്തുംകടവ്: അധികാരചേഷ്ടപോലെ അലോസരപ്പെടുത്തുന്ന ഒന്നും ഈ ഭൂമിയിലില്ല. ഭരണകൂടകേന്ദ്രത്തിൽനിന്നു മാത്രമല്ല അധികാരം പ്രസരിക്കുന്നത്. വ്യക്തിയിലുമുണ്ട്. ഇറ്റലിയിലോ ജർമനിയിലോ മരിച്ചുപോയ വ്യക്തിയുടെ പേരല്ല ഫാഷിസവും നാസിസവും. അത് അമരനാണ്. ഓരോ വീട്ടിലും ഒരു ഹിറ്റ്ലർ കസേര പരതുന്നുണ്ട്.
∙ എം.എൻ.കാരശ്ശേരി: പ്രായമാകുമ്പോഴല്ലേ വിശ്രമകാലത്തെപ്പറ്റി ആലോചിക്കുക? ഞാനിപ്പോഴും എംഎ കഴിഞ്ഞ ആ 22 വയസ്സിലാണു ജീവിക്കുന്നത്. പത്ത് ഓപ്പറേഷനുകൾ കഴിഞ്ഞ ശരീരമാണ് എന്റേത്. അതിന്റെ അവശതകളൊന്നും ഞാൻ കൊണ്ടുനടക്കാറേയില്ല. വായനയും പ്രസംഗങ്ങൾക്കുവേണ്ടിയുള്ള കുറിപ്പെഴുതലും ക്ലാസുകളും ചാനൽ ചർച്ചകളുമൊക്കെയായി തിരക്കിലാണ്.
∙അംബികാസുതൻ മാങ്ങാട്:
കാസർകോട്ടെ ഇരകളാക്കപ്പെട്ട അമ്മമാരുടെ സമരങ്ങൾ ഇതിനകം ലോകശ്രദ്ധ നേടിയതാണ്. ദയാബായി കുറച്ചുമാസങ്ങളായി കാസർകോട്ടെത്തി അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമൊപ്പം താമസിക്കുന്നത് ഏതെങ്കിലും സാമ്രാജ്യത്വ അജൻഡയുടെ ഭാഗമായിട്ടല്ല. മനുഷ്യപ്പറ്റ് എന്ന വികാരം നിറഞ്ഞുനിൽക്കുന്നതുകൊണ്ടു മാത്രമാണ്. ദയാബായിയുടെ മൂലധന സ്രോതസ്സ് അന്വേഷിക്കുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല.
∙ ഹരീഷ് പേരടി: നമ്മൾ നേരിടുന്ന വെല്ലുവിളി സോഷ്യൽ മീഡിയ നിറഞ്ഞ സമൂഹത്തിൽനിന്നാണ്. അവർ ചെയ്തുകൊണ്ടിരിക്കുന്നവയിൽനിന്നും അതിലേറെ പുതുമയുള്ളതെന്തെങ്കിലും െചയ്യാൻ നമുക്കാകണം. അതിന് രാഷ്ട്രീയം പറയാതെ നമുക്കു മുന്നോട്ടുപോകാൻ സാധിക്കില്ല. അതുകൊണ്ട് പുതുമയുടെ രാഷ്ട്രീയം സിനിമ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
∙ ആനന്ദ് നീലകണ്ഠൻ: എഴുത്തുകാരന്റെ ആദ്യ ധർമം രസിപ്പിക്കുക എന്നതാണ്. അതില്ലാതെ ഒരു കഥയും നിലനിൽക്കില്ല. ഞാൻ ആരാധിക്കുന്ന ഏറ്റവും വലിയ എഴുത്തുകാരൻ ശ്രീനിവാസനാണ്. എത്രയോ ദേശീയ അവാർഡ് കിട്ടിയ എഴുത്തുകാരുടെ ഒരു കൃതിയും കുറെക്കാലം കഴിയുമ്പോൾ ആരും ഓർമിക്കുന്നില്ല. പക്ഷേ, ശ്രീനിവാസൻ എഴുതിയ സിനിമയിലെ ഡയലോഗുകൾ 30 കൊല്ലം കഴിഞ്ഞിട്ടും ഓർത്തിരിക്കുന്നുണ്ട്. അതാണ് എഴുത്തുകാരന്റെ വിജയം.