ADVERTISEMENT

കൊച്ചി നഗരത്തിനുമേൽ ആശങ്കയുടെ പുകപടലങ്ങൾ പരത്തി, ബ്രഹ്മപുരം മാലിന്യ പ്ളാന്റിൽ ഒരു ‘പ്ളാസ്റ്റിക് ബോംബ്’ രൂപപ്പെട്ടിട്ട് അഞ്ചു വർഷത്തിലേറെയായി . കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തം  നഗരം അ‌ഭിമുഖീകരിക്കുന്ന  ആ ഭീകരാവസ്ഥയെ വീണ്ടും അറിയിക്കുകയായിരുന്നു. ഈ വർഷം ഇത് അഞ്ചാം തവണയാണു മാലിന്യമലയ്ക്കു തീ പിടിക്കുന്നത്.

നഗരസഭയുടെ കീഴിലുള്ള ഈ സംസ്കരണ കേന്ദ്രത്തിലെ മാലിന്യക്കൂമ്പാരം അതീവസങ്കീർണമായ ചോദ്യചിഹ്നമായി മാറിക്കഴിഞ്ഞു. ഏക്കറുകളോളം കൂട്ടിയിട്ട മാലിന്യം ഏതു നിമിഷവും തീപിടിച്ച് വലിയ അപകടത്തിലെത്തിയേക്കാമെന്നു ബന്ധപ്പെട്ടവർക്കൊക്കെ അറിയാമെങ്കിലും പരിഹാരം കാണാത്തതിന്റെ തീവിലയാണ് ഇങ്ങനെ തുടർച്ചയായി കൊടുക്കേണ്ടിവരുന്നത്. ഗുരുതരമായിരുന്നു ഇത്തവണത്തെ തീപിടിത്തത്തിന്റെ സ്ഥിതി. ബ്രഹ്മപുരത്തുനിന്ന് കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങൾ പോലും പുകയിൽ മുങ്ങി. നഗരത്തിനു നടുക്കു താമസിക്കുന്നവർ പോലും പുലർച്ചെ പുകപടലങ്ങളിലേക്കാണു കണ്ണുതുറന്നത്. ശ്വാസംമുട്ടലും തലകറക്കവും വന്ന് പലർക്കും ചികിൽസാസഹായം തേടേണ്ടിയും വന്നു.

കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിട്ടും മാലിന്യം നീക്കാനോ തീയണയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാനോ ശ്രദ്ധിക്കാതിരുന്ന അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് സ്ഥിതി ഇത്ര ഗുരുതരമാക്കിയത്. പ്ളാന്റിൽ താൽക്കാലിക വാട്ടർ ടാങ്കുകൾ സ്ഥാപിക്കാനും തീ പടരാതിരിക്കാൻ ഫയർലൈനുകൾ ഒരുക്കാനും വാഹനങ്ങൾക്ക് സഞ്ചരിക്കാൻ വഴിയുണ്ടാക്കാനുമെല്ലാം നിർദേശങ്ങളുണ്ടായിരുന്നു. ഇതിലൊന്നും ഒരു നടപടിയും സ്വീകരിക്കാതിരുന്ന കോർപറേഷൻ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തിയതാണ് ഇപ്പോഴത്തെ ദുരിതമെന്നുതന്നെ പറയണം. വൻ തീപിടിത്ത സാധ്യതയുള്ള പ്രദേശമായിട്ടും ചെറിയ തീയണയ്ക്കുവാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും നഗരസഭയുടെ നേതൃത്വത്തിൽ ഇവിടെ ഒരുക്കിയിട്ടില്ല.

കുന്നുകൂടിയിരിക്കുന്ന മാലിന്യം ഉടൻ സംസ്കരിക്കുമെന്ന വാഗ്ദാനം നഗരസഭ ആവർത്തിക്കുന്നതല്ലാതെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ നാലുവട്ടം തീപിടിത്തമുണ്ടായപ്പോഴും ഉടൻ ശാസ്ത്രീയരീതികൾ അവലംബിച്ചു മാലിന്യം സംസ്കരിക്കുമെന്ന് നഗരസഭ  ഉറപ്പുനൽകിയതാണ്. രണ്ടു വർഷംകൊണ്ടു പൂർത്തിയാക്കി കമ്മിഷൻ ചെയ്യണമെന്ന ഉപാധിയുമായി ബ്രഹ്മപുരത്തെ അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണക്കരാർ ഒപ്പിട്ടിട്ടു വർഷം മൂന്നായെങ്കിലും അതിലും നടപടിയായില്ല. പരിസ്ഥിതി ആഘാത പഠനം പൂർത്തിയാക്കി, ഇനിയും മൂന്നു മാസം കൂടിയെടുക്കും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ.

പ്രളയത്തിനുശേഷമാണ് ബ്രഹ്മപുരത്തെ മാലിന്യങ്ങൾ ഇത്രയും വർധിച്ചത്. 2618 ലോഡ് പ്രളയ മാലിന്യംതന്നെ എത്തിയതായാണു കണക്ക്. പ്രളയം കഴിഞ്ഞപ്പോൾ കോട്ടയം മുനിസിപ്പാലിറ്റിയിൽ നിന്നുപോലും  മാലിന്യം  ഇവിടെയെത്തിയിരുന്നു. ബ്രഹ്മപുരത്തെ 100 ഏക്കറിൽ മുക്കാൽ പങ്കും മാലിന്യക്കൂമ്പാരമാണ്. ദിവസവും എത്തുന്ന നൂറു കണക്കിനു ടൺ മാലിന്യങ്ങളിൽ ജൈവ മാലിന്യം മാത്രമാണു പ്ലാന്റിൽ സംസ്കരിക്കുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വർഷങ്ങളായി കുന്നുകൂട്ടിയിരിക്കുന്നു.

നാലുപാടുനിന്നും തീ ആളിക്കത്തിയത് അട്ടിമറി സാധ്യതയിലേക്കാണു വിരൽചൂണ്ടുന്നത്. കുന്നുകൂടിയ മാലിന്യം കത്തിച്ചുകളയാൻ നഗരസഭയുടെ നേതൃത്വത്തിൽതന്നെ തീയിട്ടതാണെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. അട്ടിമറിസാധ്യത അന്വേഷിക്കണമെന്ന് കോർപറേഷൻ അധികൃതർ ആവശ്യപ്പെട്ടിട്ടുമുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റേതുൾപ്പെടെ ഇടപെടലുകൾ‍ ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥതല വീഴ്ചകളും വെളിച്ചത്തു കൊണ്ടുവരണം.

അപകടകരമായ അവസ്ഥയിൽ ഇങ്ങനെ മാലിന്യം കൂട്ടിയിട്ടിരിക്കുന്നതു കൊച്ചി നേരിടുന്ന വലിയ വെല്ലുവിളിയാണെന്നിരിക്കെ, അതിനു ശാശ്വതപരിഹാരം കാണാൻ നഗരസഭയും സംസ്ഥാന സർക്കാരും ഇനിയും വൈകിക്കൂടാ. മാലിന്യമലകൾ പേറുന്ന കേരളത്തിലെ എല്ലാ നഗരങ്ങൾക്കുമുള്ള മുന്നറിയിപ്പുകൂടി ഈ തീപിടിത്തത്തിൽ വായിച്ചെടുക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com