ADVERTISEMENT

തൊഴിൽ ഏതെന്നു ചോദിക്കുന്ന കോളത്തിനു നേരെ ‘സ്വസ്ഥം, കൃഷി’ എന്നു പൂരിപ്പിക്കുന്നവരാണ് ആലത്തൂരിലെ ഭൂരിഭാഗം വോട്ടർമാരും. ഒരു നിമിഷം പോലും സ്വസ്ഥമായി ഇരിക്കാതെ മണ്ണിൽ പണിയെടുക്കുന്നവരുടെ മണ്ഡലം. പക്ഷേ, രാഷ്ട്രീയം ഇവിടെ ഇടവിളയല്ല, മുഖ്യവിള തന്നെ. 

കേരളത്തിന്റെ പാലറയും നെല്ലറയും മാത്രമല്ല, ഏറ്റവും കൂടുതൽ കള്ള് ഉൽപാദിപ്പിക്കുന്ന ‘കള്ളറ’യുമാണ് ഈ നാട്. അതുകൊണ്ടു തന്നെ ഇവിടത്തെ രാഷ്ട്രീയത്തിൽ ജലം മുഖ്യവിഷയമാണ്. നദീജല കരാറുകളും ചെറുകിട ജലപദ്ധതികളും വരെ ഫലം നിർണയിക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 21,417 വോട്ടുകൾ നോട്ടയ്ക്കു കിട്ടിയതിനു പിന്നിലും ജലത്തിന്റെ രാഷ്ട്രീയമാണ്. 

ആലത്തൂരിലെ പാട്ട്

ആലത്തൂരിലെ പാട്ട് കേരളമാകെ ചർച്ചയാണ്. ഇടതുപക്ഷ സ്ഥാനാർഥി പി.കെ.ബിജു രണ്ടുതവണ പാട്ടുംപാടി ജയിച്ച മണ്ഡലത്തിൽ യുഡിഎഫിന്റെ രമ്യ ഹരിദാസ് പാട്ടുപാടി നടത്തുന്ന പ്രചാരണം, സൈബർ ഇടത്തിലെ സജീവ ചർച്ചയാണ്. നൃത്തമോ പാട്ടോ പഠിപ്പിക്കാൻ വീട്ടിൽ പണമില്ലായിരുന്നു എന്നു പറയും രമ്യ; അധ്യാപകരുടെ കാരുണ്യത്താൽ പഠിച്ച പാട്ടിന്റെയും നൃത്തത്തിന്റെയും താളമാണു തന്റെ പ്രചാരണത്തിനെന്നും. 

രമ്യയുടെ പാട്ടു ഹിറ്റായപ്പോൾ അതിനെതിരെ സിപിഎം അനുകൂലികളുടെ പ്രതികരണങ്ങൾ വലിയ ചർച്ചയായി. കൊണ്ടും കൊടുത്തും നടത്തുന്ന പ്രചാരണങ്ങൾക്കു ലഭിക്കുന്ന ലൈക്കും ഷെയറുമൊക്കെ എത്ര മാത്രം വോട്ടാകുമെന്നറിയില്ല. ബിഡിജെഎസിനു നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ കെപിഎംഎസിന്റെ സ്ഥാപക ജനറൽ സെക്രട്ടറി ടി.വി.ബാബുവാണ് എൻഡിഎ സ്ഥാനാർഥി. 

വലതു മാറി ഇടതായി

പാലക്കാട്ടെ തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളും തൃശൂരിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങളും ചേർന്നതാണ് ആലത്തൂർ ലോക്സഭാ മണ്ഡലം. വടക്കാഞ്ചേരി നിയമസഭാ മണ്ഡലം ഒഴികെ എല്ലായിടത്തും ഇടത് എംഎൽഎമാരാണ്. മുൻ രാഷ്ട്രപതി കെ.ആർ.നാരായണനെ കൈപ്പത്തി ചിഹ്നത്തിൽ വിജയിപ്പിച്ച ഒറ്റപ്പാലത്തിനു പകരമാണ് ആലത്തൂർ ലോക്സഭയിലെത്തിയത്. ഒറ്റപ്പാലം എന്ന പേരിൽ ഒരു ലോക്സഭാ മണ്ഡലം ഇപ്പോഴില്ല. ആ പേരിലുള്ള നിയമസഭാ മണ്ഡലം പാലക്കാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണിപ്പോൾ. 

alathur lok sabha constituency map infographics

വികസനത്തിന്റെ രാഷ്ട്രീയം

കർഷകരും കർഷകത്തൊഴിലാളികളും കച്ചവടക്കാരുമാണു പ്രധാന വോട്ടർമാർ. വൻകിട പദ്ധതികളൊന്നും മണ്ഡലത്തിൽ കൊണ്ടുവന്നില്ലെന്നു കുറ്റപ്പെടുത്തുന്നവർക്കു മുന്നിൽ സാധാരണക്കാർക്കു ഗുണകരമായ പദ്ധതികളുടെ പട്ടിക ബിജു നിരത്തുന്നു. ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന മുളങ്കുന്നത്തുകാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മുതൽ നാട്ടിൻപുറത്തെ ചെറുകിട പദ്ധതികൾ വരെ എംപി ഫണ്ടിന്റെ പിന്തുണയറിഞ്ഞു. പാർലമെന്റിലെ ഹാജർ, ചോദ്യങ്ങൾ, ഇടപെടലുകൾ എന്നിവ പരിഗണിച്ചാൽ ‘പെർഫെക്ട്’ എംപി ആണ് ബിജു എന്ന‌് സിപിഎം പറയുന്നു. ശക്തമായ സംഘടനാ സംവിധാനം കൂടിയാകുമ്പോൾ അവർക്ക് ആത്മവിശ്വാസം ഏറും.  

എംപി ഫണ്ട് വീതം വയ്ക്കാൻ ഉദ്യോഗസ്ഥർ മതിയെന്നും പി.കെ.ബിജു എംപിയുടെ ഇടപെടൽ മൂലം കൊണ്ടുവന്ന ഒരു പ്രധാന പദ്ധതിയെങ്കിലും ഉണ്ടോ എന്നും യുഡിഎഫ് ചോദിക്കുന്നു. വടക്കഞ്ചേരി–മണ്ണുത്തി ആറുവരിപ്പാത, വടക്കഞ്ചേരി മേൽപാലം എന്നിവയുടെ പണി പാതിയിൽ നിൽക്കുന്നതു തെളിവാണ്. ഏതെങ്കിലും ഒരു റെയിൽവേ സ്റ്റേഷനെ മികച്ച നിലവാരത്തിലെത്തിക്കാ‍ൻ എംപിക്കു കഴിഞ്ഞില്ല. കൃഷിമേഖലയിലും കാര്യക്ഷമമായി ഇടപെടാൻ കഴിഞ്ഞില്ലെന്ന് യുഡിഎഫ്. എംപിയെ മണ്ഡലത്തിൽ കാണാനില്ലായിരുന്നെന്നും ഇക്കാര്യത്തിൽ സിപിഎമ്മിലും എതിർപ്പുണ്ടെന്നും അവർ പറയുന്നു. 

കേന്ദ്രസർക്കാർ ഒട്ടേറെ ജനക്ഷേമപദ്ധതികൾ അവതരിപ്പിച്ചെങ്കിലും ആലത്തൂരിലെ ജനങ്ങൾക്ക് അതിന്റെയൊന്നും ഗുണം കിട്ടിയില്ലെന്ന് എൻഡിഎ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രപദ്ധതികളുടെ തിളക്കം മണ്ഡലത്തിൽ പ്രതിഫലിക്കാത്തതിനു കാരണം എംപിയുടെ കാര്യക്ഷമമായ ഇടപെടൽ ഇല്ലാത്തതാണ്. അതേസമയം, കേന്ദ്രപദ്ധതികളുടെ പിതൃത്വം എംപി അവകാശപ്പെടുകയാണെന്നും ബിജെപി പറയുന്നു.

ബിജുവിനറിയാം രസതന്ത്രം 

ഉറപ്പായും ജയിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലാണ് സിപിഎം ആലത്തൂരിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടുതവണ പി.കെ. ബിജു ജയിച്ച മണ്ഡലത്തിൽ ഇത്തവണ മുൻ സ്പീക്കർ കെ.രാധാകൃഷ്ണന്റെ പേരാണു കേട്ടിരുന്നത്. പക്ഷേ, 2014ൽ കോൺഗ്രസിലെ കെ.എ.ഷീബയെ 37,312 വോട്ടുകൾക്കു തോൽപിച്ച ബിജുവിനു മൂന്നാമതും അവസരം ലഭിച്ചു. രസതന്ത്രത്തിലാണു ബിജുവിന്റെ പിഎച്ച്ഡി. എങ്കിലും ജനസേവനത്തിലെ ഡോക്ടറേറ്റ് പണ്ടേ നേടിയതാണ്. ഇല്ലായ്മയോടു പടവെട്ടി പഠിച്ച്, എസ്എഫ്ഐയിലൂടെ വളർന്ന് ദേശീയ പ്രസിഡന്റ് വരെയായി. ഓലമേഞ്ഞ, വൈദ്യുതിയില്ലാത്ത വീട്ടിൽനിന്നു വന്ന തനിക്ക് സാധാരണക്കാരുടെ വേദന അറിയാമെന്നും 10 വർഷംകൊണ്ടു 2206 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയപ്പോൾ പ്രാധാന്യം നൽകിയത് അടിസ്ഥാനവർഗത്തിനു തന്നെയാണെന്നും അദ്ദേഹം പറയുന്നു. 

Alathur lok sabha constituency candidates 2019

ജനഹൃദയത്തിലേറി രമ്യ

‘എന്റെ മകളെപ്പോലെയുണ്ട് ഈ കുട്ടി’, യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് പലയിടത്തും കേൾക്കുന്നതാണിത്. വീട്ടിലെ കുട്ടിയാണെന്ന സ്നേഹം എല്ലാവരും നൽകുന്നു. കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യ സ്ഥാനാർഥിയായത് യുഡിഎഫിനു വലിയ പ്രതീക്ഷ നൽകുന്നു. രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹണ്ടിലൂടെ യൂത്ത് കോൺഗ്രസ് നേതൃനിരയിലെത്തിയതാണ്. പാട്ടു പാടിയും വീട്ടിലെ ഒരാളെപ്പോലെ വർത്തമാനം പറഞ്ഞും രമ്യ നടത്തുന്ന പ്രചാരണം ജനങ്ങളെ ആകർഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പു ഫണ്ട് കണ്ടെത്തുന്നതിന് ‘ക്രൗഡ് ഫണ്ടിങ്’ പോലുള്ള വേറിട്ട പരിപാടികളുമുണ്ട്. പരിസ്ഥിതി, ദലിത് സമരങ്ങൾക്കു നേതൃത്വം നൽകിയ പാരമ്പര്യമുള്ള രമ്യ, സമൂഹമാധ്യമങ്ങളിലും യുവാക്കൾക്കിടയിലും താരമാണ്. കോളജ് വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സാഹചര്യം ഇല്ലായിരുന്നെങ്കിലും സ്വപ്രയത്നത്തിലൂടെ ജാപ്പനീസ്, ഇംഗ്ലിഷ്, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകൾ പഠിച്ചു. 

പ്രതീക്ഷയോടെ ബാബു

ഇടതു ജനപ്രതിനിധിയായും സമരനായകനായും തിളങ്ങിയ എൻഡിഎ സ്ഥാനാർഥി ടി.വി.ബാബു ഇരുപക്ഷത്തെയും കടന്നാക്രമിക്കുന്നു. കെപിഎംഎസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം ബിഡിജെഎസ് പ്രതിനിധിയായാണു മത്സരിക്കുന്നത്. സിപിഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം, ഇടതുപക്ഷം ഭരിക്കുന്ന ചാഴൂർ പഞ്ചായത്തിന്റെയും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു. നാട്ടികയിൽ എൻഡിഎ സ്ഥാനാർഥിയായി നിയമസഭയിലേക്കു മത്സരിച്ചു. നരേന്ദ്ര മോദിയുടെ വികസനനേട്ടങ്ങളാണു പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. ബിജെപിയുടെ വോട്ടുകൾ കൂടി ലഭിക്കുമ്പോൾ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com