ADVERTISEMENT

നാനാത്വമാണു ഭാരതത്തിന്റെ ശക്തിയെന്നു പറയുമ്പോൾ യോജിപ്പിനൊപ്പം വിയോജിപ്പിന്റെ സ്വരങ്ങൾക്കു കൂടി ഇടം നൽകുകയാണു നാം. ഇന്ത്യൻ ജനാധിപത്യം എക്കാലത്തും എതിർസ്വരങ്ങൾക്കു നേരെ കൂടി വാതിലുകൾ തുറന്നുവച്ചിട്ടുണ്ട്. വിയോജനസ്വരങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുമ്പോൾ, മൂല്യവത്തായ ആ അവകാശം മാനിക്കാതെ വരുമ്പോൾ ജനാധിപത്യസങ്കൽപത്തിൽ നിഴൽവീഴുകയാണ്.

ജവാഹർലാൽ നെഹ്റുവിനെക്കുറിച്ച് ആയിരത്തിഅഞ്ഞൂറിലേറെ കാർട്ടൂണുകൾ വരച്ച ശങ്കറിനെ ഓർമിക്കാവുന്നതാണ്. ശങ്കറിന്റെ കാർട്ടൂണുകളിലേറെയും വിമർശനങ്ങളായിരുന്നുവെങ്കിലും ആ വിമർശനത്തിന്റെ  രത്നപ്രഭയും മൂല്യവും തിരിച്ചറിഞ്ഞ നെഹ്റു, കാർട്ടൂണുകളിൽനിന്നു തന്നെ ഒഴിവാക്കരുതെന്ന് ശങ്കറിനോട് ആവശ്യപ്പെടുകയാണു ചെയ്തത്. മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനി ഇപ്പോൾ പറഞ്ഞത് നെഹ്റു അന്നു പറഞ്ഞതിനു തുടർച്ചയായി കാണാനാവും.

രാഷ്ട്രീയമായി എതിർക്കുന്നവരെല്ലാം ദേശവിരുദ്ധരല്ലെന്ന് അഡ്വാനി പറയുമ്പോൾ ജനാധിപത്യമൂല്യങ്ങളോടുള്ള  ആദരത്തോടൊപ്പംതന്നെ, സമകാലീന ആശങ്കകളോടുള്ള പക്വതയാർന്ന പ്രതികരണവും അതിൽ തെളിയുകയാണ്.  ഇന്ന് ആചരിക്കുന്ന ബിജെപി സ്ഥാപകദിനത്തിനു മുന്നോടിയായി സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലുള്ള അഡ്വാനിയുടെ വാക്കുകൾ വിവിധ തലങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.

താൻ സ്ഥാപകനേതാക്കളിലൊരാളായ പാർട്ടി ഒരിക്കലും എതിരാളികളെ ശത്രുക്കളായി കണ്ടിട്ടില്ലെന്നും രാഷ്ട്രീയമായി എതിർക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതു ബിജെപിയുടെ രീതിയല്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു. മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും തിരഞ്ഞെടുപ്പു പ്രക്രിയ നിയന്ത്രിക്കുന്നവരും ആത്മപരിശോധന നടത്തേണ്ട അവസരം കൂടിയാണിതെന്ന്, വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ അഡ്വാനി ഓർമിപ്പിക്കുകയാണ്. 

ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ബഹുസ്വരതയും സഹിഷ്ണുതയും പല വെല്ലുവിളികളും നേരിടുന്ന  സവിശേഷ സാഹചര്യത്തിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നത് എന്നതിലാണ് അതിന്റെ പ്രാധാന്യം. എതിർസ്വരങ്ങളോടുള്ള അസഹിഷ്ണുതയും അവയെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങളും അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുണ്ടാവണം. 

അധികാരസ്ഥാനങ്ങളിലുള്ളവർക്കു പ്രിയമായ കാര്യങ്ങൾ മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തെ ജനാധിപത്യമെന്നു വിശേഷിപ്പിക്കാനാവുമെന്നു തോന്നുന്നില്ല. വിയോജിപ്പിന്റെ സ്വരം നിശ്ശബ്ദമാക്കപ്പെടുമ്പോൾ അസ്തമിക്കുന്നത് ജനാധിപത്യം പ്രഥമവും പ്രധാനവുമായി വാഗ്ദാനം ചെയ്യുന്ന അടിസ്ഥാനസ്വാതന്ത്ര്യം തന്നെയാണ്. സമ്പൂർണ വിധേയത്വമുള്ള, വിയോജനസ്വരമുയർത്താത്ത, അനുസരണം മാത്രം ശീലമാക്കിയ ജനത ജനാധിപത്യരാഷ്ട്രങ്ങളെ ദുർബലമാക്കിയ ചരിത്രം നമുക്കു ചുറ്റുമുണ്ട്.

വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവാണെന്നും അത് അനുവദിച്ചില്ലെങ്കിൽ പൊട്ടിത്തെറിയുണ്ടാകാമെന്നും കഴിഞ്ഞ വർഷം സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതുകൂടി ഓർമിക്കാം. നൂറ്റാണ്ടുകളായുള്ള ആശയങ്ങളുടെ സ്വാംശീകരണത്തിലൂടെയാണു നമ്മുടെ സമൂഹത്തിന്റെ ബഹുസ്വരത രൂപംകൊണ്ടത്; ഈ വൈവിധ്യമാണ് ഇന്ത്യയെ വിശേഷപ്പെട്ടതാക്കുന്നതും. വിയോജനസ്വരങ്ങളോടുള്ള  അസഹിഷ്ണുത ജനാധിപത്യത്തെ ശോഷിപ്പിക്കുമെന്ന് അനുഭവസമ്പന്നരായ മുതിർന്ന നേതാക്കൾ പറയാതെ പറയുമ്പോൾ അതു രാജ്യമൊട്ടാകെത്തന്നെ ചെവിയോർക്കാനുള്ളതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com