ദൈവകോപ ചിന്താധാരകൾ
Mail This Article
പണ്ടെല്ലാം കമ്യൂണിസ്റ്റുകാർക്കു ദൈവത്തെ നേരിൽക്കണ്ടാൽ പോലും ദൃഷ്ടിദോഷം സംഭവിക്കുമായിരുന്നു. ദൈവചിത്രങ്ങൾ വീട്ടിൽവച്ച് ആരാധിക്കാൻ പോലും വിലക്കുണ്ടായിരുന്നു. എന്നാൽ, പിൽക്കാലത്ത് ഒരു ഭേദഗതി വന്നു. ത്രിമൂർത്തികളെ ആരാധിക്കുന്ന പാർട്ടി മെംബർമാർക്ക് വേണമെങ്കിൽ വീടുകളിൽ ത്രിമൂർത്തികളുടെ ചിത്രം തൂക്കാം. പക്ഷേ, അതു മാർക്സ്, ഏംഗൽസ്, ലെനിൻ തുടങ്ങിയവരുടേതായിരിക്കണം. പ്രാദേശികമായി വേണമെങ്കിൽ എകെജി, ഇഎംഎസ്, നായനാർ എന്നിവരുടെ പടങ്ങൾ തൂക്കുന്നതിനും വിലക്കില്ല. പിന്നെ യുക്തം പോലെ പി.കൃഷ്ണപിള്ള, പി.രാമമൂർത്തി, സുന്ദരയ്യ തുടങ്ങിയവരെയും ചുമരിൽ തേച്ചാൽ നടപടി ഭയക്കേണ്ടതില്ല. വിഷ്ണു, ബ്രഹ്മ, മഹേശ്വരൻ എന്ന ത്രിത്വങ്ങളുടെ ചിത്രങ്ങൾ വീട്ടിൽ തൂക്കാനുള്ള അനുവാദമാണ് പാർട്ടിയിലെ ഹിന്ദു അംഗങ്ങൾ നേതൃത്വത്തോടു ചോദിച്ചത്.
പിതാവും പുത്രനും പരിശുദ്ധാത്മാവും ഈ വീടിന്റെ ഐശ്വര്യം എന്ന് എഴുതിവച്ചു കൂടേ എന്നാണ് തോമസ് ഐസക്കിനെപ്പോലെയും എം.എ.ബേബിയെപ്പോലെയുമുള്ള അഖിലേന്ത്യാ നേതാക്കൾ ഉന്നയിച്ച സംശയം. ഒരു കാരണവശാലും ചെയ്യാൻ പാടില്ലെന്ന് അവർക്കു ഡൽഹിയിലെ എകെജി ഭവനിൽനിന്നു താക്കീതു കിട്ടിയെന്നാണു കേൾക്കുന്നത്.
എൽഡിഎഫ് സർക്കാർ പെൻഷൻ നൽകിയവർ എൽഡിഎഫ് സ്ഥാനാർഥികൾക്കു വോട്ട് ചെയ്തില്ലെങ്കിൽ ദൈവശാപമോ ദൈവകോപമോ നേരിടേണ്ടി വരുമെന്ന് കടകംപള്ളി സഖാവ് പറഞ്ഞതിൽ ഒരു തെറ്റുമില്ല. ദേവസ്വം മന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹം കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെയും മുഖ്യതന്ത്രിയാണ്. കമ്യൂണിസ്റ്റുകാരനായതു കൊണ്ടു മാത്രമാണ് മനയുടെയും ഇല്ലത്തിന്റെയും പേർ പേരിനൊപ്പം ചേർക്കാത്തത്. ഇല്ലെങ്കിൽ അദ്ദേഹം, കടകംപള്ളിരു സുരേന്ദ്രരു എന്നായിരിക്കും അറിയപ്പെടുക.
നിരീക്ഷകൻ വരുന്നേ...
ഒടുവിൽ തിരുവനന്തപുരത്തെ കാര്യങ്ങൾ നോക്കാൻ ഒരു നിരീക്ഷകനെ വയ്ക്കാൻ എഐസിസി തീരുമാനിച്ചത് എന്തുകൊണ്ടും നന്നായി. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ കാര്യങ്ങൾ ഏതു രീതിയിൽ നോക്കിയാലും നന്നായി മുന്നോട്ടുപോകുന്നുണ്ടെന്നാണ് ആന്റണിജി, ഉമ്മൻ ചാണ്ടിജി, കെ.സി.വേണുഗോപാൽജി, ചെന്നിത്തലാജി തുടങ്ങിയ ദേശ് കി നേതാജികൾ പറയുന്നത്. എല്ലാവരും വയനാട് കഴിഞ്ഞാൽ മുഖ്യപരിഗണന കൊടുക്കുന്നതു തിരുവനന്തപുരത്തിനാണ്.
വി.എസ്.ശിവകുമാർ തിരുവനന്തപുരത്തു കൈമെയ് മറന്ന് വിശ്വപൗരനായ ശശി തരൂരിനു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. സോളമൻ അലക്സിന് തരൂരിനു വേണ്ടി പ്രവർത്തിക്കാൻ ദിവസത്തിന് 24 മണിക്കൂർ പോരെന്ന് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നു കേൾക്കുന്നു. പോളിങ് ദിവസമായ ഏപ്രിൽ 23 സമരാത്ര ദിനമാണെന്നും ഇതിനിടെ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അന്ന് രാത്രി വേണ്ടെന്നും പകൽമാത്രം മതിയെന്നും ശിവകുമാറും സോളമൻ അലക്സും രാജ്യാന്തര കാലാവസ്ഥാ സംഘടനയോട് അഭ്യർഥിച്ചിട്ടുണ്ട്.
ഇത്തരം സൂക്കേടുള്ളവരെ ചികിത്സിക്കാൻ പറ്റിയ ആളാണ് തിരുവനന്തപുരത്തെ ഹൈക്കമാൻഡ് നിരീക്ഷകൻ നാനാ പഠോളെ. അദ്ദേഹം ഏറെക്കാലം കോൺഗ്രസിലും കുറച്ചുകാലം ബിജെപിയിലും സർവീസ് ചെയ്തിട്ടുണ്ട്. രണ്ടിടത്തു നിന്നും അദ്ദേഹത്തിനു പെൻഷനും മെഡിക്കൽ ഇൻഷുറൻസുമുണ്ട്. കോൺഗ്രസുകാരിലെ ബിജെപി ജനിതകം കാണിക്കുന്നവരെ എക്സ് റേ, സിടി സ്കാൻ, എംആർഐ സ്കാൻ എന്നിവയൊന്നും ഇല്ലാതെതന്നെ അദ്ദേഹത്തിനു കണ്ടെത്താൻ കഴിയും. കൂടെക്കിടന്നവർക്കല്ലേ രാപ്പനി അറിയൂ...
മത്തിയും മസാലയും
മത്തിക്കച്ചവടമാണോ മസാല ബോണ്ട് കച്ചവടമാണോ മഹത്തായ ജോലിയെന്ന കാര്യത്തിൽ ഒരു തീർച്ചവരുത്തേണ്ട കാര്യമുണ്ട്. മത്തി നല്ല മസാലയിട്ടു കറിവച്ചാൽ ഒട്ടും മുഷിയില്ല. മസാല ബോണ്ടിന്റെ കാര്യത്തിൽ അങ്ങനെ തീർത്തുമുറിച്ചു പറയാനുള്ള വിജ്ഞാനം കേരളത്തിൽ ഐസക് സഖാവിനേ ഉണ്ടാകൂ.
രാജ്യാന്തര വിപണിയിൽനിന്നു കേരളത്തിൽ വന്നിറങ്ങുന്ന ധനകാര്യവിജ്ഞാനം ആദ്യം ഐസക് സഖാവിന്റെ ഔദ്യോഗിക വസതിയിലാണ് ലോക്കൽ ഡീലർമാർ എത്തിക്കുന്നത്. അദ്ദേഹത്തിന് ആവശ്യമുള്ളത് അദ്ദേഹം വാങ്ങും. സൗജന്യമായിട്ടൊന്നുമല്ല. കിലോയ്ക്ക് 1233 രൂപ വച്ചാണു വാങ്ങുന്നത്.
എന്തുകൊണ്ടാണ് 1233 രൂപയെന്നു ചിലർ സംശയമുന്നയിക്കും. കേംബ്രിജിലും ഓക്സ്ഫഡിലുമെല്ലാം ഇതിൽ കുറഞ്ഞ വിലയാണ് രാജ്യാന്തര ധനവിജ്ഞാനത്തിനു ക്വോട്ട് ചെയ്യുന്നത്. ഐസക് സഖാവ് അതെല്ലാം മനസ്സിലാക്കിയാണ് 1233 രൂപ ക്വോട്ട് ചെയ്തു വിജ്ഞാനം സ്വന്തമാക്കുന്നത്.
എന്നാൽ, ഇപ്പറഞ്ഞ സർവകലാശാലാ സിലബസുകളിലൊന്നും മത്തിക്കച്ചവടം ഉണ്ടാകാനിടയില്ല. മുഹമ്മയിലെ വൈദ്യന്റെ കടയിൽനിന്നു മാത്രമേ ഐസക് സഖാവ് മത്തിയും കൊഞ്ചുമെല്ലാം കണ്ടിരിക്കാൻ സാധ്യതയുള്ളൂ. അതു പൊരിച്ചും കരിച്ചുമുള്ള രൂപത്തിലാകും. അതുകൊണ്ടു മത്തിക്കച്ചവടത്തിന്റെ നാറ്റത്തെക്കുറിച്ചെല്ലാം അദ്ദേഹത്തിനു പുച്ഛമാകുന്നതിൽ പഴിക്കുന്നതു ശരിയല്ല.
അതിലെന്തു തെറ്റ് ?
സർ, ഊരിപ്പിടിച്ച കത്തിയുമായി വഴിയരികിൽ നിൽക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം കുറ്റമാണെന്നു തോന്നുന്നില്ല. സിപിഎം എടപ്പാൾ ഏരിയ കമ്മിറ്റി അംഗം സി.രാഘവൻ ചെയ്ത കുറ്റം, വഴിയരികിൽ കത്തി ഉറയിൽനിന്ന് ഊരിപ്പിടിച്ചതു മാത്രമാണെന്നാണു ദേശാഭിമാനി പറയുന്നത്. ആക്രി പെറുക്കാൻ വന്ന ആന്ധ്രക്കാരി പെൺകുട്ടിയോട് ‘ചാരുലതേ, ബാലശീലേ, ആരോമലേ ആക്രി പെറുക്കരുതേ’ എന്നാണ് ഏരിയ കമ്മിറ്റി അംഗം അഭ്യർഥിച്ചത്.
സാമാന്യം മലയാളമെല്ലാം പെൺകുട്ടിക്ക് അറിയാമായിരുന്നു. സഖാവിന്റെ സാഹിത്യഭംഗി കലർന്ന ഭാഷ കേട്ടതോടെ പെൺകുട്ടി വിരണ്ടു. കുട്ടി ഓടാൻ തുടങ്ങിയപ്പോൾ തലയിലുള്ള ചാക്ക് ഓട്ടത്തിനു തടസ്സമാകുമെന്നുകണ്ടു സഖാവു കൈവശമാക്കി. കുട്ടിയുണ്ടോ വിടുന്നു? ഓടിവന്നു ചാക്ക് തലയിലേറ്റാൻ ശ്രമിച്ചു. പാവം സഖാവ്, ചാക്ക് ഏറ്റവും സൗകര്യത്തിൽ കുട്ടിയുടെ തലയിൽ വച്ചുകൊടുക്കാൻ ശ്രമിക്കുകയായിരുന്നു. അതൊന്നും മനസ്സിലാക്കാതെ കുട്ടി ആക്രിച്ചാക്കിൽ വന്നു തലയടിച്ചുവീണു. ഇതിൽ സഖാവു കുറ്റക്കാരനാണോ? അല്ലേയല്ല.
ഏത് ഉന്നത നീതിപീഠവും സഖാവിനെ തടവിനു വിധിക്കില്ല. വിധിച്ചാൽത്തന്നെ അത് ആയുർവേദ തടവായിരിക്കും.
സ്റ്റോപ് പ്രസ്: പ്രളയം മനുഷ്യനിർമിതമാണെന്നു പറയുന്നവർക്ക് മാനസിക അസുഖമുണ്ടെന്നു മുഖ്യമന്ത്രി; അങ്ങനെ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി.
പിണറായി സഖാവ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതു സത്യമായിരിക്കും. അദ്ദേഹം കേൾവികേട്ട ന്യൂറോ സർജനും സൈക്യാട്രിസ്റ്റുമാണെന്ന് നേരത്തേ തെളിയിച്ചതാണല്ലോ.