ADVERTISEMENT

പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മംഗളൂരുവിൽനിന്നു കൊച്ചി അമൃത ആശുപത്രിയിലേക്ക് അതിവേഗം ആംബുലൻസ് പായിച്ച ഉദുമ സ്വദേശി ഹസന്റെ ശ്രദ്ധയും ആത്മധൈര്യവും അഭിനന്ദനീയം തന്നെ. ഹൃദയസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള കുഞ്ഞിനെയും കൊണ്ട് ആംബുലൻസ് ഓടിയത് അഞ്ചേകാൽ മണിക്കൂറാണ്; നാനൂറിലേറെ കിലോമീറ്റർ.

പൊലീസും പൊതുജനങ്ങളും ചേർന്നൊരുക്കിയ കാരുണ്യപാതയിലൂടെ ഇതിനു മുൻപും ഒരുപാടു പേർ ജീവിതത്തിലേക്ക് ഓടിയെത്തിയിട്ടുണ്ട്. എന്നാൽ, ഇത്തവണത്തെ യാത്രയോടെ പൊതുജനങ്ങൾക്കിടയിൽ ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നുവരുന്നു.

സംസ്ഥാനത്തിനു സ്വന്തമായൊരു എയർ ആംബുലൻസ് ഉണ്ടായിരുന്നെങ്കിൽ ജീവൻ കയ്യിലെടുത്തുള്ള റോ‍ഡ് യാത്ര ഒഴിവാക്കാമായിരുന്നില്ലേ എന്ന സംശയമാണു പ്രധാനം. എന്നാൽ, എയർ ആംബുലൻസ് കൊണ്ടുമാത്രം എല്ലാ അടിയന്തര സാഹചര്യങ്ങളും മറികടക്കാൻ കഴിയില്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം. എല്ലാ രോഗികളെയും ആകാശമാർഗം കൊണ്ടുപോകുക പ്രായോഗികമല്ല. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള രോഗികളുടെ സ്ഥിതി കൂടുതൽ സങ്കീർണമാകാൻ അന്തരീക്ഷമർദത്തിലുണ്ടാവുന്ന വ്യതിയാനം കാരണമായേക്കാമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരുടെ എയർ ആംബുലൻസ് യാത്രയ്ക്കും ഇതേ പ്രശ്നമുണ്ടാവാം. ഇതൊക്കെയാണെങ്കിലും സുരക്ഷിതയാത്ര സാധ്യമായ സന്ദർഭങ്ങൾക്കായി ഇത്തരമൊരു കരുതൽ ആവശ്യമല്ലേ എന്ന ചോദ്യം തള്ളിക്കളയാനും കഴിയില്ല.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരമൊരു പദ്ധതി ആലോചിച്ചെങ്കിലും പിന്നീടുവന്ന സർക്കാർ ധനവകുപ്പിന്റെ എതിർപ്പിനെത്തുടർന്നു നീക്കം ഉപേക്ഷിക്കുകയായിരുന്നു. സാമ്പത്തികബാധ്യതയാണ് പ്രധാന വെല്ലുവിളി. ഈയിടെ ആരോഗ്യവകുപ്പ് വീണ്ടും പഠനം നടത്തിയെങ്കിലും അത്യപൂർവ സാഹചര്യങ്ങളിൽ മാത്രമേ ഇത് ആവശ്യമായി വരുന്നുള്ളൂ എന്നാണു കണ്ടെത്തിയത്. നാവികസേനയുമായി ധാരണയുണ്ടാക്കി ആവശ്യഘട്ടങ്ങളിൽ വിമാനം ലഭ്യമാക്കാനുള്ള നീക്കവും ഫലപ്രാപ്തിയിലെത്തിയില്ല.

മംഗളൂരുവിൽനിന്നു തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് രോഗിയായ കുഞ്ഞിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലബാറിലെ ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തതയും ഇവിടെ ചർച്ചാവിഷയമാകുന്നു. ഹൃദ്രോഗവുമായി ജനിക്കുന്ന കുട്ടികൾക്കു സൗജന്യ ശസ്ത്രക്രിയ ഉറപ്പാക്കുന്ന ‘ഹൃദ്യം’ പദ്ധതിയാണ് അമൃത ആശുപത്രിയിലും ചികിത്സ ലഭ്യമാകാൻ സഹായകമായത്. ഹൃദ്രോഗം മൂലമുള്ള ശിശുമരണനിരക്ക് 50% ആയി കുറയ്ക്കാൻ സഹായിച്ച പദ്ധതിയാണിത്. മികച്ച ഈ പദ്ധതിയെക്കുറിച്ചു പലരും അറിയാതെ പോകുന്നു എന്നതാണ് നിർഭാഗ്യകരം.

ഹൃദ്യം പദ്ധതിയുടെ പാനലിൽപെട്ട ആശുപത്രിയായി ഉത്തരകേരളത്തിൽ കോഴിക്കോട് ആസ്റ്റർ മിംസ് മാത്രമാണുള്ളത്. സർക്കാർ മേഖലയിൽ ഒന്നുമില്ല. താരതമ്യേന ഗൗരവം കുറഞ്ഞ കേസുകൾ കൈകാര്യം ചെയ്യുമെങ്കിലും കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ സംവിധാനങ്ങൾ അപര്യാപ്തമാണ്. കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം വളർച്ചയിലാണെങ്കിലും നവജാതശിശുക്കളുടെ ഹൃദയശസ്ത്രക്രിയയ്ക്ക് സർക്കാർ മേഖലയിൽ തിരുവനന്തപുരം ശ്രീചിത്ര മാത്രമാണ് നിലവിൽ ആശ്രയം. ഈ പരിമിതി മറികടക്കാനാണ് താൽക്കാലികമായി സ്വകാര്യ ആശുപത്രികളെക്കൂടി ‘ഹൃദ്യം’ പാനലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ അവബോധം സൃഷ്ടിക്കുകയും സന്നദ്ധസംഘടനകളെയെല്ലാം ചേർത്തുനിർത്തുകയും ചെയ്താൽ ‘ഹൃദ്യം’ പദ്ധതിയുടെ പ്രയോജനം കൂടുതൽ പേരിലെത്തിക്കാൻ കഴിയും. അടിയന്തര വൈദ്യസഹായം വേണ്ടിവരുമ്പോൾ ആകാശയാത്ര ഒരുക്കാനായി നാവിക, വ്യോമസേനകളുമായി ചേർന്ന് സ്ഥിരംസംവിധാനമൊരുക്കാനും സർക്കാർ ശ്രമിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com