ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇനി രണ്ടു ലാപ്പുകൾ മാത്രം ശേഷിക്കെ, രാഷ്ട്രീയപാർട്ടികൾക്ക് അവരുടെ പ്രവർത്തകരിൽനിന്നു സ്വരൂപിച്ച അഭിപ്രായങ്ങളിൽ നിന്നും അവർ നടത്തിയ സ്വകാര്യ എക്സിറ്റ് പോളുകളിൽ നിന്നും ഇതുവരെയുള്ള വോട്ടിങ് ആരെയാണു പിന്തുണച്ചതെന്ന് ഏകദേശ ധാരണ കിട്ടേണ്ടതാണ്.

അതനുസരിച്ച് അവർ തന്ത്രങ്ങൾ മാറ്റണം. എക്സിറ്റ് പോളുകളുടെ കാര്യം പറയുമ്പോൾ, അവയുടെ ഇതുവരെയുള്ള ഫലങ്ങൾ പല മാധ്യമഗ്രൂപ്പുകളുടെയും കൈവശം ഉണ്ടെന്നുള്ളതാണു സത്യം.

അതനുസരിച്ച് അവർ വാർത്തകളുടെ ഊന്നൽ സൂക്ഷ്മമായി മാറ്റുന്നു. ബിജെപിയെ പിന്തുണച്ചുവന്നിരുന്ന, ഇംഗ്ലിഷ്, ഹിന്ദി ചാനലുകളും വാരികകളുമുള്ള ഒരു വലിയ മാധ്യമസ്ഥാപനത്തിന്റെ ഉടമസ്ഥൻ, രാഹുൽ ഗാന്ധിയെ പ്രശംസിച്ചുകൊണ്ടുള്ള ഒരു ലേഖനം തന്റെ വാരികയിൽ വന്നിട്ടുണ്ടെന്നു ട്വീറ്റ് ചെയ്ത് അറിയിക്കുമ്പോൾ, അത് തിരഞ്ഞെടുപ്പു ഫലത്തിന്റെ പൂർവസൂചനയാണോ എന്ന് വായനക്കാർ സംശയിക്കുന്നതു സ്വാഭാവികമാണ്. എന്നാൽ, ഘട്ടങ്ങൾ കടന്നുപോകുന്നതനുസരിച്ചു പാർട്ടികൾ തന്ത്രം മാറ്റിയോ?

ബാലാക്കോട്ടെ ഭീകരർക്കെതിരായ തിരിച്ചടി ഉയർത്തിക്കാട്ടി ദേശീയതയിൽ അധിഷ്ഠിതമായ പ്രചാരണവുമായാണ് ബിജെപി തിരഞ്ഞെടുപ്പു തുടങ്ങിയത്. തുടർന്ന് വർഗീയധ്രുവീകരണം ലാക്കാക്കി, യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള നേതാക്കളെ കൂടുതലായി രംഗത്തിറക്കി. മൂന്നാംഘട്ടം കഴിഞ്ഞതിനു ശേഷം അവരുടെ പ്രചാരണം കൂടുതൽ വ്യക്തിപരമായി. തന്നെ കൊല്ലാൻ കോൺഗ്രസുകാർ ഗൂഢാലോചന നടത്തുകയാണെന്നു പറഞ്ഞുതുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെക്കുറിച്ചുള്ള വിമർശനങ്ങളിൽ എത്തിനിൽക്കുന്നു.

കോൺഗ്രസാകട്ടെ, റഫാലിൽ തുടങ്ങി റഫാലിൽത്തന്നെ വന്നെത്തിയിരിക്കുകയാണ്. ‘ചൗക്കിദാർ ചോർ ഹെ’ എന്നതാണ് ഇപ്പോഴും രാഹുൽ ഗാന്ധിയുടെ പ്രധാന മുദ്രാവാക്യം. അവരുടെ മാനിഫെസ്റ്റോയിൽ പറഞ്ഞിട്ടുള്ള, പാവപ്പെട്ട കുടുംബങ്ങൾക്കു ധനസഹായം നേരിട്ടെത്തിക്കുന്ന ‘ന്യായ്’ പദ്ധതിയെക്കുറിച്ചും മോദിഭരണകാലത്തെ നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും പറ്റിയും അവർ സംസാരിക്കുന്നു. പ്രചാരണത്തിന്റെ തുടക്കം മുതൽ അഞ്ചാംഘട്ടം തീരുന്നതുവരെ കോൺഗ്രസിന്റെ പ്രചാരണത്തിലെ പ്രമേയങ്ങൾക്കു മാറ്റംവന്നിട്ടില്ല.

മോദി പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയിട്ടും, ആ പഴത്തൊലികളിലൊന്നും ചവിട്ടി തെന്നിവീഴാതെ അവർ വഴിമാറി നടക്കുന്നു എന്നുകൂടി ചേർക്കാനുണ്ട്. ഇതിന്റെ അർഥം, കോൺഗ്രസിനു വിജയത്തിനുള്ള ഫോർമുല കൈവശമുണ്ടെന്നും ബിജെപിക്കു ലഭിക്കുന്ന സൂചനകൾ ആശാവഹമല്ല എന്നുമല്ല.

മിക്കവാറും സംഭവിക്കുന്നതു മറ്റൊന്നായിരിക്കും: എക്സിറ്റ് പോളുകളും മറ്റ് ഫീഡ്ബാക്ക് മാർഗങ്ങളും നൽകുന്ന വിവരം വ്യക്തതയില്ലാത്തതും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമായിരിക്കും. തരംഗമില്ലാത്ത 2019ലെ തിരഞ്ഞെടുപ്പിൽ, വോട്ടർമാർ മൗനത്തിലാണ് എന്നതാണു സത്യം; പ്രത്യേകിച്ചും ഹിന്ദി ഹൃദയഭൂമിയിൽ.

അതുകൊണ്ട് അവരുടെ മനസ്സു വായിച്ചെടുക്കുന്നതിൽ രാഷ്ട്രീയപാർട്ടികൾ ബുദ്ധിമുട്ടുന്നു. കോൺഗ്രസ് പറഞ്ഞതുതന്നെ പറയുന്നു. മോദിക്ക് 2014ലെ പോലെ സ്വപ്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ പ്രയാസമുണ്ട്. അതുകൊണ്ട് അദ്ദേഹം ഗുജറാത്ത് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ, ചില കാലങ്ങളിൽ വിജയംകണ്ട തനതുരീതിയിൽ രാജ്യമെമ്പാടും പ്രചാരണം നടത്തുന്നു.

∙ മലയാളിയും ആനയും 

തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ അടഞ്ഞ ഗോപുരവാതിൽ തുറന്ന് ജനലക്ഷങ്ങൾക്കു മുൻപിലേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പ്രത്യക്ഷപ്പെട്ടു തുമ്പിക്കൈ ഉയർത്തുന്ന ദൃശ്യം കണ്ടവർ ആരും മറക്കുമെന്നു തോന്നുന്നില്ല. അത്രയ്ക്കു നാടകീയമാണ്, ഒരു മഹാനടന്റെ തിരനോട്ടം പോലെയുള്ള ആ പ്രവേശം.

തലയെടുപ്പു മാത്രമല്ല രാമചന്ദ്രനെ വേറിട്ടുനിർത്തുന്നത്. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, ആറ്റിറ്റ്യൂഡും (ഭാവം) തെച്ചിക്കോട്ടെ ആനയ്ക്കു ധാരാളമുണ്ട്. ഒരിക്കൽക്കൂടി ആ കാഴ്ച കാണണമെന്ന് തൃശൂർപൂരം കാണാൻ വരുന്നവർക്കു തോന്നുന്നതു സ്വാഭാവികമാണ്. എന്നാൽ, വൃദ്ധിക്ഷയങ്ങളുടെ പ്രകൃതിനിയമം രാമചന്ദ്രനിൽ നടപ്പിലായിക്കൊണ്ടിരിക്കുകയാണ്.

ആനപ്രേമികൾ അതു മനസ്സിലാക്കി നിരാശ ഉള്ളിലൊതുക്കും. അതല്ലാതെ, മറ്റു വിവാദങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. മറ്റൊരു സമൂഹത്തിനുമില്ലാത്ത രീതിയിലാണ് മലയാളിയും ആനയുമായുള്ള ബന്ധം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊട്ടാരത്തിൽ ശങ്കുണ്ണി പ്രസിദ്ധീകരിച്ച ‘ഐതിഹ്യമാല’യിൽ എട്ട് ആനകളുടെ ‘ജീവചരിത്ര’മുണ്ട്. ആനകളെക്കുറിച്ചുള്ള മലയാളിയുടെ സങ്ക‍ൽപങ്ങൾ ഊട്ടിയുറപ്പിക്കുന്നതിൽ ഈ ഐതിഹ്യങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഈ സങ്കൽപങ്ങളുടെ ചുരുക്കമിതാണ്: ആന മനുഷ്യസ്വഭാവമുള്ള ജീവിയാണ്.

യജമാനൻ മരിച്ചാൽ ഭക്ഷണം ഉപേക്ഷിക്കുന്നതു മുതൽ ദ്രോഹിക്കുന്നവർക്കെതിരെ തീരാപ്പക കൊണ്ടുനടക്കുന്നതു വരെയുള്ള, മനുഷ്യസഹജമായ വികാരങ്ങൾ ഉൾക്കൊള്ളുന്ന പല ആനക്കഥകളും കൊട്ടാരത്തിൽ ശങ്കുണ്ണി പറയുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ വൈക്കത്ത് തിരുനീലകണ്ഠനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: ‘അത് എന്നല്ലാതെ ‘അവൻ’ എന്നു പറയുന്നതു ശരിയല്ലെന്നു ചിലർക്കു തോന്നിയിരിക്കാം. എന്നാൽ, തിരുനീലകണ്ഠൻ സ്വഭാവം കൊണ്ട് ഒരു മൃഗമല്ലാതെയിരുന്നതിനാൽ അപ്രകാരം വിളിക്കുന്നു’.

കൊട്ടാരത്തിൽ ശങ്കുണ്ണി രേഖപ്പെടുത്തിയ, പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിലെ മനുഷ്യരും ആനകളുമായുള്ള ബന്ധം തുടർന്നുള്ള കാലത്തു ബലപ്പെടുകയാണു ചെയ്തത്. സിനിമ മുതൽ ഫെയ്സ്ബുക് വരെയുള്ള മാധ്യമങ്ങൾ ഈ ആനസങ്കൽപം വളർത്തി. ഇന്ന് ആനയെ ‘അത്’ എന്ന് ആരും വിളിക്കുന്നില്ല.

പല ആനകളും ധാരാളം ‘ഫാൻസുള്ള’ സൂപ്പർ സ്റ്റാറുകളാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പലർക്കും ‘രാമൻ’ എന്ന സ്നേഹമുള്ള ചുരുക്കപ്പേരാകുന്നെങ്കിൽ ചിലർക്ക് ആളെക്കൊല്ലിയാണ്. നമ്മൾ ആനകൾക്കുമേൽ ചാർത്തിക്കൊടുക്കുന്ന ഈ മനുഷ്യപദവി തികച്ചും അവാസ്തവികമാണ്.

അവയുടെ സ്വാഭാവിക ആവാസസ്ഥലം കാടു തന്നെയാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനടക്കമുള്ള ആനകൾ ഇടയുന്നത് ഈ കാടിന്റെ ഓർമകളിലായിരിക്കും. വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രശസ്തമായ ‘സഹ്യന്റെ മകൻ’ എന്ന കവിതയിൽ, എഴുന്നള്ളിച്ചു നിർത്തിയ ആന വിരണ്ടത് തീർച്ചയായും സഹ്യന്റെ സാനുക്കളിൽ അവൻ വളർന്ന കാടിന്റെ ഓർമയിൽത്തന്നെയാണ്: ‘കാൽക്ഷണാലവൻ മുന്നോട്ടാഞ്ഞു - പൊട്ടുന്നു കാലിൽ കൂച്ചുചങ്ങല, യല്ല കുടിലം വല്ലീജാലം’. സ്കോർപ്പിയൺ കിക്ക്: കോൺഗ്രസിനു 100 സീറ്റ് തികച്ചു കിട്ടില്ലെന്ന് പ്രകാശ് കാരാട്ട്. ചിലർക്ക് എപ്പോഴും കണ്ണ് അടുത്ത വീട്ടിലാണ്.

∙ സ്കോർപ്പിയൺ കിക്ക്

കോൺഗ്രസിനു 100 സീറ്റ് തികച്ചു കിട്ടില്ലെന്ന് പ്രകാശ് കാരാട്ട്.

ചിലർക്ക് എപ്പോഴും കണ്ണ് അടുത്ത വീട്ടിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com