ADVERTISEMENT

ഗുരുവായൂരപ്പനെ ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീടു പങ്കെടുത്ത ബിജെപിയുടെ സമ്മേളനത്തിന് ‘അഭിനന്ദൻ‍ സഭ’യെന്നു പേരിട്ടതു സംസ്ഥാന ബിജെപിയിൽ‍ രസകരമായ ചർച്ചയ്ക്കു വഴിയൊരുക്കിയിരുന്നു. പ്രധാനമന്ത്രിയെ അങ്ങോട്ട് അഭിനന്ദിക്കാമെന്നതു ശരി. പക്ഷേ, സംസ്ഥാന ഘടകത്തിന് ഇങ്ങോട്ട് അതേറ്റുവാങ്ങാൻ ഭാഗ്യമില്ലല്ലോ എന്നായിരുന്നു അതിന്റെ  ചുരുക്കം. പക്ഷേ, അധികാരമേറ്റ ഉടൻ മോദി കേരളത്തിലേക്കാണ് എത്തിയതെന്നതു പാർട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

തിരുപ്പതി ക്ഷേത്രദർശനത്തിനും അദ്ദേഹം പോയിരുന്നു. പക്ഷേ, പൊതുപരിപാടിയിൽ പങ്കെടുത്തതു കേരളത്തിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉദ്ദേശിച്ച മുന്നേറ്റം കേരളത്തിൽ കാഴ്ചവയ്ക്കാൻ ബിജെപിക്കായില്ല. അതുകൊണ്ട് മോദിയുടെ റഡാർക്കണ്ണുകളിൽ നിന്നു കേരളം ഒഴിവാകുന്നില്ല.പ്രധാനമന്ത്രിയുടെ വരവിലും പ്രഖ്യാപനങ്ങളിലും ആ സന്ദേശം അടങ്ങുന്നുവെന്നു വിശ്വസിക്കാനാണു കേരളനേതൃത്വത്തിന് ഇഷ്ടം. ഭരണമുന്നണിയായ എൽഡിഎഫും പ്രതിപക്ഷമായ യുഡിഎഫും ഒരേസമയം ഉദ്വേഗത്തിലാണ്.

കേന്ദ്രാധികാരം കൂടുതൽ കരുത്തോടെ കയ്യാളിയ മോദിയുടെ ഇനിയുള്ള മനോഭാവം എന്തായിരിക്കും? രാജ്നാഥ് സിങ്ങല്ല, അമിത് ഷായാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയെന്നു കരുതലോടെ സിപിഎം ഉൾക്കൊണ്ടുകഴിഞ്ഞു. ഡൽഹിയിൽ ഇന്നു ചേരുന്ന സംസ്ഥാന പ്രസിഡന്റുമാരുടെയും സംഘടനാ സെക്രട്ടറിമാരുടെയും യോഗത്തിൽ മുന്നോട്ടെന്ത് എന്നതിനെക്കുറിച്ചു ബിജെപി കേരളഘടകത്തിന് അമിത് ഷാ സൂചനകൾ നൽകിയേക്കാം.

താമര വിരിയാത്തത് എന്തുകൊണ്ട്? 

എല്ലാ വിഭാഗങ്ങളിലുമുള്ള മതനിരപേക്ഷ വോട്ടർമാർ കേരളത്തിൽ ബിജെപിയുടെ പരാജയം ഉറപ്പുവരുത്താനായി ഒന്നിച്ചുവെന്ന വിശകലനമാണു സംഘപരിവാറിന്റേത്. ജയിക്കാൻ സാധ്യതയുണ്ടെന്നു പ്രവചിച്ച തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിൽ അതു വളരെ പ്രകടമായി. ഇവിടെയെല്ലാംതന്നെ പോളിങ് ശതമാനം കാര്യമായുയർന്നു. ബിജെപി അനുകൂല വോട്ടർമാർ ഇരച്ചുവന്നതായിരുന്നില്ല അത്.

പാർട്ടിയിൽ വിശ്വസിക്കുന്നവർ 2014ലും വോട്ട് ചെയ്തിട്ടുണ്ട്. ചിന്തിച്ചുറപ്പിച്ച നിലയിൽ മറുഭാഗമാണു നീങ്ങിയത്. അതോടെ തിരുവനന്തപുരത്ത് ഒ.രാജഗോപാലിനു കിട്ടിയ മതനിരപേക്ഷ വോട്ടുകൾ കുമ്മനത്തിനു കിട്ടിയില്ല. ബിജെപിയുടെ വോട്ട് വിഹിതം 2014നെക്കാൾ 1% കുറഞ്ഞു. പത്തനംതിട്ടയിലെ 6 ലക്ഷത്തോളം വരുന്ന ഭൂരിപക്ഷവിഭാഗങ്ങളുടെ പകുതി വോട്ട് പോലും കെ.സുരേന്ദ്രനു ലഭിച്ചില്ല.

ന്യൂനപക്ഷത്തിനു വലിയ സ്വാധീനമുള്ള തൃശൂരിൽ ആ പിന്തുണ സുരേഷ് ഗോപിക്ക് ഉണ്ടായതേയില്ല. ത്രികോണമത്സരം നടക്കുമ്പോൾ ജയിക്കാൻ കേരളത്തിൽ മൂന്നര ലക്ഷത്തോളം വോട്ട് വേണം. ന്യൂനപക്ഷവോട്ട് കൂടി കിട്ടാതെ അതിനു സാധിക്കില്ല.

ഇതു മനസ്സിലാക്കി തിരുവനന്തപുരത്തു ക്രിസ്ത്യൻ വോട്ട് സമാഹരണത്തിനു ബിജെപി വലിയ നീക്കം നടത്തിയെങ്കിലും തീരദേശം ആർത്തലച്ചുവന്നു വോട്ട് ചെയ്തതു ശശി തരൂരിനാണ്. അൽഫോൻസ് കണ്ണന്താനം, പി.സി.തോമസ്, പി.സി.ജോർജ് എന്നിവരുടെ സ്വന്തം നാടുകൾ ഉൾപ്പെടുന്ന പത്തനംതിട്ടയിൽ ന്യൂനപക്ഷവോട്ട് സമാഹരിച്ചു ബിജെപിക്കു നൽകാൻ അവർക്കുമായില്ല.

അങ്ങോട്ടുള്ള പാലമിടാനാണു കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയത്. ശ്രമിച്ചിട്ടുണ്ടാകും; പക്ഷേ ഫലം കണ്ടില്ലെന്ന വിലയിരുത്തലിലാണ് രണ്ടാം മോദി മന്ത്രിസഭയിൽ അദ്ദേഹത്തിനു പദവി നഷ്ടമായത്. ബിജെപിക്കു ശുഭസൂചനകൾ ഇല്ലെന്നല്ല. 2014ലെ 18 ലക്ഷം വോട്ട് 32 ലക്ഷമായി ഉയർന്നു. അപ്പോഴും നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ വർധന 3 ലക്ഷം മാത്രം. 2014ൽ നാലിടത്തു മാത്രമാണു 15 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിച്ചതെങ്കിൽ ഇക്കുറി ഏഴിടത്തായി.

അതിൽ അഞ്ചിടത്തും 20% കടന്നു (2014ൽ തിരുവനന്തപുരം മാത്രം). എന്നാൽ, പാർട്ടി പ്രതീക്ഷയർപ്പിച്ചു പോന്ന കാസർകോട്ട് 1.7% വോട്ട് ചോർന്നു. വലിയ കുതിപ്പുണ്ടായതു തൃശൂർ (17% വർധന), ആറ്റിങ്ങൽ (14%), ആലപ്പുഴ (13%) എന്നിവിടങ്ങളിൽ. ഇരുമുന്നണികളുടെയും വോട്ട് ചോർത്താൻ പാർട്ടിക്കു കഴിഞ്ഞുവെന്നതിനു തെളിവായി ഇതിനെ വിലയിരുത്തുന്നു.

സ്ഥിരതയുള്ള ഇടതുവോട്ടുകളും പാട്ടിലാക്കാൻ കഴിഞ്ഞു എന്നതാണ് 2019ന്റെ മുഖ്യനേട്ടങ്ങളിലൊന്നായി ബിജെപി കാണുന്നത്. 40.25% വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയ ബംഗാളിന്റെയും 49.03 ശതമാനത്തോടെ മുന്നിലെത്തിയ ത്രിപുരയുടെയും വഴി കേരളത്തിൽ തുറക്കുമെന്ന മോഹം ആ വിശകലനത്തിലടങ്ങുന്നു. രണ്ടു സംവരണമണ്ഡലങ്ങളും ബിഡിജെഎസിനു നൽകിയതു മൂലം ദലിത് വോട്ടർമാരെല്ലാം അകന്നുപോയെന്ന ആക്ഷേപം സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടവർ നേതൃയോഗത്തിൽ ഉയർത്തിയിരുന്നു.

പക്ഷേ, എവിടെയാണു പിടിമുറുക്കേണ്ടത് എന്നതിനെക്കുറിച്ചു നേതൃത്വത്തിനു ബോധ്യമുണ്ട്. അതുകൊണ്ടാണ് കേന്ദ്ര മന്ത്രിസഭാ സത്യപ്രതിജ്ഞാച്ചടങ്ങിൽ‍ 4 ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ സാന്നിധ്യം അവർ ഉറപ്പാക്കിയത്. യുപിഎക്ക് ഏറ്റവും വലിയ സംഭാവന നൽകിയ സംസ്ഥാനമാണു കേരളം. അവിടെ അധികാരത്തിലുള്ളത് ഇടതുമുന്നണിയും. കടന്നുകയറലിനും ചെറുത്തുനിൽപിനുമുള്ള പോർമുഖങ്ങൾ കൂടുതലായി ഇവിടെ തുറക്കാൻ പോകുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com