കാക്കിയാണെങ്കിലും കഷ്ടമാണ് ! സ്വാധീനങ്ങൾക്കും സമ്മർദങ്ങൾക്കും നടുവിൽ പൊലീസുകാർ
Mail This Article
അമിത ജോലിഭാരം മുതൽ അനാവശ്യ സ്വാധീനങ്ങൾ വരെ പലതരം സമ്മർദങ്ങളുടെ നടുവിലാണ് കേരളത്തിലെ പൊലീസുകാർ. മേലുദ്യോഗസ്ഥരുടെ പീഡനങ്ങൾക്കു വിധേയരായി സഹികെട്ടു കഴിയുന്ന ഒരുപാടു പേരുണ്ട് സേനയിൽ. അവരിൽ ചിലരുടെ അനുഭവകഥകളിലൂടെ...
മലപ്പുറം തടവറ: പ്രമോഷൻ തീരുമാനം വാട്സാപ് ഗ്രൂപ്പിൽ!
സർവീസ് ചട്ടങ്ങളനുസരിച്ചുള്ള സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ലഭിക്കുന്നില്ലെന്നു പരാതി നൽകിയ പൊലീസുകാരെ, യൂണിയൻ നേതാക്കളായ ഭരണവിഭാഗം ഉദ്യോഗസ്ഥർ ചേർന്നു ‘തളച്ചിട്ടിരിക്കുകയാണ്’ മലപ്പുറം എആർ ക്യാംപിൽ. തങ്ങൾക്കു ശേഷം ജോലിയിൽ പ്രവേശിച്ച, മറ്റു റേഞ്ചുകളിലെ പൊലീസുകാരെല്ലാം സ്ഥാനക്കയറ്റം നേടുകയും സ്വന്തം ജില്ലകളിലേക്കു സ്ഥലംമാറ്റം വാങ്ങുകയും ചെയ്തിട്ടും 15 വർഷമായി ക്യാംപിൽത്തന്നെ കിടക്കാനാണ് അവരുടെ വിധി.
നിയമപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് നൽകിയതോടെ സംസ്ഥാന പൊലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ടിന്റെ വകയായിരുന്നു ‘ആദ്യ പണി’. സ്ഥലംമാറ്റത്തിനു പരിഗണിക്കണമെന്ന നിർദേശം നടപ്പാക്കുന്നത് സാങ്കേതിക കാരണങ്ങൾ പറഞ്ഞു വൈകിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടിട്ടും ഫയൽ നീങ്ങിയില്ല. ഒടുവിൽ ആഭ്യന്തരവകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ഫയലിൽ ഒപ്പിട്ടിട്ടും ഉത്തരവായി പുറത്തിറങ്ങുന്നതു വൈകുകയാണ്.
മലപ്പുറം ജില്ലാ പൊലീസ് ആസ്ഥാനത്ത് 3 വർഷമായി 12 സീനിയർ സിവിൽ പൊലീസ് ഓഫിസർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടന്നിട്ടും സ്ഥാനക്കയറ്റത്തിനു നടപടിയെടുത്തിട്ടില്ല. ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടും ജില്ലാതല ഭരണവിഭാഗം ഉദ്യോഗസ്ഥൻ കനിയാത്ത സ്ഥിതി. ഭരണവിഭാഗം ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പിൽ ചർച്ച ചെയ്താണ് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും തീരുമാനിക്കുന്നതെന്നും ആക്ഷേപമുണ്ട്.
കോഴിക്കോട് മറിമായം: പരാതിക്കാരിയെ ‘ഒഴിവാക്കിയ’ വിധം
മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നുവെന്നു കാണിച്ച് രണ്ടു വർഷം മുൻപു പരാതി നൽകിയ വനിതാ സിവിൽ പൊലീസ് ഓഫിസറുടെ പരാതി കീഴ്മേൽ മറിഞ്ഞു! ഡ്യൂട്ടി നിശ്ചയിക്കുന്നതിൽ പക്ഷപാതിത്വം കാട്ടുന്നുവെന്നും അമിത ജോലിഭാരം അടിച്ചേൽപിക്കുന്നുവെന്നും പരാതി നൽകിയ പൊലീസുകാരി ഇടതുപക്ഷ അനുഭാവിയായിരുന്നു. പക്ഷേ, ആരോപണവിധേയരായ ഉദ്യോഗസ്ഥൻ പൊലീസ് അസോസിയേഷനിലെ പ്രമുഖൻ. പരാതി അന്വേഷിക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥൻ പരാതിക്കാരിക്ക് എതിരായാണു റിപ്പോർട്ട് നൽകിയത്.
സ്ഥിരം പരാതിക്കാരിയാണെന്നും ഇഷ്ടമില്ലാത്ത ഡ്യൂട്ടി ഒഴിവാക്കാനായി മേലുദ്യോഗസ്ഥർക്കെതിരെ പരാതി നൽകുന്നതാണെന്നുമായിരുന്നു റിപ്പോർട്ട്. ഇതോടെ പൊലീസുകാരിക്ക് അനുകൂലമായി യൂണിയനിലെ ഒരുവിഭാഗം രംഗത്തെത്തി. പരാതിയുമായി മുന്നോട്ടുപോകാനായിരുന്നു തീരുമാനം. ഒടുവിൽ നേതാക്കൾ ഇടപെട്ട് ഇവർക്കു വനിതാ സെല്ലിലേക്കു സ്ഥലംമാറ്റം നൽകിയാണു പ്രശ്നം പരിഹരിച്ചത്.
എറണാകുളം ‘ബന്ധം’ : ബൊക്കെ നന്നായാൽ രക്ഷ!
കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ ചെറിയ സമ്മർദമല്ല അനുഭവിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ആദ്യം വിളിക്കുക സെൻട്രൽ സ്റ്റേഷനിലേക്കാണ്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നു വരുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താമസം, ഭക്ഷണം, വാഹനം എന്നിവ ഏർപ്പാടാക്കേണ്ടത് സെൻട്രൽ സ്റ്റേഷനിലെ പൊലീസുകാരാണ്. ഒരു ഉന്നത ഉദ്യോഗസ്ഥൻ, സ്വകാര്യ ആവശ്യത്തിനു വേണ്ടി ബൊക്കെ വാങ്ങിവയ്ക്കാൻ ആവശ്യപ്പെട്ടത് സെൻട്രൽ സ്റ്റേഷനിലുള്ളവരോടാണ്. 1500 രൂപയുടെ ബൊക്കെ, നിലവാരം കുറഞ്ഞുപോയി എന്നു പറഞ്ഞ്, ഇതേ പൊലീസുകാരുടെ മുന്നിലേക്കു വലിച്ചെറിയുകയും ചെയ്തു. ഇതിന്റെ പണം നൽകിയതും പൊലീസുകാരാണ്.
കഞ്ചാവുകേസ് പിടിക്കണമെന്നാവശ്യപ്പെട്ടാണ് എറണാകുളം റൂറൽ പൊലീസ് ജില്ലയിലെ ഉദ്യോഗസ്ഥരെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പീഡിപ്പിച്ചത്. കഞ്ചാവുകേസ് പിടിച്ചില്ലെങ്കിൽ, ഇൻസ്പെക്ടർമാരെ എസ്പി ഓഫിസിൽ ഉച്ചവരെ വെറുതെ ഇരുത്തിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ശിക്ഷാരീതി. ഇതോടെ, കയ്യിൽ കിട്ടിയ പ്രതികളുടെയൊക്കെ പേരിൽ ഇൻസ്പെക്ടർമാർ കഞ്ചാവുകേസ് ചുമത്തുന്നതും വർധിച്ചു. ഒരുതവണ പിടിച്ച കഞ്ചാവ്, പലരുടെ പേരിൽ കേസാക്കുന്നതും പതിവായി.
‘കഠിനമായി അധിക്ഷേപിച്ചു, അനാവശ്യമായി കേസെടുക്കാൻ സമ്മർദം ചെലുത്തി’
കാണാതായ സർക്കിൾ ഇൻസ്പെക്ടർ വി.എസ്.നവാസിന്റെ ഭാര്യ ആരിഫ പറയുന്നത്:
‘ബുധനാഴ്ച രാത്രി ക്വാർട്ടേഴ്സിലെത്തിയപ്പോൾ, അദ്ദേഹം വാഹനത്തിൽനിന്നു ഫോൺ എടുത്തിരുന്നില്ല. ഞാനാണു പിന്നീടു ഫോൺ എടുത്തുകൊടുത്തത്. രാത്രി യൂണിഫോം ധരിച്ചു പോയിട്ട് തിരിച്ചെത്തുന്നതു വ്യാഴാഴ്ച പുലർച്ചെ നാലിനാണ്. വന്നപ്പോൾ വല്ലാതെ വിഷമിച്ചിരിക്കുന്നതാണു കണ്ടത്. കാര്യം തിരക്കിയപ്പോൾ, ‘ഒരുപാട് വഴക്കു കേട്ടു, നീ ഇപ്പോൾ ഒന്നും ചോദിക്കരുത്’ എന്നു പറഞ്ഞു.
കിടന്നെങ്കിലും പിന്നീട് എഴുന്നേറ്റു ടിവി കാണുന്നതു കണ്ടു. എസിപിയുമായി വയർലെസിലൂടെയുണ്ടായ സംസാരമാണെന്നു പറഞ്ഞിരുന്നു. അപ്പോൾ വിഷമിപ്പിക്കേണ്ടെന്നും ഉറങ്ങി എഴുന്നേറ്റ ശേഷം വിശദമായി കാര്യങ്ങൾ ചോദിക്കാമെന്നുമാണു വിചാരിച്ചത്. ആ 20 മിനിറ്റിനു ശേഷമാണ് അദ്ദേഹത്തെ കാണാതായത്.
ഒട്ടേറെ പ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. അപ്പോഴെല്ലാം പിടിച്ചുനിന്നു. വ്യക്തിപരമായി അധിക്ഷേപിക്കലും അനാവശ്യമായി കേസെടുക്കാൻ നിർബന്ധിക്കലുമൊക്കെയുണ്ടായിരുന്നു. ഭർത്താവിനെ കാണാതായപ്പോൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചു. മറുപടി ഇല്ലാതായപ്പോഴാണു പരാതി കൊടുത്തത്. സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വന്നു മൊഴിയെടുത്തു പോയതല്ലാതെ ഇതുവരെ അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
പിന്നീട് സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വന്ന് അദ്ദേഹം കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തതിനു തെളിവു ലഭിച്ചതായി അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും കാണിച്ചു. അതു മാത്രമാണ് ആശ്വാസം. മറ്റൊരു മറുപടിയും ലഭിച്ചില്ല. കേസ് അന്വേഷിക്കുന്ന ഡിസിപിയുമായും സംസാരിച്ചിരുന്നു. അവർ ‘അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്, കുട്ടികളെ ആശ്വസിപ്പിക്കൂ’ എന്നാണു പറഞ്ഞത്. മക്കൾ അച്ഛൻ മിഠായിയുമായി വരുന്നത് കാത്തിരിക്കുന്ന കുഞ്ഞു കുട്ടികളല്ല. അവരോട് എനിക്കു സമാധാനം പറയണം.പൊലീസിന്റെ സഹായമല്ലാതെ മറ്റൊരു വഴിയുമില്ല. അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥർക്കെതിരെ പ്രത്യേകമായി പരാതി നൽകിയിട്ടില്ല.
അക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയം വേണം. ആദ്യം ഭർത്താവിനെ കണ്ടെത്തുകയാണു വേണ്ടത്. ഇതിനിടെ സഹപ്രവർത്തകരും സുഹൃത്തുക്കളും വന്ന് ആശ്വസിപ്പിക്കുകയും കണ്ടെത്തുന്നതിനു സഹായിക്കാമെന്നു പറയുകയും ചെയ്തു. കാണാതായതിന്റെ തലേദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ മൊഴിനൽകാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.’