ADVERTISEMENT

രണ്ടു ദശകക്കാലത്തെ രാഷ്ട്രീയജീവിതം പിന്നിടുമ്പോൾ, നവീൻ പട്‌നായിക് ഒരു പ്രഹേളികയായി തുടരുകയാണ്. ഒഡീഷയിലെ ജനപ്രിയനേതാവായ അദ്ദേഹത്തിന്റെ കക്ഷി ബിജു ജനതാദൾ (ബിജെഡി) ഇതിനകം അഞ്ചുവട്ടം തുടർച്ചയായി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു.

രാജ്യസഭയിലേക്ക് ഒഡീഷയിൽനിന്നുള്ള മൂന്നു സീറ്റും സ്വന്തമാക്കാനുള്ള ആൾബലം ഉണ്ടായിട്ടും അദ്ദേഹം ഒരു ബിജെപി സ്ഥാനാർഥിക്കു കൂടി ഇത്തവണ രാജ്യസഭയിലേക്ക് ഇടം നൽകി. തിരഞ്ഞെടുപ്പുകാലത്ത് ബിജെപി നവീൻ പട്‌നായിക്കിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടിരുന്നു.

ബിജെഡിയിലെ പല പ്രമുഖ നേതാക്കളെയും വലവീശിപ്പിടിക്കാനും ബിജെപിക്കു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പട്നായിക് 2 സീറ്റിലേക്ക് സ്വന്തം പാർട്ടിക്കാരെ നിർത്തുകയും ബിജെപിയിൽ ചേർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അശ്വനി വൈഷ്ണവിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത്. 

ഒരു വെടിക്കു രണ്ടു പക്ഷി എന്നതുപോലൊരു നീക്കമാണ് ഇതിലൂടെ പട്നായിക് നടത്തിയത്. ദേശീയ രാഷ്ട്രീയത്തിൽ വൻശക്തിയായി അധികാരത്തിൽ തുടരുന്ന ബിജെപിയോട് തനിക്കു പകയൊന്നുമില്ലെന്ന സന്ദേശമാണ് നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും അദ്ദേഹം നൽകുന്നത്.

മേയിൽ ഫാനി ചുഴലിക്കാറ്റ് ഉയർത്തിയ വെല്ലുവിളികളെ നേരിടാൻ കേന്ദ്രം നൽകിയ സഹായങ്ങൾക്കു തിരഞ്ഞെടുപ്പു കഴിഞ്ഞയുടൻ അദ്ദേഹം നന്ദി പ്രകടിപ്പിച്ചിരുന്നു. മോദി  തിരികെ പട്‌നായിക്കിനെ പ്രശംസിക്കുകയും ചെയ്തു.

പ്രചാരണകാലത്ത് ഇരുവരും പരസ്പരം നടത്തിയ രൂക്ഷമായ ആക്രമണങ്ങൾ മറന്നുകൊണ്ടുള്ള നീക്കങ്ങളായിരുന്നു ഇത്. 

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ 6 രാജ്യസഭാംഗങ്ങളെ മത്സരിക്കാനിറക്കിയത് പട്‌നായിക് നടത്തിയ ചൂതാട്ടമായിരുന്നു.

ഇതിൽ 4 പേർ വിജയിച്ചു രണ്ടുപേർ തോറ്റു. തിരഞ്ഞെടുപ്പു കഴിഞ്ഞതിനു പിന്നാലെ രാജ്യസഭയിലേക്കുള്ള 4 ഒഴിവുകളിൽ മൂന്നെണ്ണത്തിൽ കമ്മിഷൻ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.

രാജ്യസഭയിൽ എൻഡിഎക്കു ഭൂരിപക്ഷമില്ലാത്തതിനാൽ അംഗങ്ങളുടെ എണ്ണം കൂട്ടാൻ പലവഴികൾ നോക്കിക്കൊണ്ടിരിക്കെ ഒഡീഷയിൽനിന്നു ബോണസ്സായി ലഭിച്ച ഒരു രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ബിജെപിക്കു കൃതജ്ഞതയുണ്ട്.  

ആന്ധ്രയിൽ തെലുങ്കുദേശം പാർട്ടി പിളർത്തി അവരുടെ 6 രാജ്യസഭാംഗങ്ങളിൽ നാലുപേരെയും കാവിപക്ഷത്തേക്കു കൊണ്ടുപോയി. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ആന്ധ്രയിൽ നിലം തൊടാനായില്ല.

പക്ഷേ, പഴയ സുഹൃത്തും ഇപ്പോൾ ബദ്ധശത്രുവുമായ തെലുങ്കുദേശം പാർട്ടിയിൽനിന്ന് എംപിമാരെയും എംഎൽഎമാരെയും വലവീശിപ്പിടിക്കാനുള്ള ശ്രമങ്ങളാണു ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.

ഒഡീഷയിൽ പട്‌നായിക് ചെയ്തുകൊടുത്ത ഔദാര്യത്തിൽ ബിജെപി കേന്ദ്രനേതൃത്വത്തിനു മനസ്സ് നിറഞ്ഞെങ്കിലും സംസ്ഥാന നേതാക്കൾ അമ്പരപ്പിലാണ്. 

കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയ ഒഡീഷ ബിജെപി ഘടകം സംസ്ഥാനത്തു ബിജെഡിക്കു ബദലായി ഉയർന്നുവരാനുള്ള തീവ്രശ്രമങ്ങളിലാണ്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഒഡീഷയിൽ ഒരു ബിജെപി മുഖ്യമന്ത്രിയെ കൊണ്ടുവരികയാണു ലക്ഷ്യം. 2004 ൽ സഭാകാലാവധി തീരാൻ ഒരു വർഷം ബാക്കിയുള്ളപ്പോഴാണ് പട്നായിക് തിരഞ്ഞെടുപ്പു നടത്തിയത്.

അതുകൊണ്ട് സംസ്ഥാനത്തു നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടന്നുവരുന്നു. 2004, 2009, 2014 വർഷങ്ങളിലും ഇപ്പോൾ 2019 ലും ബിജെഡിക്കു മേൽക്കൈ ലഭിച്ചു. ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ ആശയം മുൻനിർത്തി വിളിച്ചുകൂട്ടിയ എല്ലാ സർവകക്ഷി യോഗങ്ങളിലും പട്‌നായിക് മോദിയെ പിന്തുണയ്ക്കുകയും ചെയ്തു.

പട്‌നായിക്കിന്റെ ഔദാര്യത്തിനു മറ്റൊരു കാരണം കൂടിയുണ്ട്. ബിജെപി തങ്ങളുടെ വർധിത ശക്തി ഉപയോഗിച്ച് തെലുങ്കുദേശം പോലുള്ള കക്ഷികളിൽനിന്നും പാർലമെന്റിൽ നിഷ്‌പക്ഷമായി നിൽക്കുന്ന കക്ഷികളിൽനിന്നും അംഗങ്ങളെ അടർത്തിയെടുക്കുന്ന പരിപാടി തുടരുമെന്നു മുഖ്യമന്ത്രിയുടെ ഉപദേശകർക്കു മനസ്സിലായി. അതിനാൽ എൻഡിഎയിൽ അംഗമല്ലെങ്കിലും പട്‌നായിക് ഒരു അനുനയനീക്കം നടത്തുകയാണു ചെയ്തത്. 

ആന്ധ്രയിൽ നിയമസഭാ, ലോക്സഭാ സീറ്റുകൾ തൂത്തുവാരിയ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിക്കും മോദിയോടു സൗമ്യസമീപനമാണുള്ളത്.

രാജ്യസഭയിൽ കാര്യമായ സാന്നിധ്യമുള്ള തൃണമൂൽ കോൺഗ്രസ്, തെലങ്കാന രാഷ്ട്ര സമിതി പോലുള്ള കക്ഷികളുടെ അംഗങ്ങളെ പോക്കറ്റിലാക്കുന്നതിലാണ് ഇപ്പോൾ ബിജെപിയുടെ ശ്രദ്ധ മുഴുവനും.

സമർഥമായ ഞാണിൻമേൽ കളിയുടെ കാര്യത്തിൽ പേരുകേട്ട മറ്റൊരു ദീർഘകാല മുഖ്യമന്ത്രി ബിഹാറിലെ നിതീഷ് കുമാറാണ്. 2005 ൽ മുഖ്യമന്ത്രിയായശേഷം അദ്ദേഹത്തിന്റെ മിക്കവാറും നീക്കങ്ങൾ വിജയം കണ്ടു.

2015 ൽ ബിജെപിക്കെതിരെ രാഷ്ട്രീയ ജനതാദളും കോൺഗ്രസുമായി ചേർന്നു സഖ്യമുണ്ടാക്കി മത്സരിച്ചു ജയിച്ചു. പിന്നീട് ആ സഖ്യം ഉപേക്ഷിച്ച് എൻഡിഎയിലേക്കു മടങ്ങിയെത്തുകയും ചെയ്തു.

പക്ഷേ, ഇപ്പോൾ കേന്ദ്രമന്ത്രിസഭയിൽ നിതീഷിന്റെ പാർട്ടിയിൽനിന്ന് ആരുമില്ല. 2020 ൽ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ നിതീഷിന്റെ അടുത്തനീക്കം എന്ത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com