ADVERTISEMENT

മുത്തച്ഛൻ കൊച്ചുമകനു കഥ പറഞ്ഞുകൊടുക്കുകയാണ്. ‘എന്റെ ഹൃദയത്തിൽ രണ്ടു മൃഗങ്ങളുണ്ട്. അവർ തമ്മിൽ എപ്പോഴും യുദ്ധമാണ്. ഒരെണ്ണം പെട്ടെന്നു ദേഷ്യം വരുന്നതും അക്രമകാരിയും പ്രതികാരദാഹിയുമാണ്. മറ്റേ മൃഗം സ്‌നേഹവും കരുണയും സഹാനുഭൂതിയും ഭയവുമുള്ളവനാണ്’. കൊച്ചുമകൻ ചോദിച്ചു, ഏതു മൃഗമായിരിക്കും അവസാനം വിജയിക്കുക? മുത്തച്ഛൻ പറഞ്ഞു, ഏതിനെയാണോ കൂടുതൽ പരിപാലിക്കുന്നത് അതു വിജയിക്കും.

നല്ലതെന്നോ മോശമെന്നോ ഒന്നിനെയും പൂർണമായി തരംതിരിക്കാനാകില്ല – അതു വീഞ്ഞാണെങ്കിലും വിഷമാണെങ്കിലും. തത്സമയ ഉപയോഗവും സാംഗത്യവുമാണ് എന്തിനെയും പ്രസക്തമാക്കുന്നത്. നല്ലവരെന്നോ കൊള്ളരുതാത്തവരെന്നോ മുദ്രകുത്തി ആർക്കും മേൽവിലാസം നൽകാനുമാവില്ല. എത്ര വിശുദ്ധരെന്നു കരുതുന്നവർക്കും വഴിതെറ്റുന്ന സന്ദർഭങ്ങളുണ്ടാകും. അവർക്കുപോലും കാരണമറിയാത്ത പ്രതികരണ ശൈലികൾ സ്വീകരിക്കേണ്ടി വരാം.

കുറ്റവാളിയെന്നു വിളിക്കപ്പെടുന്ന ആളിലും നന്മയുടെ അംശം പൂർണമായും മാഞ്ഞുപോയിട്ടുണ്ടാകില്ല. ആരോടെങ്കിലുമൊക്കെയുള്ള കരുതലും സ്‌നേഹവും ആർദ്രതയുമെല്ലാം മനസ്സിന്റെ ഉള്ളറകളിലുണ്ടാകും. ഒന്നോ രണ്ടോ തവണ പ്രകടിപ്പിച്ച പ്രത്യേകതകൾ പൊതുസ്വഭാവമായി വ്യാഖ്യാനിക്കപ്പെടുന്നതുകൊണ്ട് പുറത്തിറങ്ങാൻ പറ്റാത്തവർ പോലുമുണ്ട്.

വളമിട്ടുകൊടുക്കുന്നതെല്ലാം വളർന്നു വലുതാകും – അത് വിള ആയാലും കള ആയാലും. ആരും സംരക്ഷിക്കുന്നില്ലെങ്കിൽ അത് സ്വയം നട്ടുനനച്ചു തുടങ്ങും. സാഹചര്യങ്ങൾക്കും സംഭവങ്ങൾക്കും അനുസൃതമായി നടത്തുന്ന സ്വയംപ്രേരിത പ്രവർത്തനങ്ങളിലൂടെ ഓരോരുത്തരും തങ്ങളുടെ ശൈലിയും സ്വഭാവവും രൂപപ്പെടുത്തും.

വിളവു നന്നാകുന്നത് വിത്തു നന്നാകുമ്പോഴും വീണിടം നന്നാകുമ്പോഴുമാണ്. വളരേണ്ടതിന് അനുസരിച്ചുള്ള വിചാരങ്ങളും പ്രവൃത്തികളുമാണ് ഉണ്ടാകേണ്ടത്. ഉള്ളും ഉലകവും ഒരുപോലെ പ്രസക്തമാണ് – വഴി നേരെയാക്കുന്ന കാര്യത്തിലും തെറ്റിക്കുന്ന കാര്യത്തിലും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com